തിരുവനന്തപുരം: മമ്മൂട്ടി ചിത്രം കസബയിലെ സ്ത്രീവിരുദ്ധത ചൂണ്ടിക്കാട്ടിയതിന്റെ പേരിൽ സൈബർ ലോകത്ത് കടുത്ത ആക്രമണമാണ് നടി പാർവതി നേരിടുന്നത്. മമ്മൂട്ടി ആരാധകർ കൂട്ടത്തോടെ ആക്രമിക്കുമ്പോഴും വിട്ടുവീഴ്‌ച്ചക്ക് നടിയും തയ്യാറല്ല. തന്നെ അധിക്ഷേപിച്ച സംവിധായകൻ ജൂഡ് ആന്റണിക്കും ചുട്ട മറുപടിയാണ് അവർ നൽകിയത്. ഇത് സമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുകയും ചെയ്തു. ഇതിനിടെ നടി പാർവതിക്കും വുമൻ ഇൻ കളക്ടീവിനു പിന്തുണയുമായി മന്ത്രി തോമസ് ഐസക് രംഗത്തെത്തി.

സ്ത്രീകളോടുള്ള അക്രമ വാസന അവസാനിപ്പിക്കണമെന്നും സ്ത്രീകൾ സംഘടിക്കുന്നത് ആരെയൊക്കെയോ അസ്വസ്ഥരാക്കുന്നുവെന്നും അദ്ദേഹം തന്റെ സോഷ്യൽ മീഡിയ പേജിൽ കുറിച്ചു. നടി പാർവതി മമ്മൂട്ടിയെ വിമർശിച്ചതുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദം ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് എന്ന നിലയിൽ പടരുകയാണ്.

സമീപകാലത്തു തന്നെ അഭിനേത്രിമാരായ സജിതാമഠത്തിലും റീമാ കല്ലിങ്കലും തിരക്കഥാകൃത്തായ ദീദി ദോമോദരനുമടക്കം പല സ്ത്രീകളും ഈ ആരാധകക്കൂട്ടത്തിന്റൊ ആക്രമണത്തിനിരയായിട്ടുണ്ട്. ഇത് അങ്ങേയറ്റം പ്രതിലോമകരവും സ്ത്രീവിരുദ്ധവുമാണ്. പാർവതി ഉന്നയിച്ച വിമർശനം ശരിയോ തെറ്റോ ആകട്ടെ. പക്ഷേ, അതിനെ നേരിടേണ്ടത് ഇങ്ങനെയല്ലെന്നും അദ്ദേഹം തന്റെ പേജിൽ കുറിച്ചു.

അദ്ദേഹത്തിന്റെ കുറിപ്പ് പൂർണരൂപത്തിൽ താഴെ വായിക്കാം.

ഗോവയിൽ നടന്ന രാജ്യാന്തര ചലച്ചിത്രമേളയിൽ മികച്ച അഭിനയത്തിനുള്ള പുരസ്‌കാരം നേടിയ നടിയാണ് പാർവതി. മലയാള സിനിമയുടെ ഗരിമ രാജ്യാന്തരതലത്തിൽ ഉയർത്തിപ്പിടിച്ച ഈ യുവതി ഇപ്പോൾ കടുത്ത സൈബർ ആക്രമണം നേരിടുകയാണ്. ഒരു സിനിമയിലെ സ്ത്രീവിരുദ്ധതയെ സംബന്ധിച്ച അഭിപ്രായപ്രകടനത്തിന്റെ പേരിലാണ് അധിക്ഷേപം . സ്ത്രീകളോടുള്ള ഈ അക്രമവാസന അങ്ങേയറ്റം അപലപനീയമാണ്. ഇത്തരത്തിലുള്ള ആദ്യ സംഭവമല്ല ഇത്. സിനിമാ രംഗത്ത് പ്രവർത്തിക്കുന്ന സ്ത്രീകൾ സംഘടിക്കാനും ശബ്ദമുയർത്താനും തുടങ്ങിയത് ആരെയൊക്കെയോ അസ്വസ്ഥരാക്കുന്നുണ്ടെന്നത് വ്യക്തം.

സമീപകാലത്തു തന്നെ അഭിനേത്രിമാരായ സജിതാമഠത്തിലും റീമാ കല്ലിങ്കലും തിരക്കഥാകൃത്തായ ദീദി ദോമോദരനുമടക്കം പല സ്ത്രീകളും ഈ ആരാധകക്കൂട്ടത്തിന്റൊ ആക്രമണത്തിനിരയായിട്ടുണ്ട്. ഇത് അങ്ങേയറ്റം പ്രതിലോമകരവും സ്ത്രീവിരുദ്ധവുമാണ്. പാർവതി ഉന്നയിച്ച വിമർശനം ശരിയോ തെറ്റോ ആകട്ടെ. പക്ഷേ, അതിനെ നേരിടേണ്ടത് ഇങ്ങനെയല്ല.

സൈബറിടത്തിൽ അസഹിഷ്ണുത ഭയാനകമാം വിധം വർദ്ധിച്ചിരിക്കുകയാണ്. തങ്ങൾക്ക് ഹിതകരമല്ലാത്ത അഭിപ്രായം പറയുന്നവരെല്ലാം ഹീനമായ അധിക്ഷേപങ്ങൾക്ക് ഇരയാവുകയാണ്. ഇതിനേറ്റവും കൂടുതൽ ഇരകളാകുന്നത് സ്ത്രീകളാണ്.
വിമൺ ഇൻ സിനിമാ കലക്ടീവ് എന്ന സംഘടനയുടെ രൂപീകരണം മുതൽ അതിൽ പ്രവർത്തിക്കുന്നവരെ നിരന്തരമായി ആക്രമിക്കുന്ന ഒരു പ്രവണത കാണുന്നുണ്ട് .

സ്ത്രീകൾ വളരെയധികം ചൂഷണം നേരിടുന്ന ഒരു മേഖലയാണ് സിനിമ. അവിടെനിന്നുയരുന്ന ധീരമായ സ്ത്രീശബ്ദങ്ങളെ ആക്രമിച്ചൊതുക്കാനുള്ള നീക്കങ്ങൾ സാംസ്‌കാരിക കേരളത്തിന് നാണക്കേടാണ്. സ്ത്രീകളുടെ ഇത്തരം കൂട്ടായ്മകളെ പിന്തുണയ്ക്കുകയും പ്രോത്സാഹിപ്പിക്കുകയുമാണ് വേണ്ടത്.