- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'എല്ലാത്തിനും ശരികളും തെറ്റുകളുമുണ്ട്; ഇന്ത്യ അതിന്റെ വൈവിധ്യത്തോടുകൂടി തുടരും'; എല്ലാ നല്ലകാര്യങ്ങൾക്കും അവസാനമുണ്ടാകുമെന്നും അവസാന കുറിപ്പിൽ; ന്യൂ ഇന്ത്യൻ എക്സ്പ്രസിന്റെ കോളത്തിന് വിരാമമിട്ട് ടി.ജെ.എസ് ജോർജ്
ന്യൂഡൽഹി: ഇടവേളകളില്ലാതെ കഴിഞ്ഞ ഇരുപത്തിയഞ്ച് വർഷം തുടർന്ന കോളം അവസാനിപ്പിച്ച് എഴുത്തുകാരനും പത്രപ്രവർത്തകനുമായ ടി.ജെ.എസ് ജോർജ്. ഇന്ത്യൻ എക്സ്പ്രസിൽ 1997 മുതലാണ് 'പോയിന്റ് ഓഫ് വ്യൂ' എന്ന കോളം ടി.ജെ.എസ് ജോർജ് എഴുതിത്ത്തുടങ്ങിയത്. ന്യൂ ഇന്ത്യൻ എക്സ്പ്രസിലെ തന്റെ കോളത്തിലൂടെ തന്നെയാണ് ഈ വിവരം ടി.ജെ.എസ് അറിയിച്ചത്. ഇന്ത്യ അതിന്റെ വൈവിധ്യത്തോടുകൂടി തുടരുമെന്ന പ്രത്യാശ പങ്കുവച്ചാണ് അദ്ദേഹം കോളം അവസാനിപ്പിക്കുന്നത്.
എല്ലാ നല്ലകാര്യങ്ങൾക്കും അവസാനമുണ്ടാകുമെന്ന കുറിപ്പോടെയാണ് ടി.ജെ.എസ് ജോർജ് തന്റെ അവസാന കുറിപ്പ് ആരംഭിച്ചത്. 1997ൽ എക്സ്പ്രസ്സ് ഫീച്ചറായാണ് ജോർജ് ന്യൂ ഇന്ത്യൻ എക്സ്പ്രസ്സിന് വേണ്ടി എഴുതിത്ത്തുടങ്ങിയത്. പിന്നീട് രാഷ്ട്രീയ നിലപാടുകളും, ബഹുസ്വര ഇന്ത്യയുടെ പ്രതീക്ഷകളും തന്റെ എഴുത്തുകളിലൂടെ ജനങ്ങളിലേക്കെത്തിച്ചു. കാൽനൂറ്റാണ്ട് നീണ്ട യാത്ര അവസാനിപ്പിക്കുമ്പോഴും ബഹുസ്വര ഇന്ത്യയുണ്ടാകും എന്ന പ്രതീക്ഷയാണ് അദ്ദേഹം മുന്നോട്ട് വയ്ക്കുന്നതും.
'ഒരു കോളംനിസ്റ്റ് എന്ന നിലയിൽ ഒരുപാട് ദൂരം മുന്നോട്ട് പോകാൻ എനിക്കായി. സ്വന്തം രാജ്യത്തെ വിമർശിക്കേണ്ടതില്ലെന്നാണ് ചിലരുടെ അഭിപ്രായം. എന്നാൽ ചിലർക്ക് നേരെ തിരിച്ചാണ് തോന്നുന്നത്. നമ്മുടേത് പോലുള്ള ഒരു വലിയ രാജ്യത്തിനെ അതിന്റെ അപകടങ്ങളെ കുറിച്ച് മനസ്സിലാക്കേണ്ടതുണ്ട്. എല്ലാ വാദങ്ങൾക്കും അതിനെ പിന്തുണയ്ക്കുന്നവരും എതിർക്കുന്നവരുമുണ്ട്.
എല്ലാത്തിനും ശരികളും തെറ്റുകളുമുണ്ട്. എന്നാൽ ഒരു രാജ്യമോ അതിന്റെ ഭരണാധികാരികളോ അവരെ വിമർശിക്കാൻ പാടില്ലെന്ന, പ്രത്യേകിച്ച് മാധ്യമപ്രവർത്തകർ വിമർശിക്കാൻ പാടില്ലെന്ന നിലയിലേക്ക് ചിന്തിച്ചുതുടങ്ങിയാൽ അവിടെ എന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ട് എന്നതാണ് വാസ്തവം,' ടി.ജെ.എസ് തന്റെ കുറിപ്പിൽ വ്യക്തമാക്കി. ഈ ജീവിതത്തിൽ എന്തെങ്കിലും കാര്യത്തിൽ ഉറപ്പ് ഉണ്ടെങ്കിൽ അത് ഇന്ത്യ അതിന്റെ വൈവിധ്യത്തോടുകൂടി തുടരുമെന്നത് തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.
1950ൽ എസ്. സദാനന്ദന്റെ നേതൃത്വത്തിൽ ഫ്രീ പ്രസ് ജേർണൽ എന്ന പത്രത്തിലൂടെയാണ് ടി.ജെ.എസ് ജോർജ് പത്രപ്രവർത്തന രംഗത്തേക്ക് ചുവടുവെയ്ക്കുന്നത്. കോളംനിസ്റ്റിന് പുറമെ ഗ്രന്ഥകാരൻ, ജീവചരിത്രകാരൻ എന്നീ നിലകളിലും ടി.ജെ.എസ് ജോർജ് അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധ നേടിയിട്ടുണ്ട്. സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായി രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട വ്യക്തികൂടിയാണ് ടി.ജെ.എസ്.
2011ൽ സാഹിത്യ-വിദ്യാഭ്യാസ മേഖലകളിലെ പ്രവർത്തനത്തിന് പത്മഭൂഷൺ ലഭിച്ചിരുന്നു. 2008ൽ ബഷീർ പുരസ്‌കാരം, 2007ൽ രാജ്യോത്സവ പുരസ്‌കാരം, 2005ൽ മുഹമ്മദ് കോയ ജേർണലിസം അവാർഡ്, 2001ൽ പത്രിക അക്കാദമി അവാർഡ്, 2013ൽ അഴീക്കോട് അവാർഡ് എന്നിവയും ലഭിച്ചിട്ടുണ്ട്.




