ഹന്നിഗ്രോവ് (ടെക്സസ്സ്): ഉച്ച ഭക്ഷണസമയത്ത് പരസ്യമായി പ്രാർത്ഥിക്കുന്നതിന് ഏർപ്പെടുത്തിയിരുന്ന വിലക്ക് ഹന്നിഗ്രോവ് മിഡിൽ സ്‌കൂൾ അധികൃതർ പിൻവലിച്ചു.

സെപ്റ്റംബറിൽ അപകടത്തിൽ പരിക്കേറ്റ സഹപാഠിക്ക് വേണ്ടി പ്രാർത്ഥിക്കുന്നതിന് എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ ഹന്നാ അലൻ ഉച്ച ഭക്ഷണസമയത്ത് മറ്റ് വിദ്യാർത്ഥികളെ ക്ഷണിച്ചതിനാണ് സ്‌കൂൾ അധികൃതരെ പ്രകോപിപ്പിച്ചത്.പ്രിൻസിപ്പൽ ലി ഫ്രോസ്റ്റ് വിദ്യാർത്ഥികളെ സമീപിച്ചു ഇനി മുതൽ ഇവിടെ ആവർത്തിക്കരുതെന്ന് മുന്നറിയിപ്പ് നൽകുകയായിരുന്നു.

എന്നാൽ ഫസ്റ്റ് ലിബർട്ടി ഇൻസ്റ്റിറ്റ്യൂട്ട് വിദ്യാർത്ഥികൾക്ക് വേണ്ടി രംഗത്ത് വരികയും, സ്‌കൂൾ പ്രിൻസിപ്പാളിന്റെ നടപടി വിദ്യാർത്ഥികളുടെ മൗലികാവകാശത്തിന്മേലുള്ള കടന്നുകയറ്റമാണെന്നും, നടപടി പിൻ വലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇത് സംബന്ധിച്ച് പ്രിൻസിപ്പാളിന് കത്തയച്ചതിനെ തുടർന്നാണ് തീരുമാനം പിൻവലിക്കുന്നതിന് പ്രിൻസിപ്പാൽ നിർബന്ധിതനായത്. സ്‌കൂൾ അധികൃതരുടെ നടപടിയെ വിദ്യാർത്ഥികളും മാതാപിതാക്കളും അഭിനന്ദിച്ചു. തർക്കം ഒഴിവായതിൽ ഇരു കൂട്ടരും സംതൃപ്തരാണ്.