കാഞ്ഞങ്ങാട് : വിശ്വഹിന്ദു പരിഷത് ദേശീയ ജനറൽ സെക്രട്ടറി പ്രവീൺ തൊഗാഡിയയെ കോടതിയിൽ ഹാജരാക്കുന്നതിൽ പൊലീസ് വീഴ്ച വരുത്തിയതിൽ കോടതിക്ക് അതൃപ്തി. വർഗീയവികാരം ഇളക്കിവിടുന്ന തരത്തിൽ പ്രസംഗിച്ച കേസിൽ പ്രതിയാണ് തൊഗാഡിയ.

വീഴ്ചയിൽ അന്വേഷണ ഉദ്യോഗസ്ഥൻ നേരിട്ടെത്തി വിശദീകരണം നൽകണമെന്ന് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് (ഒന്ന്) എം.ബാലകൃഷ്ണൻ നിർദ്ദേശിച്ചു. തൊഗാഡിയയെ നേരത്തേ ഹൊസ്ദുർഗ് കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. തൊഗാഡിയ എവിടെയുണ്ടെന്നതു സംബന്ധിച്ചു വിവരമില്ലെന്ന പൊലീസ് റിപ്പോർട്ടിനെ തുടർന്നായിരുന്നു ഇത്.

2011 ഏപ്രിൽ 30നു ഹിന്ദു ഐക്യവേദി സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യവേയായിരുന്നു തൊഗാഡിയയുടെ വിവാദപ്രസംഗം. ഭാരതത്തെ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കാനുള്ള ദൗത്യം ഏറ്റെടുക്കണമെന്ന് ആഹ്വാനം ചെയ്ത അദ്ദേഹം രാമജന്മഭൂമിയിൽ രാമക്ഷേത്രം നിർമ്മിക്കാനേ അനുവദിക്കുകയുള്ളൂവെന്നും പറഞ്ഞിരുന്നു. ഇതു വിവാദമായതോടെ പ്രസംഗത്തിന്റെ വിഡിയോ ദൃശ്യങ്ങൾ പരിശോധിച്ചാണ് പൊലീസ് സ്വമേധയാ കേസെടുത്തിരുന്നത്.

പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ കേസിൽ 23 സാക്ഷികളുണ്ട്. അന്വേഷണം പൂർത്തിയാക്കി പൊലീസ് സമർപ്പിച്ച കുറ്റപത്രം അപൂർണമെന്നു കാട്ടി ഹൊസ്ദുർഗ് കോടതി മടക്കിയിരുന്നു. തുടർന്നു തിരുത്തലുകളോടെ പൊലീസ് വീണ്ടും കുറ്റപത്രം സമർപ്പിച്ചു. 2003ൽ കോഴിക്കോട് മുതലക്കുളം മൈതാനിയിൽ വിവാദപ്രസംഗം നടത്തിയതിനു തൊഗാഡിയയ്ക്കെതിരെ കസബ പൊലീസ് രജിസ്റ്റർ ചെയ്ത കേസ് സർക്കാർ പിൻവലിച്ചതു വിവാദമായിരുന്നു.