മുംബൈ: ഹാർവി വെയ്ൻസ്‌റ്റൈൻ എന്ന നിരമ്മാതാവിനെതിരെ ആരംഭിച്ച മീ ടൂ ക്യാപമ്പെൻ അരങ്ങ് തകർക്കുമ്പോൾ എല്ലാ അതിക്രമങ്ങൾക്കും കാരണമാവുന്നത് സ്ത്രീകൾ തന്നെയാണെന്ന് വ്യക്തമാക്കി ബോളിവുഡ് താരം ടിസ്‌ക ചൊപ്ര രംഗത്ത്. സ്ത്രീകൾ അനുഭവിക്കുന്ന ചൂഷണത്തിന് അറുതിവരുത്തുക എന്ന ലക്ഷ്യത്തോടെ രൂപംകൊടുത്ത മീ റ്റൂ കാമ്പയിൻ ട്രെന്റാവുന്നതിനിടക്കാണ് ടിസ്‌ക സ്ത്രീകൾ തന്നെയാണ് ഇതിന് കാരണം എന്ന് വെളിപ്പെടുത്തിയത്. ഒരു സ്ത്രീയുടെ തുറന്നു പറച്ചിൽ മറ്റുള്ള സ്ത്രീകൾക്കും പ്രചോദനമാകുന്നുവെന്നതിനാൽ ഈ ഹാഷ് ടാഗ് പ്രചരണം ദിവസം ചെല്ലുന്തോറും കൂടുകയാണ്.

സ്ത്രീകൾ എന്തിന് ഹോട്ടലുകളിൽ പോകുന്നു. അവർക്ക് സ്വന്തം സുരക്ഷയെക്കുറിച്ച ഭയമില്ലേ? നോ പറയേണ്ട സന്ദർഭങ്ങളിൽ നോ പറയണം. മോശപ്പെട്ട ആളുകളുമായി സഹകരിക്കുന്നത് എന്തിനാണ് എന്നും താരം തന്റെ ട്വിറ്ററിൽ കുറിച്ചു.കാസ്റ്റിങ് കൗച്ച്'എന്ന സിനിമാലോകത്തെ കിടക്ക പങ്കിടൽ ക്ഷണത്തിൽ നിന്ന് രക്ഷപ്പെട്ടയാളാണ് താനെന്ന് വെളിപ്പെടുത്തിയ നടിയാണ് ടിസ്‌ക. മമ്മൂട്ടിക്കൊപ്പം മായാബസാറിലും ആസിഫ് അലിക്കൊപ്പം നിർണായകത്തിലും താരം അഭിനയിച്ചിട്ടുണ്ട്.

ദി പ്രിന്റ് എന്ന വെബ്‌സൈറ്റിലൂടെ വന്ന ടിസ്‌കയുടെ വിവാദമായ അഭിപ്രായ പ്രകടനത്തിന്റെ പൂർണ്ണ രൂപം വായിക്കാം

എന്നിൽ നിന്ന് നിങ്ങൾ ആഗ്രഹിക്കുന്ന കാര്യമാണോ ഞാൻ പറയാൻ പോകുന്നതെന്ന് ഉറപ്പില്ല. വളരെ സ്പഷ്ടമായി തന്നെ പറയട്ടെ... ഇത്തരം അവസരങ്ങളിൽ ചെന്നു പെടുന്ന സ്ത്രീകളെ തന്നെയാണ് ഇക്കാര്യത്തിന് പഴിക്കേണ്ടത്. എന്തിനാണ് ഈ സ്ത്രീകൾ ഹോട്ടൽ മുറികളിലേയ്ക്ക് പോകുന്നത്. അവർക്ക് സ്വന്തം സുരക്ഷയെക്കുറിച്ച് ഭയമില്ലേ? ആളുകളുടെ ഖ്യാതിയെക്കുറിച്ച് അവർക്ക് അറിവില്ലേ? ഇത്തരക്കാരുമായി സഹകരിക്കുന്നത് എന്തിനാണ്.

എന്തുകൊണ്ടാണ് അവർ ഉറപ്പിച്ച് ഇല്ല എന്നു പറയാത്തത്. ഇങ്ങനെയുള്ള ഒരാളിന്റെ ഒപ്പം എന്തിനാണ് തനിച്ച് പോകുന്നത്. സ്വയം സംരക്ഷിക്കാൻ കഴിവുള്ളവരായാണ് എല്ലാ മനുഷ്യരും സൃഷ്ടിക്കപ്പെടുന്നത്. സ്വയം രക്ഷയാണ് ഒരു മനുഷ്യന്റെ ഏറ്റവും സ്വാഭാവികമായ ശേഷി. പിന്നെങ്ങനെയാണ് അവർക്ക് ആ ശേഷി നഷ്ടമാകുന്നത്. ഇതിൽ നിന്ന് എങ്ങനെയെങ്കിലും രക്ഷപ്പെടാമെന്ന് അവർ എങ്ങനെയോ ധരിച്ചുപോകുന്നു. ഇങ്ങനെയുള്ള ആളുകൾക്കൊപ്പം ഇത്തരം സാഹചര്യങ്ങളിൽ ചെന്നു പെടുന്നത് എന്തിനാണ്.

ഒരു സ്ത്രീ എന്ന നിലയിൽ എനിക്ക് പറയാനുള്ളത് ഒരൊറ്റ കാര്യമാണ്. ആദ്യം നമ്മൾ നമ്മളെ തന്നെ സംരക്ഷിക്കണം. ഇത്തരം ഒരു സാഹചര്യത്തിൽ സ്വയം ചെന്നു പെടരുത്. സ്ത്രീകൾ ഇല്ല എന്ന് പറയുംതോറും കാര്യങ്ങൾ നടക്കില്ലെന്ന് പുരുഷന്മാർക്ക് ബോധ്യം വരും. ഒരു പെണ്ണിൽ നിന്ന് സമ്മതം ലഭിച്ചുതുടങ്ങിൽ ഒരാളിൽ നിന്നല്ലെങ്കിൽ മറ്റൊരാളിൽ നിന്ന് ഇത് ലഭിക്കുമെന്ന പ്രതീക്ഷ ആണുങ്ങൾക്കുണ്ടാകും. ഞാൻ അവളെ എടുത്തോളാം, ഇവളെ എടുത്തോളാം എന്നൊരു പ്രതീക്ഷയും അവർക്കുണ്ടാവും. ആണുങ്ങൾക്ക് ഇങ്ങനെ തിരഞ്ഞെടുക്കാനുള്ള ഒരു അവസരം ഉണ്ടാക്കരുത്. ഒന്നും നടക്കില്ലെന്ന ഉത്തമ ബോധ്യം അവർക്കുണ്ടാവണം.

മുപ്പതുകൊല്ലം കൊണ്ട് ഒരാൾ ഒരു വേട്ടക്കാരനാവുന്നതാണ് ഹോളിവുഡിൽ നമ്മൾ കണ്ടത്. ആളുകൾ ചാൻസ് തരൂ എന്നു പറഞ്ഞുകൊണ്ടിരിക്കുകയാണ്. അതെങ്ങനെ അപകടകരമാകും. എല്ലാം നിങ്ങൾ ഇല്ല എന്ന് പറയുന്ന രീതിയെ ആശ്രയിച്ചാണിരിക്കുന്നത്. നിങ്ങളോട് ചോദിക്കാൻ അനുവദിക്കുന്നതിനുള്ള സാഹചര്യം പോലും ഇല്ലാതാക്കുന്ന തരത്തിലായിരിക്കണം നിങ്ങൾ ഇല്ല എന്നു പറയുന്നത്.

നിങ്ങളുടെ കരിയറിനെ ഒരു തുലാസിലാക്കാൻ അനുവദിക്കരുത്. കഠിനാധ്വാനം നടത്തി അഭിനയിക്കുക. നല്ലൊരു കരിയർ പടുത്തുയർത്താൻ കുറച്ച് അധികം സമയമെടുത്താലും സാരമില്ല. കുറുക്കുവഴിയെടുക്കരുത്.