പത്തനംതിട്ട: വീട്ടിൽ പതിവായി ടിവി കാണാൻ എത്തിയിരുന്ന പട്ടികജാതി വിഭാഗത്തിൽപ്പെട്ട പതിനാലുകാരിയെ 67 കാരൻ പീഡിപ്പിച്ചത് സ്വന്തം ചെറുമകളെ കടയിൽ മിഠായി വാങ്ങാൻ പറഞ്ഞയച്ചതിന് ശേഷം. ഒരിക്കൽ ബലാൽക്കാരം ചെയ്തതിന് പിന്നാലെ പല തവണ പെൺകുട്ടിയെ പീഡിപ്പിച്ചു.

ഒടുവിൽ പെൺകുട്ടി ഗർഭിണിയായപ്പോഴാണ് മാതാപിതാക്കൾ വിവരം അറിയുന്നത്. പെൺകുട്ടി ജന്മം നൽകിയ കുഞ്ഞിന്റെ പിതൃത്വം പരിശോധിച്ചപ്പോൾ പിതാവ് വയോധികനായ പ്രതിയെന്ന് തെളിഞ്ഞു. കൊടുംക്രൂരത കാട്ടിയ പ്രതിക്ക് കോടതി വിധിച്ചത് 12 വർഷം കഠിന തടവും 15,000 രൂപ പിഴയും. തിരുവല്ല ചുമത്ര ലക്ഷം വീട് കോളനിയിൽ നാലുപറയിൽ തങ്കപ്പനെ(67)യാണ് പ്രിൻസിപ്പൽ സെഷൻസ് ജഡ്ജ് ജോൺ കെ. ഇല്ലിക്കാടൻ ശിക്ഷിച്ചത്.

2009 ലാണ് കേസിന് ആസ്പദമായ സംഭവം. വീട്ടിൽ ടി.വി കാണാനെത്തിയ പതിന്നാലുകാരിയെ, കൊച്ചുമകളെ കടയിൽ പറഞ്ഞു വിട്ട ശേഷം പീഡിപ്പിക്കുകയായിരുന്നു. പല തവണ ഇത് തുടർന്നു. എട്ടാം ക്ലാസിൽ പഠിച്ചിരുന്ന കുട്ടി സ്‌കൂളിൽ വച്ച് ഛർദിച്ചതിനെ തുടർന്ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് അഞ്ചു മാസം ഗർഭിണിയാണെന്ന് മനസിലായത്. തിരുവല്ല എസ്ഐയായിരുന്ന കെആർ അനിൽകുമാർ ചാർജ് ചെയ്ത കേസിൽ ഡിവൈ.എസ്‌പിയായിരുന്ന സാബു പി. ഇടിക്കുളയാണ് കുറ്റപത്രം നൽകിയത്.

പീഡനത്തിന് ഇരയായ പെൺകുട്ടി പിന്നീട് കോട്ടയം മെഡിക്കൽ കോളജിൽ വച്ച് ശസ്ത്രക്രിയയിലൂടെ ഒരു കുട്ടിക്ക് ജന്മം നൽകി. ഡി.എൻ.എ പരിശോധനയിൽ കുട്ടിയുടെ പിതാവ് തങ്കപ്പനാണെന്ന് തെളിഞ്ഞു. ബലാത്സംഗത്തിന് എട്ടു വർഷവും പട്ടികജാതി പീഡന നിരോധന നിയമപ്രകാരം നാലുവർഷവും കഠിന തടവിനാണ് ശിക്ഷിച്ചിരിക്കുന്നത്. പ്രോസിക്യൂഷന് വേണ്ടി ജില്ലാ ഗവ. പ്ലീഡർ എസി ഈപ്പൻ ഹാജരായി.