കൊച്ചി: സി.ബി.എസ്.ഇ സ്‌ക്കൂളിൽ ജോലികിട്ടാൻ കൊടുത്തത് അഞ്ച് ലക്ഷം മുതൽ ഏഴ് ലക്ഷം വരെ. കിട്ടുന്നതോ നക്കാപ്പിച്ച ശമ്പളം. ശമ്പള വർദ്ധനവിനായി ചർച്ചകൾ പലതും മാറി മാറി നടത്തിയിട്ടും ഫലമില്ലാതെ വന്നപ്പോൾ അദ്ധ്യാപകരും ആയമാരുമുൾപ്പെടെ ജീവനക്കാർ സമരം തുടങ്ങി.

തൃപ്പൂണിത്തുറ ശ്രീനാരായണ വിദ്യാപീഠം പബ്ലിക് സ്‌ക്കൂളിലെ അദ്ധ്യാപകരാണ് ശമ്പള വർദ്ധനവ് ആവശ്യപ്പെട്ട് സമരത്തിനിറങ്ങിയിരിക്കുന്നത്. എൽ.കെ.ജി മുതൽ പ്ലസ്ടു വരെയുള്ള സ്‌ക്കൂളാണ് ശ്രീനാരായണ വിദ്യാപീഠം പബ്ലിക് സ്‌കൂൾ. ആയിരത്തി മുന്നോറോളം കുട്ടികൾ ഇവിടെ പഠിക്കുന്നുമുണ്ട്. നൂറിനടുത്ത് അദ്ധ്യാപകരും ഇവിടെ പഠിപ്പിക്കുന്നുണ്ട്. ഒരു ട്രസ്റ്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്‌ക്കൂൾ മാനേജ് മെന്റ് അദ്ധ്യാപകർക്ക് കേന്ദ്ര ഗവൺമെന്റ് നടപ്പിലാക്കിയ മിനിമം വേതനം പോലും നൽകുന്നില്ല എന്നാക്ഷേപമാണ് അദ്ധ്യാപകർ ഉയർത്തുന്നത്.

ജോലിക്ക് കയറാനായി അഞ്ച് ലക്ഷം രൂപമുതൽ ഏഴ് ലക്ഷം രൂപവരെ മാനേജ്മെന്റിന് നൽകിയാണ് എല്ലാവരും നിയമനം നേടിയതെന്ന് അദ്ധ്യാപകർ പറയുന്നു. ഗവൺമെന്റ് നിഷ്‌കർഷിച്ച ശമ്പളവും പി.എഫ്, ഇ.എസ്.ഐ എന്നീ മറ്റാനുകൂല്യങ്ങളും നൽകുമെന്ന് പറഞ്ഞായിരുന്നു നിയമനം. ഇതോടെയാണ് ഇത്രയും തുക നൽകി മിക്കവരും ഇവിടെ ജോലിക്ക് കയറിയത്. എന്നാൽ പി.എഫ്, ഇ.എസ്.ഐ എന്നീ ആനുകൂല്യങ്ങൾ ചുരുക്കം ചില ടീച്ചർമാർക്ക് മാത്രമേ നൽകുന്നുള്ളൂ. ശമ്പളം പതിനായിരം മുതൽ ഇരുപത്തിനാലായിരം രൂപവരെയും.

സർക്കാർ സ്‌ക്കൂൾ അദ്ധ്യാപകർക്ക് നൽകുന്ന ശമ്പളം തന്നെ അൺ എയ്ഡഡ് സ്‌ക്കൂളുകളിലും നൽകണമെന്നാണ് കേന്ദ്ര ഗവൺമെന്റ് നിഷ്‌ക്കർഷിച്ചിരിക്കുന്നതെന്ന് സമര രംഗത്തുള്ള അദ്ധ്യാപകർ ചൂണ്ടിക്കാട്ടുന്നു. ഈ വേതനം ഇവിടെ നടപ്പിലാക്കണമെന്നാണ് അദ്ധ്യാപകരുടെ ആവശ്യം. കേരളാ അൺ എയ്ഡഡ് സ്‌ക്കൂൾ എംപ്ലോയീസ് യൂണിയന്റെ (കെ.യു.എ.എസ്.ഇ.യു) നേതൃത്വത്തിലാണ് അദ്ധ്യാപക സമരം.