കൽപറ്റ: ചിരവൈരികളായ ബംഗാളിനെ കീഴടക്കി കേരളം സന്തോഷ് ട്രോഫി കിരീടം ചൂടിയതിന്റെ ആഹ്ലാദത്തിലാണ് മലയാളികൾ. ചാമ്പ്യന്മാരുടെ ടീമിലെ അംഗവും കൽപറ്റ സ്വദേശിയുമായ മുഹമ്മദ് റാഷിദിനെ നേരിട്ട് കണ്ട് അനുമോദിക്കാൻ സ്ഥലം എംഎൽഎയായ ടി സിദ്ദിഖ് എത്തി. മൂല്യമേറിയ ഒരു പെരുന്നാൾ സമ്മാനവുമായാണ് ടി സിദ്ദിഖ് എത്തിയത്.

റാഷിദിനേയും കുടുംബാംഗങ്ങളേയും കണ്ട് അഭിനന്ദിക്കുമ്പോഴാണ് റാഷിദിന് സ്വന്തമായി സ്ഥലമോ വീടോ ഇല്ല എന്ന് അറിയുന്നതെന്ന് ടി.സിദ്ദിഖ് എഫ്.ബി പോസ്റ്റിൽ പറയുന്നു. കേരളത്തിന്റെ അഭിമാനം വാനോളം ഉയർത്തിയ പ്രിയ താരത്തിന് സ്ഥലവും വീടും നൽകാൻ തീരുമാനിച്ച് അവരെ അറിയിച്ചതായും സിദ്ദിഖ് പോസ്റ്റിൽ പറയുന്നു

മത്സരത്തിൽ കേരളത്തിനായി സമനില ഗോൾ നേടിയ നടത്തിയ സഫ്‌നാദും കൽപ്പറ്റ മണ്ഡലത്തിൽ നിന്നുള്ള താരമാണ്.

സിദ്ദിഖിന്റെ എഫ്.ബി പോസ്റ്റ്

സന്തോഷ് ട്രോഫി ഫൈനലിൽ കേരളം ബംഗാളിനെ തകർത്ത് കിരീടത്തിൽ മുത്തമിട്ടപ്പോൾ അതി നിർണ്ണായകമായ ഗോൾ നേടിയ സഫ്‌നാദും മറ്റൊരു താരം റാഷിദും കൽപ്പറ്റ മണ്ഡലത്തിൽ നിന്നുള്ള അഭിമാന താരങ്ങളാണ്.
ഇന്ന് പെരുന്നാൾ നമസ്‌കാരം കഴിഞ്ഞ് നേരെ പോയത് കളി കഴിഞ്ഞ് പെരുന്നാളിനു വീട്ടിലെത്തിയ റാഷിദിനെ കാണാനാണ്. റാഷിദിനേയും ഉമ്മയേയും കുടുംബാംഗങ്ങളേയും കണ്ട് അഭിനന്ദിച്ചു. അപ്പോഴാണറിഞ്ഞത് റാഷിദിനു സ്വന്തമായി സ്ഥലമോ വീടോ ഇല്ല എന്നത്. നമ്മുടെ അഭിമാനം വാനോളമുയർത്തിയ പ്രിയ താരത്തിനു സ്ഥലവും വീടും നൽകാൻ തീരുമാനിച്ച് അവരെ അറിയിച്ചു. വയനാട്ടിലെ വളർന്ന് വരുന്ന തലമുറയ്ക്ക് ആവേശം പകർന്ന റാഷിദിനു ഇനിയും ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെ എന്നാശംസിക്കുന്നു.
താരങ്ങൾക്ക് കൽപ്പറ്റയിൽ വൻ സ്വീകരണം ഒരുക്കാനും തീരുമാനിച്ചു