കോഴിക്കോട്: കൊച്ചിയിലെ സെലിബ്രിറ്റി ടാറ്റൂ ആർട്ടിസ്റ്റ് സുജീഷിനെതിരെ ലൈംഗിക അതിക്രമ പരാതിയുമായി വിദേശ വനിത അടക്കം ഒട്ടേറെ പേർ പരാതിയുമായി രംഗത്തെത്തിയതിന് പിന്നാലെ സംസ്ഥാനത്തെ വിവിധയിടങ്ങളിലുള്ള ടാറ്റു പാർലറുകൾ കടുത്ത പ്രതിസന്ധിയിൽ..

പേരിന് പോലും ഒരാളും ടാറ്റു ചെയ്യാൻ പാർലറിൽ എത്താത്ത അവസ്ഥയാണെന്ന് കോഴിക്കോട്ട് ടാറ്റു ചെയ്യുന്ന ടി പി സന്ദീപ് ഫേസ്‌ബുക്കിൽ കുറിക്കുന്നു. ടാറ്റൂ ആർട്ടിസ്റ്റുകൾ കഞ്ചാവും ലഹരിക്കാരും ലൈംഗിക അതിക്രമികളുമാണെന്ന് അനാവശ്യ സംവാദ വിഷയങ്ങളിലൂടെ ചാപ്പകുത്തിയെന്ന് സന്ദീപ് പറയുന്നു.

കോഴിക്കോട് പ്രവർത്തിച്ചിരുന്ന മാധ്യമ സ്ഥാപനത്തിൽ മാധ്യമ പ്രവർത്തകനായി ജോലി നോക്കിയിരുന്ന സന്ദീപ്. സ്ഥാപനം പ്രതിസന്ധിയിലായതോടെയാണ് ടാറ്റു മേഖലയിലേക്ക് തിരിഞ്ഞത്. കൊച്ചിയിലെ ടാറ്റു ആർട്ടിസ്റ്റിനെതിരെ ലൈംഗിക ആരോപണം വന്നതോടെ സ്ഥാപനം പ്രതിസന്ധിയിൽ കൂപ്പുകുത്തിയെന്നും സന്ദീപ് പറയുന്നു.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം

'ഇന്നേക്ക് ഒരുമാസമായി ഒരു വർക്ക് എങ്കിലും വന്നിട്ട്. ദിവസവും ഷോപ്പിൽ പോകും സാധനങ്ങളെല്ലാം അടുക്കിപെറുക്കി മെനയാക്കി വെക്കും ആരെങ്കിലും വരുമോ എന്നു നോക്കി രാവിലെ മുതൽ വൈകീട്ട് വരെ ഇരിപ്പ് നീളും. കടപൂട്ടി തിരിച്ചുപോകും.
ടാറ്റൂ പാർലർ നടത്തുന്ന ഞാനിപ്പോൾ ഇങ്ങനെയാണ് എന്റെ എല്ലാ ദിവസവും തുടങ്ങുന്നതും അവസാനിക്കുന്നതും..

കൊച്ചിയിലെ ടാറ്റൂ പാർലറിൽ സ്ത്രീകൾ നേരിട്ട ലൈംഗിക അതിക്രമങ്ങൾ പുറത്തു വന്നതിന് ശേഷം എന്റെ ജീവിതം ഇങ്ങനെയാണ്. ദിവസേന കുറഞ്ഞത് മൂന്ന് പേരെങ്കിലും ടാറ്റൂ അടിക്കാൻ എത്തിയിരുന്നെങ്കിൽ കഴിഞ്ഞ കുറെ ദിവസങ്ങളായി ഇതു വഴി ആരും തിരിഞ്ഞു നോക്കിയിട്ടില്ല... അന്തി ചർച്ചകളിൽ ടാറ്റൂ പാർലറുകളിലെ കാമലീലകളെന്നും മഞ്ഞകലർത്തിയ വാർത്താ റിപ്പോർട്ടുകളും ആളുകളെ പിടിച്ചിരുത്താൻ അശ്ലീലം കലർത്തി ഉണ്ടാക്കിവെച്ച ഓൺലൈൻ വാർത്തകളും തകർത്തത് എന്റെ പാഷനും ജീവിതോപാധിയുമാണ്.

മുൻകൂട്ടി ബുക് ചെയ്തവർ പലരും ടാറ്റൂ അടിക്കുന്നതിൽ നിന്നും പിന്മാറി. അന്വേഷണങ്ങൾ പോലും ഇല്ലാതായി. സദാചാര വാദങ്ങൾക്ക് ആക്കംകൂട്ടി മാധ്യമങ്ങൾ അഴിഞ്ഞാടിയപ്പോൾ ടാറ്റൂവിനെതിരായ നെഗറ്റിവ് ക്യാമ്പയിന് കൂടിയാണ് അത് തുടക്കമിട്ടത്. ടാറ്റൂ ആർട്ടിസ്റ്റുകൾ കഞ്ചാവും ലഹരിക്കാരും ലൈംഗിക അതിക്രമികളുമാണെന്ന് നിങ്ങൾ അനാവശ്യ സംവാദ വിഷയങ്ങളിലൂടെ ചാപ്പകുത്തി. ഇതുകേട്ട് എക്സൈസും വെറുതെ ഇരുന്നില്ല. അടഞ്ഞു കിടന്ന ഷോപ്പിൽ എത്തുകയും ഫോണിൽ ബന്ധപ്പെട്ട് മാനസികമായി തകർക്കും വിധം സംസാരിക്കുകയും ചെയ്തു.

എന്നാൽ കഴിയുന്നതിനും അപ്പുറം ശുചിത്വ മാർഗങ്ങൾ പാലിച്ചും ആലോസരങ്ങൾ ഒഴിവാക്കിയുമാണ് ഇന്നുവരെ ഓരോ ആളുകൾക്കും ടാറ്റൂ അടിച്ചിട്ടുള്ളത്. അത് ഇനിയും തുടരുകതന്നെ ചെയ്യും. റെന്റും കറന്റ് ചാർജും മെഷീൻ മെയിന്റനൻസും സ്വന്തം ചെലവും എല്ലാം കൂടെ സാമ്പത്തികമായി നേരിടുന്ന പ്രതിസന്ധിക്കപ്പുറം അത്രയും ഇഷ്ടത്തോടെ തിരഞ്ഞെടുത്ത മറ്റെന്തിനും അപ്പുറത്തേക്ക് പഠിക്കണമെന്നും വളർത്തിയെടുക്കണമെന്നും ആഗ്രഹിച്ച എന്റെ പ്രഫഷനാണ് നിങ്ങളുടെ സദാചാര കൃമികടിയിൽ ഇല്ലാണ്ടാവുന്നത്. ഞാനും നാലു കൊല്ലത്തോളം മാധ്യമപ്രവർത്തനം ചെയ്തവനാണ്. നിങ്ങളീ ആർപ്പുവിളിക്കുന്ന സദാചാര വിഴുപ്പഴക്കലിൽ എവിടെയാണ് എത്തിക്‌സ്. നന്ദി'.