തിരുവനന്തപുരം: ഈ വർഷത്തെ വയലാർ അവാർഡ് സാഹിത്യകാരൻ ടി ഡി രാമകൃഷ്ണന്. അദ്ദേഹത്തിന്റെ 'സുഗന്ധി എന്ന ആണ്ടാൾ ദേവനായകി എന്ന നോവലിനാണ് പുരസ്‌കാരം.

ചരിത്രവും മിത്തും സമകാലിക ജീവിത യാഥാർഥ്യങ്ങളുമായി കൂട്ടിച്ചേർത്ത് മികച്ച രീതിയിൽ അവതരിപ്പിച്ച കൃതിയാണ് സുഗന്ധി എന്ന ആണ്ടാൾദേവനായകിയെന്ന് പുരസ്‌കാര നിർണയ സമിതി വിലയിരുത്തി. ഒരു ലക്ഷം രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.

പുറത്താക്കപ്പെട്ടവരുടെ ലോകത്തോട് അധികാരഘടന എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് അന്വേഷിക്കുന്ന നോവൽ ശ്രീലങ്കൻ വംശീയ പോരാട്ടത്തിന്റെ പശ്ചാത്തലത്തിലാണ് അവതരിപ്പിക്കപ്പെടുന്നതെങ്കിലും എല്ലാ ലോകസാഹചര്യങ്ങളിലും പ്രസക്തമാണെന്നും സമിതി ചൂണ്ടിക്കാട്ടി.

വയലാർ രാമവർമയുടെ ചരമദിനമായ ഒക്ടോബർ 27ന് തിരുവനന്തപുരം ടാഗോർ തീയേറ്ററിൽ നടക്കുന്ന ചടങ്ങിൽ പ്രൊഫ.എം.കെ.സാനു അവാർഡ് സമ്മാനിക്കും. പ്രൊഫ.തോമസ് മാത്യു, ഡോ.കെ.പി.മോഹനൻ, ഡോ.അനിൽകുമാർ എന്നിവരടങ്ങുന്ന സമിതിയാണ് പുരസ്‌കാരജേതാവിനെ തെരഞ്ഞെടുത്തത്. 2014ൽ പ്രസിദ്ധികരിച്ച നോവലാണ് സുഗന്ധി. ഇതിന് മലയാറ്റൂർ പുരസ്‌കാരം, മാവേലിക്കര വായനാ പുരസ്‌കാരം, കെ.സുരേന്ദ്രൻ നോവൽ അവാർഡ്, എ.പി.കളയ്ക്കാട് സാഹിത്യ പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്.