കോഴിക്കോട്: അർബുദരോഗത്തിനെതിരെ സംഗീതം കൊണ്ടു പ്രതിരോധം തീർത്തു ശ്രദ്ധേയനായ ബാല സംഗീതസംവിധായനും ഗായകനുമായ തമീം ഹാരിസ്(16) അന്തരിച്ചു. മാളിക്കടവ് എംഎസ്എസ് സ്‌കൂൾ വിദ്യാർത്ഥിയായിരുന്നു. ഒട്ടേറെ ഗാനങ്ങൾക്കും ആൽബങ്ങൾക്കും സംഗീതം പകർന്ന തമീം സാമൂഹിക മാദ്ധ്യമങ്ങളിലൂടെ പ്രശസ്തനായിരുന്നു. മൂന്നു വർഷം മുൻപാണു രോഗബാധ കണ്ടെത്തിയത്.

നാലു വർഷത്തോളമായി രക്താർബുദ രോഗ ബാധിതനായ തമീം കോഴിക്കോട് ബേബി മെമോറിയൽ ആശുപത്രിയിലാണ് മരണത്തിന് കീഴടങ്ങിയത്. കുട്ടിയായിരിക്കേ തന്നെ സംഗീതോപകരണങ്ങളിൽ മികവുകാട്ടിത്തുടങ്ങിയ തമീം മികച്ച കീ ബോർഡ് ആർട്ടിസ്റ്റായിരുന്നു. രോഗം അലട്ടുമ്പോഴും കൂട്ടുകാരുമൊത്ത് ചേർന്ന് രൂപവൽകരിച്ച 'ജസ്റ്റ് ഫോർ' എന്ന സംഗീത കൂട്ടായ്മയിൽ സജീവമായിരുന്നു. ഒമ്പത് പാട്ടുകൾക്ക് സംഗീതം നൽകിയിട്ടുണ്ട്. ശ്രദ്ധേയമായ ആൽബങ്ങളും ഇക്കാലയളവിൽ തമീം തയാറാക്കി. ശാസ്ത്രീയമായി സംഗീത പഠനം തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ. മലയാള സംഗീതത്തിലെ ഭാവി വാഗ്ദാനമെന്ന് ഏവരും പ്രകീർത്തിച്ച പ്രതിഭയാണ് ഓർമ്മയാകുന്നത്.

സംസ്ഥാന സ്‌കൂൾ കലോത്സവത്തെ സ്വാഗതം ചെയ്തു തമീം ചിട്ടപ്പെടുത്തിയ തീം സോങ് യു ട്യൂബിൽ ഏറെപ്പേരെ ആകർഷിച്ചിരുന്നു. സംഗീതം ശാസ്ത്രീയമായി അഭ്യസിച്ചിട്ടില്ലെങ്കിലും ചെറുപ്പം മുതൽക്കേ സംഗീതം തമീമിനു സ്വന്തമായിരുന്നു. മികച്ച കീ ബോർഡ് ആർട്ടിസ്റ്റുമായിരുന്ന തമീം വീട്ടിൽ സ്വന്തമായി രൂപപ്പെടുത്തിയ കൊച്ചു സ്റ്റുഡിയോയിലിരുന്ന് ഒട്ടേറെ മധുരഗാനങ്ങൾക്കു സ്വരവും സംഗീതവും നൽകി. രോഗത്തിനെതിരെയുള്ള തമീമിന്റെ പോരാട്ടത്തിലും സംഗീതമായിരുന്നു മുഖ്യ ഔഷധം.

നഗരത്തിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കോഴിക്കോട് മാളിക്കടവ് എം.എസ്.എസ് സ്‌കൂൾ പത്താംതരം വിദ്യാർത്ഥിയായിരുന്നു. കഴിഞ്ഞ ദിവസം രാത്രി രോഗം ഗുരുതരമായതിനെ തുടർന്നാണ് ആശുപത്രിയിലെത്തിച്ചത്. മാദ്ധ്യമം ദിനപത്രത്തിലെ ഡിടിപി സൂപ്പർവൈസർ വേങ്ങേരി കൈതവളപ്പിൽ ഹാരിസിന്റെയും തസ്‌നിയുടെയും മകനാണ്. സഹോദരി: തമന്ന. കബറടക്കം നടത്തി. കലാലയ വർണങ്ങൾ, ആ രാവിൻ മാറിൽ സന്ധ്യ മയങ്ങിയത്, മനമാകെ പെയ്യുന്നതു മഴത്തുള്ളിയോ തുടങ്ങിയ ഗാനങ്ങൾ തമീമിനെ ആസ്വാദക ഹൃദയങ്ങളിലെത്തിച്ചു.