തിരുവനന്തപുരം: ബാബറി മസ്ജിദ് പള്ളി നിന്ന സ്ഥലത്ത് അമ്പലം പണിയണമെന്ന ആർഎസ്എസിന്റെ അജണ്ടയെ ചോദ്യം ചെയ്യുകയാണ് ഫെയ്സ് ബുക്ക് പോസ്റ്റിലൂടെ തോമസ് ഐസക്. ആദ്യം തർക്ക മന്ദിരമാക്കുക, പിന്നീട് അത് തകർക്കുക, ശേഷം കൈയടക്കുക എന്ന സംഘപരിവാർ നയത്തെയും മന്ത്രി ഫേസ്‌ബുക്ക് പോസ്റ്റിലൂടെ വിമർശിച്ചു. ബാബറി മസ്ജിൽ നടപ്പിലാക്കിയ അതേ തന്ദ്രങ്ങൾ ഉപയോഗിച്ച് താജ്മഹലിനെ നേരെയും ആർഎസ്എസ് പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ടെന്നും തോമസ് ഐസക് പറയുന്നു.

തോമസ് ഐസക്കിന്റെ ഫെയ്സ് ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം

ബാബറി മസ്ജിദ് തകർത്തിട്ട് കാൽ നൂറ്റാണ്ടു തികയുകയാണ്. അയോധ്യയിൽ, പള്ളി നിന്ന അതേ സ്ഥലത്തു തന്നെ രാമക്ഷേത്രം പണിയുക എന്ന അജണ്ട ആർഎസ്എസ് പ്രഖ്യാപിച്ചു കഴിഞ്ഞു. രാമനെ അയോധ്യയിലേയ്ക്ക് പുനരാനയിക്കുക എന്നതാണ് പുതിയ വൈകാരിക ആയുധം. ഈ ലക്ഷ്യം മുൻനിർത്തി ഇക്കഴിഞ്ഞ ദീപാവലിക്ക് രണ്ടു ലക്ഷം ദീപങ്ങളാണ് സരയൂ നദിയുടെ തീരത്ത് സംഘപരിവാർ ഒരുക്കിയത്. മുന്നറിയിപ്പ് വ്യക്തമാണ്. വർഷങ്ങൾ നീണ്ട ആസൂത്രണത്തിനും അരങ്ങൊരുക്കലിനും ശേഷമാണ് മസ്ജിദ് തകർത്തത്. പള്ളി നിന്ന അതേസ്ഥാനത്ത് ക്ഷേത്രം നിർമ്മിക്കാൻ കൂടുതൽ വൈകാരികമായ പദ്ധതിയുണ്ടാക്കുന്നു. മസ്ജിദ് പൊളിക്കാൻ ഒരുക്കിയ അരങ്ങിനെക്കാൾ വർണാഭവും വൈകാരികവുമാണ് പുതിയ അജണ്ട.

ലോകരാജ്യങ്ങൾക്കു മുന്നിൽ ഇരുപത്തഞ്ചു കൊല്ലമായി അപരാധിയുടെ മുഖമാണ് നമുക്ക്. പള്ളി പൊളിക്കൽ കർമ്മം സൃഷ്ടിച്ച മുറിവുകളൊന്നും ഉണങ്ങിയിട്ടില്ല. നടന്നു കഴിഞ്ഞ അനീതിക്ക് പ്രതിവിധി ചെയ്യാൻ നീതിന്യായ വ്യവസ്ഥയ്ക്ക് ഇനിയും കഴിഞ്ഞിട്ടില്ല. ഈ പ്രശ്‌നത്തിനു മുന്നിൽ നമ്മുടെ ഭരണഘടന കാൽനൂറ്റാണ്ടായി സ്തംഭിച്ചു നിൽക്കുകയാണ്. അപ്പോഴാണ് കൂടുതൽ അനീതികളിലേയ്ക്ക് രാജ്യം എടുത്തെറിയപ്പെടുന്നത്.

അയോധ്യയിൽ പരീക്ഷിച്ചു വിജയിച്ച തന്ത്രങ്ങൾ താജ്മഹലിലേയ്ക്കും നീണ്ടിട്ടുണ്ട്. ആദ്യം തർക്കമന്ദിരമാക്കുക, പിന്നീട് തകർക്കുക, ശേഷം കൈയടക്കുക എന്ന പദ്ധതിയാണ് ബാബറി മസ്ജിദിത്തിന്റെ കാര്യത്തിൽ സംഘപരിവാർ യാഥാർത്ഥ്യമാക്കുന്നത്. തോജോ മഹാലയ എന്ന ശിവക്ഷേത്രമായിരുന്നു താജ്മഹലെന്നും അതിനുള്ളിൽ ഹിന്ദുക്കൾക്ക് പൂജ നടത്താൻ അനുമതി വേണമെന്നുമുള്ള ആവശ്യങ്ങൾ ഉയർന്നു കഴിഞ്ഞു. പന്ത്രണ്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന രാജാ പരമാർദി ദേവിന്റെയും ജയ്പൂർ രാജാവായിരുന്ന രാജാ മാൻസിങ്ങിന്റെയും പേരിൽ പുതിയ ചരിത്രനിർമ്മാണവും നടന്നു കഴിഞ്ഞു. തകർക്കപ്പെട്ട വേറെ ആയിരം ക്ഷേത്രങ്ങളുടെ പട്ടികയും സംഘപരിവാർ പുറത്തുവിട്ടിട്ടുണ്ട്. വർഗീയ വിഭജനത്തിന് സുദീർഘമായ അജണ്ടയാണ് അവർക്കുള്ളതെന്നു വ്യക്തം.

1992 ഡിസംബർ ആറിൽ നിന്ന് ഇരുപത്തഞ്ചു വർഷം പിന്നിടുമ്പോൾ സംഘപരിവാർ സ്വാധീനം വലിയ തോതിൽ വ്യാപിച്ചു കഴിഞ്ഞു. കേന്ദ്രത്തിലും വിവിധ സംസ്ഥാനങ്ങളിലുമുള്ള ഭരണാധികാരം, പല സംവിധാനങ്ങളിലേയ്ക്കും ആഴ്ന്നിറങ്ങിയ രാഷ്ട്രീയസ്വാധീനം, പൊതുബോധത്തിനുമേൽ അപകടകരമായ ആധിപത്യം തുടങ്ങിയ പല ഘടകങ്ങളുടെയും ആനുകൂല്യത്തിലാണ് ക്ഷേത്ര നിർമ്മാണത്തിന്റെ അജണ്ട അവർ പ്രഖ്യാപിക്കുന്നത്. മതനിരപേക്ഷ ശക്തികളെ രാഷ്ട്രീയവും സാമൂഹികവുമായി ഉന്മൂലനം ചെയ്യാനുള്ള ശ്രമങ്ങളും മതന്യൂനപക്ഷങ്ങളെ കൂടുതൽ വരുതിക്കു നിർത്താനുള്ള സമ്മർദ്ദങ്ങളും രാജ്യം പ്രതീക്ഷിക്കേണ്ടിയിരിക്കുന്നു.

മതനിരപേക്ഷ രാഷ്ട്രീയപ്രസ്ഥാനങ്ങൾക്കു മുന്നിലുള്ള വെല്ലുവിളി വ്യക്തമാണ്. ജനതയെയാകെ ഐക്യത്തിന്റെയും സഹിഷ്ണുതയുടെയും പാതയിലേയ്ക്ക് നയിക്കുകയും ഉറപ്പിച്ചു നിർത്തുകയും വേണം. വിദ്വേഷത്തിന്റെ രാഷ്ട്രീയം കൂടുതൽ കലുഷിതമാകുമ്പോൾ മതനിരപേക്ഷ രാഷ്ട്രീയത്തിനു കൂടുതൽ ലക്ഷ്യബോധവും ആശയവ്യക്തതയും നൽകുന്നു.