തൃശൂർ : തൃശൂർ കോർപറേഷനിൽ എൽഡിഎഫ് പിന്തുണയോടെ കോൺഗ്രസ് വിമതൻ എം.കെ.വർഗീസ് മേയറായേക്കും. ആദ്യ രണ്ടുവർഷം അവസരം നൽകാനാണ് എൽഡിഎഫിലെ ധാരണ. ഔദ്യോഗിക പ്രഖ്യാപനം വൈകിട്ട് ഉണ്ടാകുമെന്നാണ് സൂചന. തിങ്കളാഴ്ചയാണ് തദ്ദേശഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷ തിരഞ്ഞെടുപ്പ്.

എൽഡിഎഫിനൊപ്പമാണ് നിൽക്കുകയെന്ന് വർഗീസ് നേരത്തേ പ്രഖ്യാപിച്ചിരുന്നു. ആദ്യ മൂന്നു വർഷം മേയർ പദവി വേണമെന്നാണ് അദ്ദേഹം മുന്നോട്ടുവച്ച നിബന്ധനകളിൽ പ്രധാനം. ധാരണ സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം എൽഡിഎഫ് ജില്ലാ കമ്മിറ്റിക്ക് ശേഷമായിരിക്കും ഉണ്ടാകുക. വൈകിട്ട് ആറ് മണിക്ക് എൽഡിഎഫ് വാർത്താസമ്മേളനം വിളിച്ചിട്ടുണ്ട്.. മന്ത്രി എ സി മൊയ്തീൻ അടക്കമുള്ള സിപിഎം നേതാക്കൾ എം കെ വർഗീസുമായി ചർച്ച നടത്തിയതിനൊടുവിലാണ് സമവായം ആയത്.

വോട്ടെണ്ണലിന്റെ പിറ്റേ ദിവസം മുതൽ തുടങ്ങിയ അനിശ്ചിത്വത്തിനാണ് ഒടുവിൽ പരിഹാരമായിരിക്കുന്നത്. 55 അംഗങ്ങളുള്ള തൃശ്ശൂർ കോർപ്പറേഷനിൽ 54 ഇടത്താണ് വോട്ടെടുപ്പ് നടന്നത്. സ്വതന്ത്രരടക്കം 24 സീറ്റുകൾ ഇടതുമുന്നണിക്ക് ലഭിച്ചപ്പോൾ. യുഡിഎഫിന് കിട്ടിയത് 23 സീറ്റും. ബിജെപിക്കാണ് ആറ് സീറ്റ്. ഈ സാഹചര്യത്തിലാണ് വിമതനായി ജയിച്ച എം കെ വർഗീസിന്റെ പിന്തുണ നിർണ്ണായകമായി മാറിയത്.

തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ തന്നെ വർഗീസ് ഇടതിന് പിന്തുണ നൽകാൻ സന്നദ്ധത അറിയിച്ചിരുന്നെങ്കിലും മേയർ സ്ഥാനമടക്കമുള്ള ആവശ്യങ്ങളിൽ തീരുമാനം വൈകിയതാണ് അനിശ്ചിത്വത്തിന് കാരണം.