മുറാദാബാദ്: 70 വർഷത്തോളമായി ഇന്ത്യയിലെ ജനങ്ങൾ തുടരുന്ന ക്യൂ നിൽക്കൽ അവസാനിപ്പിക്കാൻ സമയമായെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വർഷങ്ങളായി അവശ്യ സാധനങ്ങൾക്കായി ക്യൂ നിൽക്കുകയാണ്. ഇപ്പോൾ ബാങ്കുകൾക്ക് മുമ്പിൽ നിൽകുന്നത് അവസാനത്തെ ക്യൂ ആയിരിക്കും. 40 കോടി സ്മാർട്ട് ഫോണുകളുണ്ട് ഇന്ത്യയിൽ. ഇത്രയും പേർക്കെങ്കിലും നോട്ടുകളുടെ കെട്ടുപാടിൽ നിന്ന് പുറത്തുവരാൻ സാധിക്കും. അതോടെ അഴിമതി ഇല്ലാതാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഉത്തർപ്രദേശിലെ മുറാദാബാദിൽ ബിജെപി സംഘടിപ്പിച്ച പരിവർത്തൻ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കള്ളപ്പണം ഒളിപ്പിച്ചവർ ഇപ്പോൾ സഹായം തേടി പാവങ്ങളുടെ വീടിന് മുമ്പിൽ ക്യൂ നിൽക്കുകയാണെണെന്നും പ്രധാനമന്ത്രി പറഞ്ഞു. പാവപ്പെട്ടവരുടെ ജൻധൻ അക്കൗണ്ടിൽ കള്ളപ്പണം അടച്ചവരെ അഴിക്കുള്ളിലാക്കുമെന്ന് പറഞ്ഞ മോദി, അഴിമതിക്കെതിരെ പോരാടുന്നത് എങ്ങനെ കുറ്റമാകുമെന്നും ചോദിച്ചു.

അഴിമതിക്കെതിരായ തന്റെ പോരാട്ടത്തെ എന്തു കൊണ്ടാണ് ഒരു വിഭാഗം ആളുകൾ തെറ്റാണെന്ന് പറയുന്നത്. രാജ്യം അഴിമതിക്ക് എതിരാണ്. അഴിമതിക്കെതിരെ പോരാട്ടം നടത്തേണ്ടേ എന്നും മോദി ചോദിച്ചു. രാജ്യത്ത് നിന്ന് അഴമിതി തുടച്ചുനീക്കുമെന്നും മോദി വ്യക്തമാക്കി. ജനങ്ങളാണ് എന്റെ ഹൈക്കമാൻഡ്. മുൻകാല സർക്കാരുകൾ പല തരത്തിലുള്ള പ്രഖ്യാപനങ്ങൾ നടത്തിയിട്ടുണ്ട്. എന്നാൽ, ഉത്തരവാദിത്തം നിറവേറ്റാനാണ് താൻ ശ്രമിക്കുന്നതെന്നും മോദി വ്യക്തമാക്കി.

ജനങ്ങളുടെ കഠിനദ്ധ്വാനത്തെയും ത്യാഗത്തെയും പോരാട്ടത്തെയും കാണാതിരിക്കില്ലെന്ന് ഉറപ്പു തരുന്നു. ഈ യുദ്ധം നയിക്കുന്നത് ജനങ്ങൾക്ക് വേണ്ടിയാണ്. തനിക്ക് വലിയ സമ്പാദ്യമില്ലെന്നും താനൊരു ഫക്കീറാണെന്നും മോദി പറഞ്ഞു.