ന്യൂഡൽഹി: ടിപി സെൻകുമാറിനോട് സർക്കാരിന് ഒരു വൈരാഗ്യവുമില്ലെന്ന് വ്യക്തമാക്കി സുപ്രീംകോടതിയിൽ സംസ്ഥാന സർക്കാർ. ടിപി സെൻകുമാർ വിഷയത്തിൽ സുപ്രീം കോടതിയിൽ നിലപാട് വ്യക്തമാക്കി നൽകിയ സത്യവാങ്മൂലത്തിലാണ് സർക്കാർ ഇക്കാര്യം വ്യക്തമാക്കിയത്. സെൻകുമാറിനോട് വൈര്യാഗ്യമില്ലെന്നും ഉദ്യോഗസ്ഥൻ രാഷ്ട്രീയ എതിരാളിയല്ലെന്നും സർക്കാർ കോടതിയെ അറിയിച്ചു.

സെൻകുമാറിനെ ഡിജിപി സ്ഥാനത്ത് നിന്ന് നീക്കിയത് പൊലീസിന്റെ വിശ്വാസ്യത സംരക്ഷിക്കാനാണെന്നും ചീഫ് സെക്രട്ടറിയുടെ സത്യവാങ്മൂലം. നിയമനങ്ങൾ സർക്കാരിന്റെ വിവേചനാധികാരമാണെന്നും സർക്കാർ നിലപാട് വ്യക്തമാക്കി. സെൻകുമാറിനെ നീക്കിയത് വിശ്വാസ്യത സംരക്ഷിക്കാനാണ്. കാര്യക്ഷമമല്ലാത്ത നേതൃത്വമാണ് സെൻകുമാറിന്റേതെന്നും സത്യവാങ്മൂലത്തിൽ പിണറായി സർക്കാർ വ്യക്തമാക്കി.

ഇടതു സർക്കാരിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച് മുൻ ഡിജിപിയായിരുന്ന ടിപി സെൻകുമാർ സുപ്രിം കോടതിയിൽ അപ്പീൽ സമർപ്പിച്ചിരുന്നു. ഡിജിപി സ്ഥാനത്ത് നിന്ന് മാറ്റിയതിനെതിരെ സുപ്രിം കോടതിയിൽ സമർപ്പിച്ച് അപ്പീലിലാണ് സെൻകുമാർ ഇടതു സർക്കാരിനെ പ്രതികൂട്ടിലാക്കി ഗൗരവകരമായ ആരോപണങ്ങൾ ഉന്നയിച്ചത്. പൊലീസ് മേധാവി സ്ഥാനത്തുനിന്ന് മാറ്റിയത് രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമാണെന്നും സിപിഐഎം നേതാക്കൾക്കെതിരെ നടത്തിയ അന്വേഷണത്തിലാണ് സർക്കാർ പ്രതികാരനടപടി സ്വീകരിച്ചതെന്നും അദ്ദേഹം സുപ്രിം കോടതിയിൽ പറഞ്ഞു.

കതിരൂർ മനോജ്, ടിപി ചന്ദ്ര ശേഖരൻ, ഷൂക്കൂർ വധ കേസുകളിൽ നടത്തിയ അന്വേഷണം സർക്കാരിന് വിദ്വേഷമുണ്ടാക്കാൻ ഇടയാക്കിയെന്നും അദ്ദേഹം ആരോപിച്ചിരുന്നു. കതിരൂർ മനോജ് വധകേസിൽ പി ജയരാജിനെതിരെ നടത്തിയ അന്വേഷണ ഔദ്യോഗിക ജീവിതം തകർത്തുവെന്നും സെൻകുമാർ സുപ്രിം കോടതിയിൽ പറഞ്ഞു. ഇതിലാണ് നിലപാട് വ്യക്തമാക്കി സംസ്ഥാന സർക്കാരിന് വേണ്ടി ചീഫ് സെക്രട്ടറി സത്യവാങ്മൂലം സമർപ്പിച്ചത്.
പ്രതിപക്ഷത്തെക്കാൾ കടുത്ത ആരോപണങ്ങളാണ് അദ്ദേഹം ഉന്നയിക്കുന്നതെന്ന് നേരത്തെ നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു.

ഉദ്യോഗസ്ഥർക്ക് ചേർന്ന നടപടിയല്ല സെൻകുമാറിന്റേത്. തെറ്റായ കാര്യങ്ങൾ പ്രചരിപ്പിച്ച് അദ്ദേഹം സർക്കാരിനെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുകയാണ്. ഡിജിപി എന്ന നിലയിൽ എല്ലാ പരിഗണനയും അദ്ദേഹത്തിന് നൽകിയിട്ടുണ്ട്. മുൻ ഡിജിപി ഇപ്പോൾ യുഡിഎഫ് പാളയത്തിൽ അല്ല. യുഡിഎഫ് പാളയം വിട്ട് അദ്ദേഹം പുതിയ താവളം തേടിയിരിക്കുകയാണ്. സെൻകുമാർ ഇപ്പോൾ കളിക്കുന്നത് യുഡിഎഫിന് വേണ്ടിയല്ലെന്നും മുഖ്യമന്ത്രി സഭയിൽ പറഞ്ഞിരുന്നു.