തിരുവനന്തപുരം: 'ടേക്ക് ഓഫ്' പറയുന്നതു മാലാഖമാരുടെ കഥയാണ്. ഭൂമിയിലേക്ക് ഇറങ്ങിവന്ന മാലാഖമാരുടെ. രോഗശയ്യയിൽ വേദന തിന്നുന്ന ഒട്ടേറെപ്പേർക്ക് ആശ്വാസമായി എത്തുന്ന നേഴ്‌സുമാർ എന്ന മാലാഖമാരുടെ.

മലയാളി നേഴ്‌സുമാരുടെ കഥ പറയുന്ന ചിത്രം കേരളത്തിലും ദുബായിലുമായാണു ചിത്രീകരണം. നേഴ്‌സുമാർ അനുഭവിക്കുന്ന കഷ്ടതകൾ ചിത്രത്തിൽ ചർച്ച ചെയ്യപ്പെടും.

മഹേഷ് നാരായണനാണു ചിത്രത്തിന്റെ സംവിധാനം. പാർവതി, കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ, ആസിഫലി എന്നിവരാണ് പ്രധാനവേഷങ്ങളിൽ. പാർവതിയും കുഞ്ചാക്കോ ബോബനും നഴ്‌സുമാരുടെ റോളിലാണ്. ഇന്ത്യൻ അംബാസിഡറായി ഫഹദ് ഫാസിൽ വേഷമിടുന്നു. അലൻസിയർ ലേ, ജോജു വർഗ്ഗീസ് എന്നിവരും ചിത്രത്തിലുണ്ട്. കൊച്ചിയിലും കാസർഗോഡും ദുബായിലുമാണ് സിനിമ ചിത്രീകരിച്ചത്.

ഇറാഖിലെ തിക്രിത്തിൽ വിമതരുടെ പിടിയിലായി ആശുപത്രികളിൽ ബന്ദികളാക്കപ്പെട്ട നഴ്‌സുമാരുടെ ജീവിതം പശ്ചാത്തലമാക്കിയാണ് ചിത്രം. മഹേഷ് നാരായണനും യുവകഥാകൃത്ത് പി വി ഷാജികുമാറുമാണു തിരക്കഥയും സംഭാഷണവും. കെ ആർ മനോജ് സംവിധാനം ചെയ്ത കന്യകാ ടാക്കീസ് എന്ന സിനിമയുടെ സഹരചയിതാവായിരുന്നു പി വി ഷാജി കുമാർ.

സംവിധായകൻ രാജേഷ് പിള്ളയുടെ പേരിലുള്ള രാജേഷ് പിള്ള ഫിലിംസും ആന്റോ ജോസഫ് ഫിലിം കമ്പനിയും ചേർന്നാണ് സിനിമയുടെ നിർമ്മാണം. രാജേഷ് പിള്ള സംവിധാനം ചെയ്ത മിലി എന്ന സിനിമയുടെ രചയിതാവ് മഹേഷ് നാരായണൻ ആയിരുന്നു. മേഘാ രാജേഷ് പിള്ളയാണ് എക്സിക്യുട്ടീവ് പ്രൊഡ്യൂസർ. രാജേഷ് പിള്ളയ്ക്ക് ആദരാഞ്ജലിയുമായാണു ചിത്രം ഒരുങ്ങുന്നത്.

ചാർലി എന്ന ചിത്രത്തിന് ശേഷം പാർവതി നായികയായി എത്തുന്ന സിനിമയാണ് മഹേഷ് നാരായണന്റെ സംവിധാനത്തിൽ തിയറ്ററുകളിലെത്തുന്നത്. മദ്രാസ് കഫേ, വസീർ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ബോളിവുഡ് താരം പ്രകാശ് ബൽവാഡിയും ചിത്രത്തിലുണ്ട്. 12 വർഷമായി എഡിറ്ററായി പേരെടുത്ത മഹേഷ് നാരായണന്റെ ആദ്യ സംവിധാന സംരംഭമാണ് ഒരുങ്ങുന്നത്. വിശ്വരൂപത്തിന് ക്യാമറ ചലിപ്പിച്ച സാനു ജോൺ വർഗ്ഗീസാണ് ക്യാമറ. ഷാൻ റഹ്മാനാണ് സംഗീതസംവിധാനം. ഗോപീസുന്ദറാണ് പശ്ചാത്തല സംഗീതം.