തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തൃശൂർ പൂരം ഇത്തവണയും ആഘോഷങ്ങളിലാതെ ചടങ്ങുകൾ മാത്രമായി നടത്താൻ തീരുമാനം. പൊതുജനങ്ങൾക്ക് പൂരത്തിലേക്ക് പ്രവശനമുണ്ടാകില്ല. ചീഫ് സെക്രട്ടറി വിളിച്ചുചേർത്ത യോഗത്തിലാണ് തീരുമാനം.

പൂരം നടത്താൻ മാനദണ്ഡങ്ങൾ കഴിഞ്ഞയാഴ്ച നിശ്ചയിച്ചിരുന്നെങ്കിലും സാഹചര്യം ഏറെ മാറിയ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം.. ജില്ലയിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 21.97 ശതമാനത്തിലേക്ക് ഉയർന്നതും പ്രതിദിന രോഗികളുടെ എണ്ണം ആയിരം കടന്നതും ഗൗരവമായി കണക്കിലെടുത്തിട്ടുണ്ട്.

23ന് സ്വരാജ് റൗണ്ടിൽ പ്രവേശനം നിരോധിക്കും. ഇവിടേക്കുള്ള പതിനേഴു വഴികളും അടയ്ക്കും. അന്നേദിവസം മുഴുവൻ കടകളും അടപ്പിക്കും.

സാമ്പിൾ വെടിക്കെട്ടും ചമയ പ്രദർശനവും ഉണ്ടാകില്ല. പൂരം വെടിക്കെട്ട് സമയത്ത് സംഘാടകർക്ക് മാത്രം സ്ഥലത്തേക്ക് കടക്കാൻ അനുമതി നൽകിയിട്ടുണ്ട്. പ്രധാന വെടിക്കെട്ട് നിയന്ത്രണങ്ങളോടെ നടത്താം. ഘടകപൂരങ്ങൾ, മഠത്തിൽവരവ് എന്നിവയും നടത്താം. ഇലഞ്ഞിത്തറ മേളത്തിനും അനുമതിയുണ്ട്.

പകൽപ്പൂരം നടത്തില്ല. കുടമറ്റാത്തിന്റെ സമയം വെട്ടിച്ചുരുക്കും. പൂര പറമ്പിൽ സംഘാടകർക്കും ചടങ്ങ് നടത്തുന്ന ദേവസ്വം ബോർഡ് ജീവനക്കാർക്കും നടത്തിപ്പുകാർക്കും ആനക്കാർക്കും മേളക്കാർക്കും മാത്രം പ്രവേശനം അനുവദിക്കും. ദൃശ്യ, നവ മാധ്യമങ്ങളിലൂടെ തത്സമയം ദേശക്കാർക്ക് പൂരം കാണാൻ സംവിധാനം ഒരുക്കും. ചടങ്ങുകളിൽ മാറ്റം വരുത്തില്ല.

സംഘാടകരുടെ എണ്ണം പരിമിതപ്പെടുത്തും. പൂരപ്പറമ്പിൽ പാസുള്ളവർക്കു മാത്രമേ പ്രവേശനം അനുവദിക്കൂ. കലക്ടറും ഡിഎംഒയും കലക്ടറും നിയന്ത്രണം ഏറ്റെടുത്തു.

തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളും പൂരം ആഘോഷമാക്കി നടത്തണമെന്ന് മുൻ നിലപാടിൽ നിന്ന് അയവ് വരുത്തിയിരുന്നു. കർശന നിയന്ത്രണം വേണമെന്ന് പൊലീസ് അടക്കമുള്ളവർ ആവശ്യപ്പെട്ട സാഹചര്യത്തിലാണ് കഴിഞ്ഞ വർഷത്തേത് പോലെ ചടങ്ങുകൾ മാത്രമായി പൂരം നടത്താൻ തീരുമാനമെടുത്തത്.