തൃശൂർ: വെള്ളിയാഴ്ച റിലീസ് ചെയ്യാനിരുന്ന സാജിദ് യഹിയയുടെ 'മോഹൻലാൽ' സിനിമയുടെ പ്രദർശനത്തിന് സ്റ്റേ.തിരക്കഥാകൃത്ത് കലവൂർ രവികുമാർ നൽകിയ ഹർജിയിൽ തൃശൂർ ജില്ലാ കോടതിയാണ് പ്രദർശനം സ്റ്റേ ചെയ്തത്.കലവൂർ രവികുമാർ രചിച്ച 'മോഹൻലാലിനെ എനിക്കിപ്പോൾ ഭയങ്കര പേടിയാണ്' എന്ന കഥാസമാഹാരത്തെ അനുകരിച്ചാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നും സിനിമ ചിത്രീകരിച്ചു തുടങ്ങുന്നതിന് മുൻപ് തന്നെ താൻ ഫെഫ്കയിൽ ഇത് സംബന്ധിച്ച പരാതി നൽകിയതാണെന്നുമാണ് ആരോപണം.

താൻ എഴുതിയ കഥാസമാഹാരത്തിന്റെ രണ്ട് എഡിഷൻ പുറത്തിറങ്ങിയിട്ടുണ്ടെന്നും അത് മോഹൻലാലടക്കം വായിച്ചതാണെന്നും കലവൂർ രവികുമാർ അവകാശപ്പെട്ടിരുന്നു. മോഹൻലാൽ ആരാധികയായ ഭാര്യ കാരണം ഒരാളുടെ ജീവിതത്തിൽ ഉണ്ടാകുന്ന രസകരമായ സംഭവങ്ങളും പ്രശ്നങ്ങളുമൊക്കെയാണ് കഥയിൽ അവതരിപ്പിച്ചത്.

ചിത്രീകരണം തുടങ്ങുന്നതിന് മുൻപുതന്നെ കലവൂർ രവികുമാർ ഫെഫ്കയിൽ പരാതി നൽകിയിരുന്നു. 'മോഹൻലാൽ' തന്റെ കഥയുടെ പകർപ്പാണെന്ന് ഫെഫ്ക കണ്ടെത്തുകയും തനിക്ക് പ്രതിഫലം നൽകണമെന്നും കഥയുടെ അവകാശം നൽകണമെന്നും വിധിക്കുകയും ചെയ്തിരുന്നു. എന്നാൽ അതെല്ലാം അവഗണിച്ചുകൊണ്ട് സിനിമയുടെ അണിയറ പ്രവർത്തകർ മുന്നോട്ടുപോയെന്നാണ് കലവൂരിന്റെ ആരോപണം.

ഒത്തുതീർപ്പിന്റെ ഭാഗമായി നന്ദി എഴുതി കാണിക്കാം എന്ന് നിർമ്മാതാക്കൾ പറഞ്ഞെങ്കിലും കലവൂർ വഴങ്ങിയില്ല.പകർപ്പാവകാശ നിയമം അനുസരിച്ചാണ് കോടതിയെ സമീപിച്ചത്.2005 ൽ പ്രസിദ്ധീകരിച്ച കഥയാണിത്. 2006 ൽ പുസ്തകരൂപത്തിൽ ആദ്യ എഡിഷൻ പുറത്തിറക്കി. 2012 ൽ രണ്ടാമത്തെ എഡിഷനും ഇറക്കി. രവികുമാർ തിരക്കഥയും സംഭാഷണവും ഒരുക്കി സിനിമയാക്കാനുള്ള ശ്രമത്തിലായിരുന്നു. ഈ കഥ മോഷ്ടിച്ചാണ് മോഹൻലാൽ എന്ന സിനിമ ഇറക്കുന്നത് എന്നാണ് ഹർജിയിൽ ആരോപിച്ചത്.

സിനിമയുടെ വരുമാനത്തിന്റെ 25 ശതമാനം നഷ്ടപരിഹാരമായി നൽകണമെന്ന് ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. മഞ്ജു വാര്യർ, ഇന്ദ്രജിത്ത് സുകുമാരൻ തുടങ്ങിയവരാണ് 'മോഹൻലാലി'ൽ പ്രധാനവേഷങ്ങളിലെത്തുന്നത്. മോഹൻലാൽ ആരാധികയായ മീനൂട്ടി എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ മഞ്ജു അവതരിപ്പിക്കുന്നത്. സംവിധായകൻ തന്നെ എഴുതിയ കഥയാണ് മോഹൻലാലിന്റേതെന്ന് അണിയറ പ്രവർത്തർ നേരത്തേ വ്യക്തമാക്കിയിരുന്നു. തിരക്കഥ രചിച്ചത് സുനീഷ് വരനാടാണ്.