താനെ: മഹാരാഷ്ട്രയിലെ താനെയിൽ ഹനുമാൻ ക്ഷേത്രത്തിൽ കവർച്ച നടത്തിയ മോഷ്ടാവിന്റെ ദൃശ്യങ്ങൾ വൈറലാകുന്നു. ഹനുമാൻ വിഗ്രഹത്തിന്റെ കാലിൽ തൊട്ട് നമസ്‌കരിച്ച് പ്രാർത്ഥിച്ച ശേഷമായിരുന്നു മോഷണം. മോഷ്ടാവിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.

താനെയിലെ ഖോപത് പ്രദേശത്തെ ഹനുമാൻ ക്ഷേത്രത്തിൽ നവംബർ ഒമ്പതിനായിരുന്നു സംഭവം. ക്ഷേത്രത്തിന്റെ വാതിൽ പൊളിച്ച് മോഷ്ടാവ് അകത്തുകടക്കുകയായിരുന്നു. ശേഷം പണപ്പെട്ടിയിൽനിന്ന് 1000 രൂപ കവർന്നു. വിഡിയോയിൽ മോഷ്ടാവ് ക്ഷേത്രത്തിനകത്ത് പ്രവേശിക്കുന്നതും വിഗ്രഹത്തിന്റെ കാലിൽ തൊട്ട് നമസ്‌കരിക്കുന്നതും കാണാനാകും.

മോഷണത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ശനിയാഴ്ച നൗപദ പൊലീസ് പ്രതിയെ പിടികൂടി. ഇയാളിൽനിന്ന് മോഷണം പോയ പണം കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. ക്ഷേത്ര മേൽനോട്ടക്കാരന്റെ പരാതിയിൽ പൊലീസ് കേസെടുത്തത്.