തിരുവനന്തപുരം:സുരേഷ് ഗോപിയെ വിമർശിക്കുന്നവർക്ക് ചുട്ടമറുപടിയുമായി നടൻ ടിനി ടോം. ഫേസ്‌ബുക്ക് ലൈവിലൂടെയായിരുന്നു ടിനിയുടെ മറുപടികൾ. അമ്മയുടെ പരിപാടിയിൽ സുരേഷ് ഗോപ പങ്കെടുത്ത ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.ഇതിന് പിന്നാലെ ചിത്രങ്ങൾക്ക് താഴെ വ്യാപകമായ പരിഹാസവും വിമർശനവുമായിരുന്നു പ്രത്യക്ഷപ്പെട്ടത്.ഇതോടെയാണ് മറുപടിയുമായി ടിനി ടോം രംഗത്തെത്തിയത്. പരിപാടിയിൽ പങ്കെടുത്ത സുരേഷ് ഗോപിയെ താൻ പൊന്നാട അണിയിച്ച് സ്വീകരിക്കുന്ന ചിത്രം ടിനി ടോം സമൂഹമാധ്യമത്തിൽ പങ്കുവച്ചിരുന്നു.ഈ ചിത്രത്തിനു താഴെയും വലിയ വിമർശനങ്ങളാണ് സുരേഷ് ഗോപിക്കു നേരേ ഉയർന്നത്.

ടിനി ടോമിന്റെ വാക്കുകൾ

'ചാണകം ഗോപിയെ വെളുപ്പിക്കാൻ ആണെങ്കിൽ അതൊന്നും നടക്കില്ല മോനേ', 'നീ ചാണകത്തിൽ ചവിട്ടിയോ' എന്നൊക്കെയുള്ള കമന്റുകൾ കാണുന്നതുകൊണ്ടാണ് ഈ ലൈവ് എന്നുപറഞ്ഞുകൊണ്ടാണ് അദ്ദേഹം വീഡിയോ ആരംഭിക്കുന്നത്. 'ആരെയും വെളുപ്പിക്കാൻ വേണ്ടിയല്ല ഈ പോസ്റ്റ് ഇടുന്നത്. അങ്ങനെ ചെയ്തിട്ട് ആരും വെളുത്തിട്ടുമില്ല. ഇന്നത്തെ പല മന്ത്രിമാർക്കും എന്റെ രാഷ്ട്രീയമറിയാം. നന്മ ചെയ്യുന്നവന്റെ കൂടെ നിൽക്കുക എന്നതാണ് ഇന്നെന്റെ രാഷ്ട്രീയം'. ടിനി പറഞ്ഞു.

ഒരുരൂപ പോലും സുരേഷ് ഗോപിയുടെ കയ്യിൽ നിന്ന് വാങ്ങിയിട്ടില്ല. എന്തെങ്കിലും കടപ്പാട് ഉണ്ടെങ്കിൽ അതേറ്റവും കൂടുതൽ മമ്മൂട്ടിയോടാണെന്നും ടിനി ടോം പറഞ്ഞു. സുരേഷ് ഗോപിയുമായി ആത്മബന്ധം ഉണ്ടാക്കിയ ഒരു സംഭവവും ടിനി ലൈവിൽ പങ്കുവെച്ചു. ഡിവൈൻ ധ്യാനകേന്ദ്രത്തിൽ ശുശ്രൂഷയ്ക്ക് പോകാറുണ്ട്. ഒരിക്കൽ അവിടെ ഗാനശുശ്രൂഷ ചെയ്യുന്ന രാജേഷ് എന്നയാൾ എന്നോട് പറഞ്ഞു: ഒരു സിനിമാതാരം തൊട്ടടുത്ത് വാടകയ്ക്ക് താമസിക്കുന്നുണ്ട്, ടിനി ഒന്നുപോയി കാണണമെന്ന്. സ്ഫടികം ജോർജും കുടുംബവുമായിരുന്നു അത്. ഞാൻ അവരുടെ വീട്ടിൽ ചെന്നപ്പോൾ വളരെ ക്ഷീണിതനായ ജോർജേട്ടനെയാണ് കണ്ടത്. അദ്ദേഹത്തിന്റെ ഭാര്യ അഞ്ച് കീമോ കഴിഞ്ഞിരിക്കുകയാണ്. കിഡ്‌നി മാറ്റിവയ്ക്കലാണ് അവരുടെ പ്രധാന ആവശ്യം. ലക്ഷങ്ങളാണ് ചികിത്സയ്ക്ക് വേണ്ടത്.

ആഗ്രഹം കൊണ്ട് മാത്രം സിനിമയിൽ എത്തിയ ഒരാളെന്ന നിലയ്ക്ക് കുറച്ചു പേരോട് ജോർജ് സാറിനുവേണ്ടി ഞാൻ സഹായമഭ്യർഥിച്ചു. സിനിമാ മേഖലയിൽത്തന്നെ മുൻനിരയിലുള്ള ഒന്നുരണ്ടു പേരോടും അദ്ദേഹത്തിന്റെ അവസ്ഥ പറഞ്ഞു. എന്നാൽ അവരിൽ പലരും കൈമലർത്തി. എനിക്ക് വളരെ കുറ്റബോധം തോന്നി. നാളെ എനിക്കും ഇത് സംഭവിക്കാം. ഇതേ പോലെ ഒരു അവസ്ഥയിൽ വന്നുപെട്ടാൽ അന്ന് ഞാനും ഒറ്റപ്പെടാൻ ഉള്ള സാധ്യതയുണ്ട് എന്ന കുറ്റബോധം തോന്നി. അതും മനസ്സിൽ ചിന്തിച്ചു നടക്കുമ്പോഴാണ് ഒരിക്കൽ സുരേഷ് ഗോപി സാറിനെ നെടുമ്പാശ്ശേരി എയർപോർട്ടിൽ വച്ചു കാണുന്നത്. എനിക്ക് അങ്ങനെ അടുപ്പമൊന്നുമില്ല. അദ്ദേഹം തിരുവനന്തപുരത്തേക്ക് പോകാൻ വേണ്ടി നിൽക്കുകയായിരുന്നു. എയർപോർട്ട് ലോബിയിൽ ചെന്ന് അദ്ദേഹത്തോട് കാര്യം സൂചിപ്പിക്കുന്നതിനിടയിൽ ഫ്‌ളൈറ്റിനു സമയമായി. 'ഫ്‌ളൈറ്റ് ലാൻഡ് ചെയ്താൽ നീ എന്റെ അടുത്തേക്ക് വരണം. നിന്റെ നമ്പർ എനിക്ക് എനിക്ക് തരണം' എന്നുപറഞ്ഞിട്ട് അദ്ദേഹം ഫ്‌ളൈറ്റിലേക്ക് പോയി. എല്ലാവരെയും പോലെ അദ്ദേഹവും എന്നെ ഒഴിവാക്കാൻ പറഞ്ഞതാണ് എന്നാണ് ഞാനപ്പോൾ കരുതിയത്.

അദ്ദേഹമന്ന് രാഷ്ട്രീയത്തിൽ സജീവമായ കാലമായിരുന്നില്ല. തിരുവനന്തപുരത്തെത്തി, എന്റെ നമ്പർ വാങ്ങിയ അദ്ദേഹം പിന്നീട് ജോർജേട്ടന്റെ കാര്യം ഏറ്റെടുത്തു. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് നടന്ന സംഭവമാണിത്. അന്ന് കിഡ്‌നി മാറ്റിവെക്കലിന്റെ സകല നൂലാമാലകളും തരണം ചെയ്ത്, അതിനുവേണ്ടി എല്ലാ ക്രമീകരണങ്ങളും സുരേഷ് ഏട്ടൻ ഏറ്റെടുത്ത് നടത്തിയതുകൊണ്ട് മാത്രമാണ് ജോർജേട്ടൻ ഇന്നും ജീവനോടെ ഇരിക്കുന്നത്. ഇന്നലെ അമ്മയുടെ മീറ്റിങ്ങിൽ സുരേഷേട്ടൻ പങ്കെടുത്തപ്പോൾ ജോർജേട്ടനെ ആരോഗ്യവാനായി കാണുകയും അവർ തമ്മിൽ ആലിംഗനം ചെയ്യുകയും ചെയ്തു.

ഇതുപോലെയുള്ള ഒരുപാട് കാര്യങ്ങൾ അദ്ദേഹം സമൂഹത്തിനു വേണ്ടി ചെയ്യുന്നുണ്ട്. സ്വന്തം വരുമാനത്തിൽ നിന്നാണ് അദ്ദേഹം ഇതെല്ലാം ചെയ്യുന്നതും. അദ്ദേഹം പ്രതിനിധീകരിക്കുന്ന രാഷ്ട്രീയത്തെയോ അദ്ദേഹത്തിന്റെ മതത്തെയോ വച്ച് ഒരിക്കലും അദ്ദേഹത്തെ അളക്കരുത്. ഒരുപാട് നല്ല കാര്യങ്ങൾ ചെയ്യുന്ന ഒരു നല്ല മനുഷ്യനാണ് സുരേഷേട്ടൻ. മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും പേരിൽ അദ്ദേഹത്തെ ഒരിക്കലും ഒഴിവാക്കരുതെന്നും ടിനി ടോം ആവശ്യപ്പെടുന്നു.