മുംബൈ: ഇംഗ്ലിഷ് ക്രിക്കറ്റ് താരം മോയിൻ അലിയെ വിമർശിച്ച പ്രശസ്ത എഴുത്തുകാരി തസ്ലീമ നസ്‌റീന്റെ ട്വീറ്റിനെച്ചൊല്ലി വിവാദം കത്തുന്നു. 'ക്രിക്കറ്റ് താരമായിരുന്നില്ലെങ്കിൽ മോയിൻ അലി സിറിയയിൽ പോയി ഐഎസിൽ ചേരുമായിരുന്നു' എന്ന തസ്ലീമ നസ്‌റീന്റെ ട്വീറ്റാണ് വൻ വിവാദത്തിന് ഇടയാക്കിയത്.

മോയിൻ അലിയെ പിന്തുണച്ച് ക്രിക്കറ്റ് ലോകം ഒന്നടങ്കം രംഗത്തെത്തിയതോടെ വിവാദം കനത്തു. തസ്ലീമ നസ്‌റീൻ ട്വീറ്റ് ഡിലീറ്റ് ചെയ്ത് വിശദീകരണവുമായി രംഗത്തെത്തിയെങ്കിലും വിവാദം കെട്ടടങ്ങിയില്ല.

ഈ മാസം അഞ്ചിനാണ് മോയിൻ അലിയുമായി ബന്ധപ്പെട്ട് തസ്‌ലീമ നസ്‌റീൻ വിവാദപരമായ പരാമർശം ട്വീറ്റ് ചെയ്തത്. എന്നാൽ ക്രിക്കറ്റ് താരങ്ങൾ ഉൾപ്പെടെയുള്ളവർ രൂക്ഷ വിമർശനമുയർത്തിയതോടെ തസ്‌ലീമ നസ്റീൻ തന്റെ ട്വീറ്റ് പിൻവലിച്ച് വിശദീകരണക്കുറിപ്പ് പോസ്റ്റ് ചെയ്തു.

'മോയിൻ അലിയുമായി ബന്ധപ്പെട്ട് ഞാൻ നടത്തിയ ട്വീറ്റ് ആക്ഷേപഹാസ്യമാണെന്ന് എന്റെ വിമർശകർക്ക് അറിയാഞ്ഞിട്ടല്ല. പക്ഷേ, എന്നെ ആക്ഷേപിക്കാൻ അവർ അതൊരു ആയുധമാക്കി. കാരണം ഞാൻ ഇസ്‌ലാമിലെ തീവ്ര ചിന്താഗതിയെ എതിർക്കുന്ന വ്യക്തിയും മുസ്‌ലിം സമൂഹത്തിൽ മതേതര ചിന്ത വളർത്താൻ ശ്രമിക്കുന്നയാളുമാണ്' വിശദീകരണ ട്വീറ്റിൽ തസ്‌ലീമ നസ്‌റീൻ എഴുതി.

തസ്‌ലീമയ്ക്കെതിരെ രൂക്ഷ വിമർശനവുമായി ഇംഗ്ലണ്ടിന്റെ പേസ് ബോളർ ജോഫ്ര ആർച്ചർ, ബാറ്റ്‌സ്മാൻ സാം ബില്ലിങ്‌സ്, സാക്വിബ് മഹ്മൂദ് തുടങ്ങിയ താരങ്ങൾ രംഗത്തെത്തി.

'താങ്കൾ ഓകെയാണോ? ആണെന്ന് എനിക്ക് തോന്നുന്നില്ല' അലിയുടെ സഹതാരം കൂടിയായ ആർച്ചർ ട്വിറ്ററിൽ കുറിച്ചു. ആദ്യ ട്വീറ്റ് ഡിലീറ്റ് ചെയ്ത് വിശദീകരണം നൽകി പോസ്റ്റ് ചെയ്ത തസ്‌ലീമയുടെ ട്വീറ്റിനെയും ആർച്ചർ വിമർശിച്ചു.

'ആക്ഷേപ ഹാസ്യമോ? എന്നിട്ട് ആരും ചിരിച്ചു കണ്ടില്ലല്ലോ. താങ്കൾക്ക് പോലും ചിരിക്കാൻ കഴിയുന്നില്ല. എത്രയും പെട്ടെന്ന് ആ ട്വീറ്റ് ഡിലീറ്റ് ചെയ്യുകയാണ് വേണ്ടത്' ആർച്ചർ കുറിച്ചു.

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ (ഐപിഎൽ) 14ാം സീസണിനായി നിലവിൽ ഇന്ത്യയിലാണ് മോയിൻ അലി. ഇത്തവണ താരലേലത്തിൽ മഹേന്ദ്രസിങ് ധോണി നയിക്കുന്ന ചെന്നൈ സൂപ്പർ കിങ്‌സാണ് മോയിൻ അലിയെ വാങ്ങിയത്.

ഇംഗ്ലണ്ട് ദേശീയ ടീമിലും സ്ഥിരാംഗമായ അലി, 61 ടെസ്റ്റുകളിലും 109 ഏകദിനങ്ങളിലും 34 ട്വന്റി20 മത്സരങ്ങളിലും ഇംഗ്ലണ്ട് ജഴ്‌സിയണിഞ്ഞു.