ന്യൂഡൽഹി: റഫാൽ ഇടപാടിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പിന്തുണച്ച് പാർട്ടി മേധാവി ശരദ് പവാർ സംസാരിച്ചതിനെ ചൊല്ലി എൻസിപി ദേശീയ ജനറൽ സെക്രട്ടറി താരിഖ് അൻവർ പാർട്ടിയിൽ നിന്ന് രാജി വച്ചു. തന്റെ ലോക്‌സഭാമണ്ഡലമായ കത്തിഹാറിലാണ് താരിഖ് അൻവർ പാർട്ടിയിലെ എല്ലാ സ്ഥാനങ്ങളിൽ നിന്നും മാറുകയാണെന്ന് അറിയിച്ചത്. ഒപ്പം എംപി സ്ഥാനവും ഒഴിയും.

റഫാൽ പോർവിവിമാന കരാറിൽ മോദിയുടെ ഉദ്ദേശ്യശുദ്ധിയിൽ തെറ്റില്ലെന്ന് മറാത്തി ന്യൂസ് ചാനലിന് നൽകിയ അഭിമുഖത്തിൽ പവാർ പറഞ്ഞത് തന്നെ വേദനിപ്പിച്ചുവെന്നും താരിഖ് അൻവർ പറഞ്ഞു. എന്നാൽ പ്രധാനമന്ത്രിക്ക് എൻസിപി ക്ലീൻ ചിറ്റ് നൽകിയിട്ടില്ലെന്ന വിശദീകരണവുമായി പാർട്ടി വക്താക്കൾ രംഗത്തെത്തി. റഫാൽ ഇടപാടിൽ, ജെപിസി അന്വേഷണം വേണമെന്ന കോൺഗ്രസ് ആവശ്യത്തെ പിന്തുണച്ചുവരികയായിരുന്നു മുൻ കേന്ദ്ര മന്ത്രി കൂടിയായ അൻവർ. തന്റെ ഭാവി രാഷ്ട്രീയനീക്കം എന്തെന്ന് കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ലെന്നും അൻവർ പറഞ്ഞു. അതേസമയം, അൻവറിന്റെ അടുത്ത നീക്കമെന്തെന്ന് നിരീക്ഷിക്കുകയാണെന്ന് കോൺഗ്രസ് പ്രതികരിച്ചു.