കോഴിക്കോട്: ടി.പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾ ഫോണിൽ ബന്ധപ്പെട്ടയാൾ പൊലീസ് പീഡനം ആരോപിച്ചു നൽകിയ പരാതി സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ തള്ളി. കസബ സിഐ ബാബു പെരിങ്ങോത്തിനെതിരെയാണു പരാതി നൽകിയത്. തന്നെ സ്റ്റേഷനിൽ വിളിച്ചു വരുത്തി അപമാനിച്ചെന്നാണ് ആരോപണം. എന്നാൽ ഇത് നിലനിൽക്കില്ലെന്ന് കമ്മീഷൻ വിലയിരുത്തി.

മേലേ പാളയം ഭൈരഗിമട്ടിൽ ഉമാകാന്ത് മിശ്ര മഹാരാജ് സമർപ്പിച്ച പരാതിയാണു കമ്മിഷൻ ആക്ടിങ് അധ്യക്ഷൻ പി. മോഹനദാസ് തള്ളിയത്. താൻ ഒരു കേസിലും പ്രതിയല്ല. പൊലീസ് ഉദ്യോഗസ്ഥരുടെ മോശമായ പെരുമാറ്റം തന്നെ മാനസികമായി തളർത്തിയതായും പരാതിയിൽ പറയുന്നു. സംഭവത്തിൽ കമ്മീഷൻ അസിസ്റ്റന്റ് കമ്മിഷണറിൽ നിന്നു റിപ്പോർട്ട് തേടിയിരുന്നു. ഈ റിപ്പോർട്ട് പരിഗണിച്ചാണ് കേസ് തള്ളിയത്.

ടിപി കേസിലെ പ്രതികൾ ജയിലിൽ നിന്നു വിളിച്ച ആയിരത്തിലധികം ഫോൺ വിളികളിൽ ചിലതു പരാതിക്കാരനെയായിരുന്നെന്നു റിപ്പോർട്ടിൽ പറയുന്നു. ഒന്നിലേറെ തവണ വിളിച്ചവരെ പൊലീസ് വിളിച്ചു വരുത്തി ചോദ്യം ചെയ്തിരുന്നു. ഇത് അന്വേഷണത്തിന്റെ സ്വാഭാവിക നടപടി ക്രമം മാത്രമാണെന്നു വിശദീകരണത്തിൽ പറയുന്നു. കേസിൽ പ്രതിയാകുമോയെന്നു ഭയന്നായിരിക്കാം പരാതിക്കാരൻ കമ്മിഷനെ സമീപിച്ചതെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.

അന്വേഷണ റിപ്പോർട്ട് നൽകിയെങ്കിലും പരാതിക്കാരൻ ഹാജരാകുകയൊ എതിർസത്യവാങ്മൂലം സമർപ്പിക്കുകയൊ ചെയ്യാത്ത സാഹചര്യത്തിലാണു പരാതിയിൽ കഴമ്പില്ലെന്ന നിരീക്ഷണത്തിൽ തള്ളിയത്.