- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
50 കോടി രൂപയുടെ 'ടോട്ടൽ ഫോർ യു 'നിക്ഷേപ തട്ടിപ്പ് കേസ്; എഫ്‌ഐആറും എഫ് ഐ എസും കാണാനില്ല; വിവരം ഹൈക്കോടതിക്ക് റിപ്പോർട്ട് ചെയ്യാൻ വിചാരണ കോടതി ഉത്തരവ്; വിചാരണക്കായി പ്രതികളെ ഹാജരാക്കാൻ ക്രൈംബ്രാഞ്ചിന് നിർദ്ദേശം

തിരുവനന്തപുരം: എഴുനൂറിൽ പരം നിക്ഷേപകരിൽ നിന്നായി അമ്പതു കോടിയിലധികം രൂപ തട്ടിയെടുത്ത ' ടോട്ടൽ ഫോർ യു ' നിക്ഷേപ തട്ടിപ്പ് കേസിൽ എഫ്‌ഐആറും എഫ് ഐ എസും തലസ്ഥാനത്തെ വിചാരണ കോടതിയിൽ കാണാനില്ല. വിവരം ഹൈക്കോടതിക്ക് റിപ്പോർട്ട് ചെയ്യാൻ വിചാരണ കോടതിയായ തിരുവനന്തപുരം അഡീ. ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതി ഉത്തരവിട്ടു.
കടക്കാവൂർ പൊലീസ് എടുത്ത് സി ബി സി ഐ ഡി റീ രജിസ്റ്റർ ചെയ്ത കേസിലെ പ്രഥമ വിവര റിപ്പോർട്ടും പ്രഥമ വിവര മൊഴിയുമാണ് കാണാതായത്. മുഖ്യ പ്രതി ശബരിനാഥടക്കം 19 പ്രതികളെയും കോടതിയിൽ ഹാജരാക്കാൻ ക്രൈംബ്രാഞ്ചിനോട് അഡീ.സി ജെ എം വിവിജ രവീന്ദ്രൻ ഉത്തരവിട്ടു. കോടതിയിൽ ഹാജരാകാതെ ഒളിവിൽ പോയ പതിനാറാം പ്രതിയും സ്ഥാപനത്തിലെ പാർട്ട്ണറുമായ രാജനെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കാൻ കോടതി ജാമ്യമില്ലാ അറസ്റ്റ് വാറണ്ടും ജപ്തി വാറണ്ടും പുറപ്പെടുവിച്ചു.
2007 - 08 കാലയളവിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. തലസ്ഥാന നഗരിയിൽ അഞ്ചിടത്തായി സ്ഥാപനം തുടങ്ങിയാണ് കോടികളുടെ തട്ടിപ്പിന് കളമൊരുക്കിയത്. സ്റ്റാച്യു ഗവ. സെക്രട്ടറിയേറ്റിന് എതിർവശം കാപ്പിറ്റൽ സെന്റർ ബിൽഡിംഗിലും മെഡിക്കൽ കോളേജ് ചാലക്കുഴി റോഡിൽ മുണ്ടക്കൽ അർക്കേഡ് ബിൽഡിംഗിലും ' ടോട്ട് ടോട്ടൽ ' എന്ന പേരിലും , പടിഞ്ഞാറേക്കോട്ട പുന്നപുരം റാം ടവേഴ്‌സിൽ ' ഐ നെസ്റ്റ് ' , ' ടോട്ടൽ ഫോർ യു ' എന്നീ പേരുകളിലും , പാളയം പഞ്ചാപ്പുര റോഡിൽ ' എസ്. ജെ. ആർ. ഗ്രൂപ്പ് ' എന്ന പേരിലും തട്ടിപ്പ് സ്ഥാപനങ്ങൾ തുടങ്ങിയാണ് കോടികൾ കൈക്കലാക്കി ജനങ്ങളെ വഞ്ചിച്ചത്.
തങ്ങൾക്ക് റിസർവ്വ് ബാങ്കിന്റെ ലൈസൻസ് ഉണ്ടെന്നും നിക്ഷേപത്തുകയുടെയും കാലാവധിയുടെയും അടിസ്ഥാനത്തിൽ 20 മുതൽ 80 % വരെയുള്ള സമ്പത്തിക വളർച്ചാ പദ്ധതിയിൽ 30, 40,60,90 തുടങ്ങിയ ദിവസങ്ങൾക്കും പല വർഷക്കാലാവധിക്കുമുള്ള സ്ഥിര നിക്ഷേപ പദ്ധതിയുണ്ടെന്നും കാലാവധി കൂടുന്തോറും വളർച്ചാ നിരക്കും കൂടുമെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. ന്യായമായ പണമാണ് തരുന്നതെന്നും ജനങ്ങളുടെ നിക്ഷേപത്തുക തങ്ങൾ ഷെയർ മാർക്കറ്റ് , മ്യൂച്വൽ ഫണ്ട് , ക്രൂഡ് ഓയിൽ കമ്പനി , വെള്ളി കമ്പനി എന്നിവിടങ്ങളിൽ നിക്ഷേപിച്ച് അതിൽ നിന്നുള്ള ലാഭവിഹിതമാണ് തരുന്നതെന്നും നിക്ഷേപകരെ പറഞ്ഞ് വിശ്വസിപ്പിച്ചായിരുന്നു കോടികൾ വഞ്ചിച്ചെടുത്തത്. മുഖ്യ പ്രതിയും സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടറുമായ ശബരിനാഥിന്റെ പേരിൽ സെഞ്ചൂറിയൻ ബാങ്ക് ഓഫ് പഞ്ചാബിന്റെ തിരുവനന്തപുരം ശാഖയിൽ 50 കോടി രൂപയുടെ സ്ഥിര നിക്ഷേപം ഉള്ളതായ വ്യാജ സ്ഥിര നിക്ഷേപ രസീതുകൾ കാട്ടിയാണ് വൻ കിട നിക്ഷേപകരുടെ വിശ്വാസം ആർജിച്ചെടുത്തത്.
തിരുവനന്തപുരം അഡീ. സി .ജെ.എം കോടതിയിൽ പ്രതികൾക്കെതിരെ 11 കേസുകളിലായി 11 കുറ്റപത്രങ്ങളാണ് സമർപ്പിച്ചിട്ടുള്ളത്.

