തിരുവനന്തപുരം: തനിക്ക് ഇനി അധികം നാളുകൾ ഇല്ല എന്ന് തോന്നിയ ഈ മുത്തശ്ശിക്ക് അവസാനമായി രണ്ടേ രണ്ട് ആഗ്രഹമേ ഉണ്ടായിരുന്നുള്ളു. മോഹൻലാലിനെ കാണാം. മരണ ശേഷം തന്റെ മൃതദേഹം മെഡിക്കൽ കോളേജിന് വിട്ടു കൊടുക്കണം. എന്നാൽ തന്റെ അന്ത്യാഭിലാഷം സാധിക്കാതെ തന്ന ഈ മുത്തശ്ശി ലോകത്തോട് വിട പറഞ്ഞു.

ഇന്ന് രാവിലെ പത്തരയോടെയാണ് പൂങ്കുളം സ്വദേശിനിയും കോവളം മുട്ടയ്ക്കാട് കൃപാതീരം അഗതി മന്ദിരത്തിലെ അന്തേവാസിയുമായ തങ്കമ്മ(106) വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ലോകത്തോട് വിട പറഞ്ഞത്. മൃതദേഹം ഇന്ന് തൈക്കാട് ശാന്തി കവാടത്തിൽ സംസ്‌കരിക്കുമെന്നു കൃപാതീരം അധികൃതർ അറിയിച്ചു.

ലാലേട്ടനെ കാണണമെന്ന അമ്മൂമ്മയുടെ ആഗ്രഹം നടത്താൻ പലരും ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. ലാലേട്ടനെ കാണണം എന്ന ആഗ്രഹം അറിഞ്ഞ് എല്ലാ ബുധാനഴ്‌ച്ചയും കൃപാതീരത്തെ അന്തേവാസികൾക്ക് ഭക്ഷണം എത്തിക്കുന്ന തിരുവല്ലം ക്രൈസ്റ്റ് നഗർ സ്‌കൂളിലെ വിദ്യാർത്ഥികളും അദ്ധ്യാപകരും ചേർന്ന് ഒരു പോസ്റ്റർ ഉണ്ടാക്കി സാമൂഹ്യ മാധ്യമങ്ങളിൽ വഴി പ്രചരിപ്പിച്ചിരുന്നു. എന്നാൽ ആ വാർത്തകൾ ഫലം കാണുന്നതിന് മുമ്പ് തന്നെ മുത്തശ്ശിയുടെ മരണം സംഭവിക്കുകയായിരുന്നു.

മരണ ശേഷം മൃതദേഹം മെഡിക്കൽ കോളേജിലെ കുട്ടികൾക്ക് പഠിക്കാൻ നൽകണമെന്ന ആഗ്രഹം നാലു വർഷം മുമ്പാണ് മുത്തശ്ശി താമസിക്കുന്ന കൃപാതീരം അധികൃതരുമായി പങ്കുവെച്ചത്. എന്നാൽ ആ ആഗ്രഹവും സഫലമായില്ല. തുടർന്നാണ് മൃതദേഹം തൈക്കാട് ശാന്തി കവാടത്തിൽ സംസകരിക്കാൻ തീരുമാനിച്ചത്.

മോഹൻലാലിനെ ഒരുപാട് ഇഷ്ടമാണെന്നും കാണാൻ പറ്റുമോയെന്നും അമ്മൂമ്മ ഇടയ്കിടെ അഗതി മന്ദിരത്തിന്റെ ചുമതലയുള്ള സിസ്റ്റർ റിക്‌സിയോട് ചോദിക്കാറുണ്ടായിരുന്നു. 1969 ൽ പുറത്തിറങ്ങിയ കള്ളി ചെല്ലമ്മ എന്ന ചിത്രത്തിൽ താൻ അഭിനയിച്ചിട്ടുണ്ടെന്ന് അമ്മൂമ്മ പറയുമായിരുന്നു. ഇതിനെ കുറിച്ച് കൂടുതലൊന്നും ആർക്കും ആറിയില്ല. തല നിവർന്നു അധികം നേരം ഇരിക്കാൻ പറ്റില്ലയെങ്കിലും ടി.വി കാണുന്നത് തങ്കമ്മ അമ്മൂമ്മയ്ക്ക് ഇഷ്ടമായിരുന്നു. നാല് വർഷം മുൻപാണ് മുത്തശി അമ്മൂമ്മ കൃപാതീരത്ത് എത്തിയത്.

എല്ലാ തരം ആഹാരവും അമ്മൂമ്മ കഴിക്കും എന്നാൽ ഡോക്ടറുടെ നിർദേശാനുസരണം ചിലതിൽ കൃപാതീരത്തെ സിസ്റ്റർമാർ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടായിരുന്നു. സിസ്റ്റർമാരുടെ കൈത്താങ്ങോടെ മന്ദിരത്തിന് ഉള്ളിൽ നടക്കുമായിരുന്നു. അധികം ആരോടും സംസാരിക്കാറില്ലെങ്കിലും ചോദിക്കുന്ന കാര്യങ്ങൾക്ക് മറുപടി പറയാറുണ്ടായിരുന്നു.