ലണ്ടൻ: 13 വർഷം ലേബർപാർട്ടിയെ നയിക്കുകയും ബ്രിട്ടീഷ് ചരിത്രത്തിൽ ഏറ്റവുമധികം ഭൂരികപക്ഷത്തിൽ അധികാരം പിടിക്കുകയും മൂന്ന് പൊതുതിരഞ്ഞെടുപ്പുകളിൽ തുടര്ച്ചയായി വിജയം കൊണ്ടുവരികയും ചെയ്ത നേതാവാണ് ടോണി ബ്ലെയർ. 1997 മുതൽ പത്തുവർഷം ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന ടോണി ബ്ലെയർ, ഗോർഡൻ ബ്രൗണിന് അധികാരം കൈമാറി രാഷ്ട്രീയം നിർത്തിയതിനുശേഷം ലേബർ പാർട്ടിക്ക് ഒരു തിരഞ്ഞെടുപ്പിൽപ്പോലും ക്ലച്ച് പിടിക്കാൻ പറ്റിയില്ല; ഡേവിഡ് കാമറോണിന് ശേഷം തെരേസ മെയ്‌ വ്യക്തിപ്രഭാവത്തിൽ മുന്നിട്ടുനിൽക്കാൻ തുടങ്ങിയതോടെ, ലേബറിന്റെ ഈ തിരഞ്ഞെടുപ്പിലെ പ്രതീക്ഷയും മങ്ങിയിരിക്കുകയാണ്. ജെറമി കോർബിന് ജനങ്ങളുടെ വിശ്വാസം ഇനിയും നേടാനാവാത്തതുകൊണ്ട് ലേബർ കോട്ടകളിൽപ്പോലും അടിപതറാൻ കാരണാമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഈ സാഹചര്യത്തിലാണ് ടേണി ബ്ലെയറിന്റെ മടങ്ങിവരവ് ചർച്ചയാകുന്നതും ലേബർ പാർട്ടി പ്രവർത്തകർക്ക് പ്രതീക്ഷയാകുന്നതും. പത്തുവർഷത്തോളമായി സജീവരാഷ്ട്രീയത്തിൽനിന്ന് വിട്ടുനിൽക്കുന്ന ബ്ലെയർ, തന്റെ തിരിച്ചുവരവിനെ വിശേഷിപ്പിച്ചത് ' എന്റെ കൈകൾ വീണ്ടും അശുദ്ധമാകണമെന്ന് ആഗ്രഹിക്കുന്നു'-വെന്നാണ്. ആഗ്രഹമില്ലെങ്കിലും ലേബറിന്റെ ഇപ്പോഴത്തെ അവസ്ഥയിലുള്ള നിരാശ ഈ തിരിച്ചുവരവിന് പിന്നിലുണ്ടെന്ന് അതിൽനിന്ന് ഊഹിക്കാം.

യൂറോപ്യൻ യൂണിയനിൽനിന്ന് വിട്ടുപോകാനുള്ള ബ്രിട്ടന്റെ ബ്രെക്‌സിറ്റ് തീരുമാനമാണ് തിരിച്ചുവരവിന് തന്നെ പ്രേരിപ്പിക്കുന്നതെന്നാണ് ബ്ലെയർ പറയുന്നത്. ബ്രെക്‌സിറ്റനന്തര ബ്രിട്ടന്റെ നയരൂപവൽക്കരണത്തിൽ സജീവമായി ഇടപെടാൻ താനാഗ്രഹിക്കുന്നുവെന്നും മുൻ പ്രധാനമന്ത്രി വ്യക്തമാക്കി. ബ്രെക്‌സിറ്റിൽനിന്ന് പുറത്തുവന്ന് ബ്രിട്ടൻ തനിച്ചുള്ള വിപണിയെ യൂറോപ്യൻ ഫുട്‌ബോളിലെ ചാമ്പ്യൻസ് ലീഗുമായി ബ്ലെയർ താരതമ്യപ്പെടുത്തി. യൂറോപ്യൻ യൂണിയനുള്ളിലെ സ്വതന്ത്ര വ്യാപാര കരാറിനെ ഇംഗ്ലീഷ് ഫുട്‌ബോളിലെ രണ്ടാംനിര ലീഗായ ലീഗ് വണ്ണിനോടും.

നിലവിൽ ഒരു ജീവകാരുണ്യ പ്രസ്ഥാനത്തിനുവേണ്ടി പ്രവർത്തിക്കുകയാണ് ബ്ലെയർ. എന്നാൽ, നയരൂപവൽക്കരണത്തിൽ ബ്രിട്ടൻ നിർണായകമായ ഘട്ടത്തിലേക്ക് കടക്കുമ്പോൾ സജീവരാഷ്ട്രീയത്തിലേക്ക് കടന്നുവരാനാകാതെ പറ്റില്ലെന്ന് ബ്ലെയർ പറയുന്നു. തന്റെ തിരിച്ചുവരവ് സമാനമനസ്‌കരുടെ കൂട്ടായ്മയ്ക്ക് വഴിയൊരുക്കുമെന്നും അദ്ദേഹം പ്രത്യാശിക്കുന്നു. പണ്ടത്തേതുപോലെ സ്വീകാര്യത അതിനുണ്ടാവുമെന്ന് കരുതുന്നില്ലെങ്കിലും മാറിനിൽക്കാനാകാത്തതുകൊണ്ട് തിരിച്ചുവരികയാണെന്നാണ് ബ്ലെയർ വ്യക്തമാക്കിയത്.

ജെറമി കോർബിനുകീഴിൽ ജനപിന്തുണ നഷ്ടപ്പെട്ട ഉഴറുന്ന അവസ്ഥയിലാണ് ലേബർ പാർട്ടി ഇപ്പോൾ. ബ്രെക്‌സിറ്റ് നടപടികളും ധീരമായ കാൽവെയ്‌പ്പുകളും തെരേസ മേയെയും അതുവഴി കൺസർവേറ്റീവ് പാർട്ടിയെയും മുമ്പത്തെക്കാളും ശക്തരാക്കിയിട്ടുണ്ട്. അടുത്ത തിരഞ്ഞെടുപ്പിലും ടോറികൾ അധികാരം നിലനിർത്തുമെന്നുതന്നെയാണ് വിലയിരുത്തൽ. എന്നാൽ, ബ്ലെയറിനെപ്പോലൊരു നേതാവിന്റെ തിരിച്ചുവരവ് ലേബറിന് അപ്രതീക്ഷിത മുൻതൂക്കം നൽകുന്നുണ്ട്.