ധുനിക ജീവിതത്തിൽ, വിവാഹത്തിനുള്ള പ്രാധാന്യം മറ്റൊരു ചടങ്ങിനുമില്ല. ഒരു വ്യക്തിയുടെ അത് ആണായാലും പെണ്ണായാലും ജീവിതത്തിലെ വഴിത്തിരിവാണ് വിവാഹം. ഒരു പുതിയ വ്യക്തിയുമായി ചേർന്ന് ജീവിതം പങ്കു വെയ്ക്കാൻ തുടങ്ങുന്ന മുഹൂർത്തം.

വിവാഹ ചടങ്ങുകൾക്ക് സ്ഥലഭേദമനുസരിച്ചും ജാതി-മത വ്യത്യാസങ്ങൾക്കനുസരിച്ചും വ്യത്യസ്തതയുണ്ടാകും. എന്നാൽ ചില ആചാരങ്ങളും ചടങ്ങുകളും കാണുമ്പോൾ വിവാഹം ഒരു ശിക്ഷയാണോ എന്നും തോന്നിപ്പോകും. അത്തരത്തിലുള്ള ഒരു വിവാഹ ചടങ്ങ്.

ഇൻഡോനേഷ്യയിലെ ടിഡോംഗ് ഗോത്രക്കാരുടെ വിവാഹ ചടങ്ങുകൾ അതീവ രസകരമാണ്. വിവാഹ നിശ്ചയം കഴിഞ്ഞാൽ പിന്നെ പെണ്ണിന് വീട്‌വിട്ട് പോകാൻ അനുവാദമില്ല. വിവാഹത്തിന് മുഹൂർത്തം കുറിക്കുന്നതുപോലെ, വരൻ വിവാഹസ്ഥലത്ത് എത്തിച്ചേരുന്നതിനും മുഹൂർത്തമുണ്ട്. ഏതെങ്കിലും കാരണവശാൽ വരൻ വരാൻ ഒരല്പം വൈകിയാൽ വധുവിന് പിഴനൽകണം. സാധാരണയായി, സ്വർണ്ണ മോതിരം, കമ്മൽ തുടങ്ങിയ ആഭരണങ്ങളായിരിക്കും പിഴയായി നിശ്ചയിക്കപ്പെടുക. ഗോത്രത്തിലെ മുതിർന്നവരായിരിക്കും പെൺവീട്ടുകാരുമായി സംസാരിച്ച് പിഴ നിശ്ചയിക്കുക. ഇത് നൽകിയാലെ വരന് വിവാഹവേദിയിൽ പ്രവേശിക്കാനാകൂ.

കതിർമണ്ഡപത്തിലെത്തിയാലും വരന് വധുവിന്റെ മുഖം കാണാനോ സ്പർശിക്കാനോ ആവില്ല. രണ്ടു പേർക്കും ഇടയിലായി ഒരു കർട്ടൻ ഇട്ടിരിക്കും. അത് മാറ്റണമെങ്കിൽ വരൻ ഒരല്പം ബുദ്ധിമുട്ടേണ്ടിവരും. മറ്റൊന്നുമല്ല, വധുവിന് തൃപ്തിയാകുന്നതുവരെ പാട്ടു പാടണം. വധു തൃപ്തി രേഖപ്പെടുത്തിയതിനു ശേഷം മാത്രമേ കർട്ടൻ നീക്കുകയും വിവാഹ ചടങ്ങുകൾ ആരംഭിക്കുകയും ചെയ്യുകയുള്ളു. ചിലർ തങ്ങളുടെ പ്രതിശ്രുത വരന്മാരെക്കൊണ്ട് മണിക്കൂറുകളോളം പാട്ടുപാടിക്കും.

വിവാഹ ശേഷമാണ് ഏറ്റവും വിചിത്രമായ ആചാരമുള്ളത്. വരനേയും വധുവിനേയും ഒരു മുറിക്കുള്ളിലാക്കും. അടുത്ത മൂന്നു ദിവസത്തേക്ക് അവർ ഈ മുറിയിൽ നിന്നും പുറത്തിറങ്ങാൻ പാടില്ല. അത് നല്ല കാര്യമല്ലേ എന്ന് പലരും ചിന്തിക്കും, പക്ഷെ അവിടെ ഒരു കുഴപ്പമുണ്ട്. ഈ മുറിയിൽ കുളിമുറിയോ ശൗച്യാലയമോ ഉണ്ടായിരിക്കില്ല. വിവാഹശേഷം ആദ്യ മൂന്നു നാളുകളിൽ വധൂവരന്മാർ ശൗച്യ കർമ്മം നിർവഹിക്കരുതെന്നാണ് ടിഡോംഗ് ഗോത്രക്കാരുടെ നിബന്ധന. അങ്ങനെ ചെയ്താൽ വിവാഹബന്ധം നീണ്ടനാൾ നിലനിൽക്കില്ലത്രെ! അകാല മരണമോ വിവാഹ മോചനമോ ഒക്കെ സംഭവിക്കാമത്രെ!!

ശൗച്യകർമ്മങ്ങൾക്ക് ഇടവരാത്തവിധം വളരെ കുറവ് ഭക്ഷണങ്ങളും പാനീയങ്ങളും മാത്രമെ ഈ ദിവസങ്ങളിൽ വധൂവരന്മാർക്ക് നൽകൂ. മൂന്നു ദിവസം കഴിഞ്ഞ് പുറത്തിറങ്ങിയാൽ പിന്നെ അവരെ കാത്തിരിക്കുന്നത് ദിവസങ്ങളോളം കാത്തിരിക്കുന്ന വിഭവ സമൃദ്ധമായ സദ്യയാണ്

മൂന്നു ദിവസത്തെ അല്പാഹാരവും ശൗച്യകർമ്മങ്ങളിൽ ഏർപ്പെടാതിരിക്കലുമെല്ലാം അവരിലുള്ള ചെകുത്താൻ ബാധകളെ ഇല്ലാതെയാക്കുമെന്നും ലൈംഗിക ശേഷി വർദ്ധിപ്പിക്കുമെന്നുമാണ് വിശ്വാസം. ഇത് ആചാരത്തിന്റെ ഭാഗമായതിനാൽ, വിവാഹ പ്രായമെത്തിയ യുവതിയുവാക്കൾക്ക്, ഇത്തരത്തിൽ ജീവിക്കുവാനുള്ള പരിശീലനവും നൽകാറുണ്ട്.