ന്യൂഡൽഹി: പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തവുമായി ബന്ധപ്പെട്ട് ടി.പി. സെൻകുമാറിനെ ഡിജിപി സ്ഥാനത്തുനിന്നു മാറ്റിയതിൽ എന്തു തെറ്റെന്ന് സുപ്രീംകോടതിയുടെ ചോദ്യം. നേരത്തേ മാറ്റാതിരുന്നത് തെരഞ്ഞെടുപ്പോ മറ്റ് എന്തെങ്കിലും കാരണങ്ങൾ കൊണ്ടോ ആകാമെന്നും കോടതി വാക്കാൽ പരാമർശിച്ചു. അതേസമയം നടപടിക്രമം പാലിച്ചാൽ സെൻകുമാറിനു പകരം പിണറായി സർക്കാർ ഡിജിപി ആക്കിയ ലോക്‌നാഥ് ബെഹ്‌റയെയും മാറ്റേണ്ടിവരുമെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.

തന്നെ ഡിജിപി സ്ഥാനത്തുനിന്നു മാറ്റിയതിനെ ചോദ്യംചെയ്തു സെൻകുമാർ നല്കിയിരിക്കുന്ന ഹർജിയാണ് സുപ്രീംകോടതി പരിഗണിക്കുന്നത്. സെൻകുമാറിൽ പൊതുജനത്തിന് അതൃപ്തിയുണ്ടോയെന്നും അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കിൽ അത് രേഖകളിലുണ്ടോ എന്നും കോടതി ആരാഞ്ഞു. നടപടി ക്രമങ്ങൾ പാലിച്ചാണ് സെൻകുമാറിനെ ഡിജിപി സ്ഥാനത്തുനിന്നു മാറ്റിയതെന്നു സംസ്ഥാന സർക്കാരിന്റെ അഭിഭാഷകൻ വാദിച്ചു. ഈ സമയത്താണ്, നടപടി ക്രമം പാലിച്ചാൽ ലോക്‌നാഥ് ബെഹ്‌റയെയും മാറ്റേണ്ടിവരുില്ലേയെന്നു സുപ്രീംകോടതി ചോദിച്ചത്.

കേസ് മാറ്റിവയ്ക്കണമെന്ന് സംസ്ഥാന സർക്കാർ കോടതിയിൽ ആവശ്യപ്പെട്ടെങ്കിലും കോടതി തള്ളുകയായിരുന്നു. കേസിൽ നാളെയും വാദം തുടരും.

സെൻകുമാറിന്റെ ഹർജി പരിഗണിക്കുന്നത് ഒരു ദിവസത്തേക്കെങ്കിലും മാറ്റവയ്ക്കാനുള്ള ശ്രമമാണ് സംസ്ഥാന സർക്കാർ നടത്തിയത്. കേസിൽ സർക്കാരിന് ഒരു അധിക സത്യവാങ്മൂലം സമർപ്പിക്കാനുണ്ടായിരുന്നു.

ഇത് സമർപ്പിക്കാൻ സമയം വേണമെന്നും അതിനാൽ കേസ് പരിഗണിക്കുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റിവയ്ക്കണമെന്നുമായിരുന്നു സർക്കാർ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ ഇതിനെ സെൻകുമാറിന്റെ അഭിഭാഷകൻ ശക്തമായി എതിർത്തു.

കേസ് അനന്തമായി നീട്ടാനാണ് സർക്കാർ ശ്രമമെന്നും ഇത്രദിവസം നൽകിയിട്ടും ഒരു സത്യവാങ്മൂലം സമർപ്പിക്കാൻ സർക്കാർ തയ്യാറായില്ലെന്നും അഭിഭാഷകൻ വാദിച്ചു. തുടർന്നാണ് കേസ് നീട്ടിക്കൊണ്ടുപോകേണ്ടെന്നും ഇന്ന് തന്നെ പരിഗണിക്കാമെന്നും കോടതി അറിയിച്ചത്.

കഴിഞ്ഞതവണ കേസ് പരിഗണിച്ചപ്പോൾ സെൻകുമാറിന്റെ സ്ഥാനമാറ്റവുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും ഹാജരാക്കാൻ സംസ്ഥാന സർക്കാരിന് സുപ്രീംകോടതി നിർദ്ദേശം നൽകിയിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് സർക്കാർ അധിക സത്യവാങ്മൂലം സമർപ്പിക്കേണ്ടിയിരുന്നത്.