തൃശ്ശൂർ: പ്രതിക്ക് എല്ലാസഹായങ്ങളും ചെയ്തുനൽകിയ കുട്ടികളുടെ അമ്മ യാതൊരു ദയയും അർഹിക്കുന്നില്ലെന്നു കോടതി ചൂണ്ടിക്കാട്ടി.ഇവർക്കുള്ള ശിക്ഷ സമൂഹത്തിന് പാഠമാകണമെന്നു തൃശൂർ പോക്‌സോ കോടതി വിലയിരുത്തി.

അങ്ങനെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതിന് അമ്മയുടെ കാമുകനും ഒത്താശ നൽകിയ അമ്മക്കും ജീവിതാവസാനം വരെ തടവുശിക്ഷ കോടതി വിധിച്ചു. ഈ വിധിയെ പ്രതീക്ഷയോടെയാണ് ഏവരും കാണുന്നത്. സോഷ്യൽ മീഡിയ ഈ വിഷയം ചർച്ചയാക്കുന്നതും പീഡകർക്കുള്ള പാഠമായി ഇത് മാറുമെന്ന പ്രതീക്ഷയിലാണ്.

പതിനേഴും പന്ത്രണ്ടും വയസ്സുള്ള കുട്ടികളുടെ അമ്മയെയും ഇവരുടെ കാമുകനായ എറണാകുളം കോതമംഗലം ഇരുമലപ്പടി ആട്ടയം വീട്ടിൽ അലിയാ(52)രെയുമാണ് ശിക്ഷിച്ചത്. പതിനേഴു വയസ്സുള്ള കുട്ടിയെ പീഡിപ്പിച്ച കേസിലാണ് ഈ വിധി. പന്ത്രണ്ടു വയസ്സുള്ള കുട്ടിയെ പീഡിപ്പിച്ച കേസിൽ വിചാരണ നടന്നുകൊണ്ടിരിക്കുകയാണ്. പതിനായിരം രൂപ വീതം പിഴയടക്കാനും പോക്സോ കോടതി വിധിച്ചു. പോക്സോ കേസുകളിൽ അമ്മയെ ശിക്ഷിക്കുന്നത് ഇതാദ്യമായാണ്. മാനസിക വെല്ലുവിളി നേരിടുന്ന പെൺകുട്ടിയാണ് പീഡിപ്പിക്കപ്പെട്ടവരിൽ ഒന്ന്.

വിക്ടിം കോമ്പൻസേഷൻ സ്‌കീമിൽ ഉൾപ്പെടുത്തി മൂന്നുലക്ഷം രൂപ കുട്ടിക്കു നൽകാനും വിധിച്ചു. 2015 ഓഗസ്റ്റ് 23നാണ് സംഭവം. സ്‌കൂൾ പൂട്ടിയപ്പോൾ മൂത്തകുട്ടിയെ കൂട്ടിക്കൊണ്ടു പോകാനായി വന്നപ്പോഴായിരുന്നു പീഡനം. ഇളയപെൺകുട്ടിയെയും അഞ്ചുവയസ്സുകാരനായ സഹോദരനെയും കൂട്ടിയാണ് അമ്മ തൃശ്ശൂരിൽ എത്തിയത്. തുടർന്ന് ഇവിടത്തെ ലോഡ്ജിൽ അമ്മ നോക്കി നിൽക്കെ കുട്ടികളെ കാമുകനായ അലിയാർ പീഡിപ്പിക്കുകയായിരുന്നു.

കുട്ടികൾ ഒന്നിലധികം തവണ പീഡനത്തിന് ഇരയായി. നഗ്‌നഫോട്ടോകൾ എടുക്കുകയുംചെയ്തു. സംഭവത്തിനുശേഷം കുട്ടികൾ മാനസീകമായി തകർന്നു. ഓണാവധി കഴിഞ്ഞ് സ്‌കൂളിലെത്തിയശേഷം അസ്വസ്ഥത പ്രകടിപ്പിച്ച കുട്ടിയെ കൗൺസിലിങ്ങിനു വിധേയമാക്കിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. സ്‌കൂൾ അധികൃതർ ചൈൽഡ് വെൽഫെയർ കമ്മിറ്റിയെ വിവരം അറിയിച്ചു. തുടർന്ന് കേസ് ഈസ്റ്റ് സ്റ്റേഷനിലുമെത്തി.തുടർന്നാണ് കേസ് രജിസ്റ്റർ ചെയ്തത്.