തിരുവനന്തപുരം: ലോകോത്തര ഐടി കമ്പനികളിലൊന്നായ ടാറ്റ കൺസൾട്ടൻസി സർവ്വീസസ് കേരളത്തിൽ 1350 കോടി രൂപയുടെ നിക്ഷേപം നടത്തുന്നതിന് ധാരണയായതായി വ്യവസായവകുപ്പ് മന്ത്രി പി രാജീവ് നിയമസഭയെ അറിയിച്ചു. ആദ്യഘട്ടത്തിൽ 600 കോടി രൂപയുടെ പദ്ധതിയും രണ്ടാം ഘട്ടത്തിൽ 750 കോടി രൂപയുടെ പദ്ധതിയുമാണ് അംഗീകരിക്കപ്പെട്ടിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

കാക്കനാട് കിൻഫ്ര ഇലക്ട്രോണിക് ആൻഡ് മാനുഫാക്ചറിങ് ക്ളസ്റ്ററിൽ വരാൻ പോവുന്ന പുതിയ നിക്ഷേപ പദ്ധതിയുടെ ധാരണാപത്രം ഉടനെ ഒപ്പുവക്കും. ഐടി, ഐടിഇഎസ്, ഡാറ്റ പ്രോസസിങ് കാമ്പസാണ് ടിസിഎസിന്റെ പദ്ധതി. രണ്ടാംഘട്ട വികസനവും പൂർത്തിയാകുമ്പോൾ അഞ്ചു മുതൽ ഏഴുവരെ വർഷത്തിനുള്ളിൽ 20,000 പേർക്ക് ഈ പദ്ധതിയിലൂടെ തൊഴിൽ ലഭിക്കുമെന്നും മന്ത്രി സഭയെ അറിയിച്ചു.

ടിസിഎസിന് പുറമെ വി ഗാർഡിന്റെ ഇലക്ട്രോണിക് ലാബ്, ടെസ്റ്റിങ് ലാബ്, റിലയബിലിറ്റി ലാബ് പദ്ധതിക്കായി കിൻഫ്ര ഇഎംസി ലാബിൽ ഭൂമി അനുവദിച്ചു. 120 കോടി രൂപയുടെ നിക്ഷേപത്തിലൂടെ 800 തൊഴിലവസരങ്ങളാണ് സൃഷ്ടിക്കുക. ലുലു ഗ്രൂപ്പ് തിരുവനന്തപുരം കിൻഫ്ര അപ്പാരൽ പാർക്കിൽ ഇലക്ട്രോണിക് വെയർഹൗസ് യൂണിറ്റ് സ്ഥാപിക്കും.

700 ലക്ഷം രൂപ മുതൽ മുടക്കുള്ള പദ്ധതി പൂർത്തിയാകുമ്പോൾ 850 തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും. ഫെയർ എക്സ്പോർട്ട്സ് എറണാകുളം ഹൈടെക് പാർക്കിൽ ഫുഡ് പ്രോസസിങ് യൂണിറ്റ് ആരംഭിക്കും. 200 കോടി രൂപയുടെ പദ്ധതിയാണിതെന്നും മന്ത്രി രാജീവ് അറിയിച്ചു.