കോഴിക്കോട്: വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡന്റ് ടി.നസിറുദ്ദീൻ (78) അന്തരിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. വ്യാഴാഴ്ച രാത്രി 10.30ഓടെയാണ് മരണം.

1991 മുതൽ സംഘടനയുടെ സംസ്ഥാന പ്രസിഡന്റാണ്. ഭാരത വ്യാപാരസമിതി അംഗം, വാറ്റ് ഇംപലിമെന്റേഷൻ കമ്മിറ്റി മെമ്പർ, വ്യാപാരി ക്ഷേമനിധി വൈസ് ചെയർമാൻ, കേരള മർക്കന്റയിൽ ബാങ്ക് ചെയർമാൻ, ഷോപ് ആൻഡ് കോമേഴ്ഷ്യൽ എസ്റ്റാബ്ലിഷ്‌മെന്റ് ക്ഷേമനിധി ബോർഡ് മെമ്പർ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

1944 ഡിസംബർ 25ന് കോഴിക്കോട് കൂടാരപ്പുരയിൽ ടി.കെ. മുഹമ്മദിന്റെയും അസ്മാബിയുടെയും ആറാമത്തെ മകനായി ജനിച്ചു. ഹിദായത്തുൽ ഇസ്ലാം എൽപി സ്‌കൂൾ, മലബാർ ക്രിസ്ത്യൻ കോളജ് ഹൈസ്‌കൂൾ എന്നിവിടങ്ങളിൽ പഠനം കഴിഞ്ഞ് വ്യാപാര മേഖലയിലേക്ക് കടന്നു. മിഠായിത്തെരുവിലെ ബ്യൂട്ടി സ്റ്റോഴ്‌സ് ഉടമയായിരുന്നു.

1980ൽ മലബാർ ചേംബർ ഓഫ് കൊമേഴ്‌സ് ജനറൽ സെക്രട്ടറിയായാണ്. സംഘടന പ്രവർത്തനത്തിന് തുടക്കം. 1984ൽ വ്യവസായി ഏകോപന സമിതിയുടെ ജില്ലാ പ്രസിഡന്റ് ആയി. 1985ൽ സംസ്ഥാന ജനറൽ സെക്രട്ടറിയായി. കേരളത്തിൽ വ്യാപാരികളുടെ അവകാശപ്പോരാട്ടങ്ങൾക്ക് ശക്തമായ നേതൃത്വം നൽകിയ അനിഷേധ്യ നേതാവാണ് ടി. നസിറുദ്ദീൻ.

 ടി.നസിറുദ്ദീന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു

പ്രതിപക്ഷ നേതാവിന്റെ അനുശോചന കുറിപ്പ്

വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ടി. നസറുദ്ദീന്റെ നിര്യാണത്തിൽ അനുശോചിക്കുന്നു. കേരളത്തിലെ വ്യാപാരികളെ സംഘടനയിലൂടെ കരുത്തനാക്കിയ വ്യക്തിയാണ് ടി. നസറുദ്ദീൻ. അദ്ദേഹം മൂന്ന് പതിറ്റാണ്ടിലധികം വ്യാപരി വ്യവസായി ഏകോപന സമിതിയെ നയിച്ചു. അസംഘടിതരായ വ്യാപാരി സമൂഹത്തെ ഒന്നിപ്പിക്കുകയും അവരുടെ കാര്യത്തിൽ ശക്തമായ നിലപാടെടുക്കുകയും ചെയ്ത വ്യക്തിയായിരുന്നു. ടി. നസറുദ്ദീന്റെ വിയോഗത്തിൽ കുടുംബാംഗങ്ങളുടേയും സുഹൃത്തുക്കളുടേയും ദുഃഖത്തിൽ പങ്കുചേരുന്നു.