തലശ്ശേരി: ഭിന്നശേഷിയുള്ള ഏഴുവയസ്സുകാരിയെ നിലത്തടിച്ചുകൊന്ന കേസിൽ പിതാവിന് ഒരു ലക്ഷംരൂപ പിഴയും ജീവപര്യന്തം തടവും. പിഴ അടച്ചില്ലെങ്കിൽ ആറുമാസം കൂടി തടവനുഭവിക്കണമെന്ന് തലശ്ശേരി അഡീഷണൽ ജില്ലാസെഷൻസ് കോടതി ഉത്തരവിട്ടു. ഏഴുവയസ്സുള്ള ആയിഷബി കൊല്ലപ്പെട്ട കേസിൽ തൃപ്രങ്ങോട്ടൂർ അരയാക്കണ്ടി കവലയിലെ തൂറിക്കണ്ടിയിൽ അബു എന്ന അബ്ദുള്ളയെയാണ് (40) ശിക്ഷിച്ചത്.

ആയിഷബിക്ക് മുടന്തും സംസാരശേഷിക്കുറവും ഉണ്ടായിരുന്നു. അമ്മയുടെ മടിയിൽ കളിച്ചുകൊണ്ടിരുന്ന മകളെ നിലത്തടിച്ചു കൊലപ്പെടുത്തിയെന്നാണ് കേസ്. കുഞ്ഞ് ജീവിച്ചാൽ ഭാവിയിൽ കുടുംബത്തിന് ഭാരമാകുമെന്ന കാഴ്ചപ്പാടാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. ഇത് കോടതി അംഗീകരിച്ചാണ് ശിക്ഷ വിധിച്ചത്.

2010 ജനുവരി 14-ന് രാത്രി ഏഴുമണിക്കായിരുന്നു സംഭവം. പ്രതിയുടെ മാതാപിതാക്കൾ, അനിയന്റെ ഭാര്യ, പ്രതിയുടെ ഭാര്യ എന്നിവരായിരുന്നു സാക്ഷികൾ. ഇവർ കൂറുമാറി. സാക്ഷികൾ കൂറുമാറിയതായി പ്രഖ്യാപിച്ച പ്രോസിക്യൂഷൻ ക്രോസ് വിസ്താരം നടത്തിയാണ് തെളിവുശേഖരിച്ചത്. പരിയാരം മെഡിക്കൽ കോളേജിലെ ഫൊറൻസിക് സർജൻ ഡോ. ഗോപാലകൃഷ്ണപിള്ളയുടെ മൊഴിയും നിർണായകമായി. ഇതിനൊപ്പം സാഹചര്യത്തെളിവുകൂടി പരിഗണിച്ചാണ് ശിക്ഷ വിധിച്ചത്.

കുട്ടിയുടെ തലച്ചോറ് ചിന്നിച്ചിതറിപ്പോയിരുന്നു. കുഞ്ഞിന് മാരകമായി പരിക്കേറ്റതിനെക്കുറിച്ച് പ്രതിക്ക് വ്യക്തമായ മറുപടിയുണ്ടായിരുന്നില്ല.