പാലക്കാട്: പ്രിയപ്പെട്ടവരുടെ വിയോഗങ്ങൾ ആർക്കായാലും വേദനകൾ സമ്മാനിക്കുന്നതാണ്. എന്നാൽ, അത് കുടുംബങ്ങളും കടന്ന് ഒരു നാടിനെ മുഴുവൻ കരയിക്കുന്നതായി മാറിയാൽ എങ്ങനെ സഹിക്കാൻ കഴിയും. പാലക്കാട് ജില്ലയിലെ ചെറുപ്പുളശ്ശേരിയിൽ നിന്നും ഒരു ദാരുണമായ വിയോഗ വാർത്ത പുറത്തുവന്നു. ഭക്ഷണം കഴിക്കുന്നത്തിനിടെ പേരക്കുട്ടി കിണറ്റിൽ വീഴുകയും രക്ഷിക്കാൻ വേണ്ടി കിണറ്റിലേക്ക് എടുത്തുചാടിയ ഉപ്പൂപ്പയും മരണപ്പെട്ട സംഭവമാണ് നാടിന്റെ തന്നെ വേദനയായി മാറിയത്. നെല്ലായ മോളൂർ വാഴയ്ക്കാപറമ്പിൽ ഖാലിദ്(65) പേരക്കുട്ടി രണ്ടു വയസുകാരൻ ജാബിർ എന്നിവരാണ് ദാരുണമായി മരിച്ചത്.

വീട്ടുമുറ്റത്തെ കിണറിന്റെ രണ്ടു പാളികളായുള്ള ഗ്രില്ലിൽ നിന്നു ജാബിർ അബദ്ധത്തിൽ കിണറ്റിൽ വീഴുകയും ഒപ്പമുണ്ടായിരുന്ന ഖാലിദ് കുട്ടിയെ രക്ഷിക്കാൻ ഗ്രില്ലു നീക്കി ചാടുകയുമായിരുന്നു. നിലവിളി കേട്ടു ബന്ധുവും അയൽവാസിയുമായ പൂന്തോട്ടത്തിൽ അബ്ദുൽ ഖാദർ കിണറ്റിലിറങ്ങി കുട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തിൽ ശ്വാസതടസ്സം അനുഭവപ്പെട്ടതു കാരണം കിണറിൽ മുങ്ങിത്താണു. 12 കോൽ ആഴമുള്ള കിണറ്റിൽ വായുസാന്ദ്രത തീരെ കുറവായിരുന്നു.

നാട്ടുകാരുടെ സഹായത്തോടെ അബ്ദുൽ ഖാദറിനെ പുറത്തെത്തിച്ചെങ്കിലും ഖാലിദും ജാബിറും കിണറ്റിനടിയിലേക്കു താണുപോയി. ഷൊർണൂരിൽ നിന്ന് അഗ്‌നിരക്ഷാസേന എത്തി ഖാലിദിനെയും ജാബിറിനെയും പുറത്തെടുത്ത് ചെർപ്പുളശ്ശേരി സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായിരുന്നില്ല. നാടിന് മുഴുവൻ കണ്ണീരായാ മാറുകയായിരുന്നു സെപ്റ്റംബർ 16ന് നടന്ന ഈ സംഭവം. ദാരുണമായ ഈ സംഭവത്തെ കുറിച്ച് ഫേസ്‌ബുക്കിൽ എഴുതിയ കുറിപ്പ് വൈറലാണ്.

ഇരുവരുടെയും മരണത്തിൽ വേദനിച്ചുകൊണ്ടുള്ള ഫേസ്‌ബുക്ക് പോസ്സ്:

സ്നേഹത്തിന്റെ വെള്ളിനൂൽ കൊണ്ടായിരിക്കണം.. ആ കഫൻ പുടവ തുന്നിവെച്ചത്..

രണ്ട് മയ്യിത്തുകൾ അവർ ഒരേ മയ്യിത്തുകട്ടിലിൽ വെച്ച് പള്ളിയിലേക്കെടുത്തു..

ഉപ്പൂപ്പയുടേയും, കൊച്ചുമോന്റേയും.

സ്നേഹത്തിന് ഒരു സാഗരമുണ്ടെങ്കിൽ ഒരു വേള ഇളകാതിരുന്നിരിക്കണം, അതിലെ ഓരോ കല്ലോല കമ്പനങ്ങളും..

അത്രമേൽ കദനഭരിതമാണ് ഈ യാത്രാമൊഴി...

പാലക്കാട് ജില്ലയിലെ ചെർപ്പുളശ്ശേരി വാസി
കളാണ് ഈ വല്ല്യുപ്പയും, പേരക്കുട്ടിയും.

കുഞ്ഞുമോന് ചോറുരുള വാരി
ക്കൊടുക്കുകയായിരുന്നു വല്ല്യുപ്പ..

കിണറിന് മുകളിലെ കമ്പിവലക്ക് മുകളിൽ കൊച്ചുമോനെ ഇരുത്തുമ്പോൾ അദ്ദേഹം കരുതിയിരിക്കില്ല... മരണത്തിന് മുകളിലാണ് തന്റെ മോൻ പതിഞ്ഞിരിക്കുന്നതെന്ന്....

ആഴമേറിയ കിണറിന് മുകളിൽ ചമ്രം
പടിഞ്ഞ്, ചോറ് തിന്നുമ്പോൾ ആ കുഞ്ഞിന് ഉറപ്പുണ്ടായിരുന്നു; സ്നേഹരൂപമായ വല്ല്യുപ്പയുടെ നിശ്ചയദാർഢ്യത്തിന് മുകളിലാണ് ഞാനിരിക്കുന്നതെന്ന്..

ഒടുവിൽ തുരുമ്പ് തിന്ന കമ്പിവല പിന്നി, പൊന്നുമോൻ തന്റെ കൈവലയത്തിൽ നിന്നും ആഴമേറിയ കിണറ്റിലേക്ക് ഊർന്ന് പോയപ്പോൾ....ആ വല്പ്യുപ്പയുടെ ഖൽബ് നുറുങ്ങിയിരിക്കണം..

എന്റെ കയ്യിൽ സുരക്ഷിതാനായിരിക്കുമെന്ന മോന്റെ വിശ്വാസം അയാൾക്ക് നഷ്ടപ്പെടുത്താനായില്ല...

ആഴമേറിയ കിണറിന്റെ ഗർഭഗൃഹത്തിലേക്ക് അദ്ദേഹവൂം എടുത്തുചാടി..മുങ്ങിത്താഴുന്ന കൊച്ചുമോന്റെ കരം ഗ്രഹിക്കുവാൻ....

കെട്ടിപ്പുണർന്നിരിക്കണം ഉപ്പൂപ്പയും, മോനും..
ജീവൻ നൂലറ്റ് പോവുന്ന ആ നിമിഷം ...

മരണവക്ത്രത്തിന്റെ മുമ്പിൽ അവർ രണ്ട് പേരും അവസാന ചുംബനം നൽകിയിരിക്കണം..

സ്നേഹം പറഞ്ഞ് കൂടെക്കൂട്ടി, സിനിമ കാണിച്ച് കൊടുത്ത്, ബിരിയാണിയും വാങ്ങിക്കൊടുത്ത് , നിറഞ്ഞൊഴുകുന്ന പുഴയുടെ വിരിമാറിലേക്ക് പുത്രനെ എറിഞ്ഞു കൊടുത്ത കൂട്ടിലങ്ങാടിയിലെ മൂത്താപ്പയുടേയും;

കാമകുന് വേണ്ടി, പെറ്റ കുഞ്ഞിന് ചോറ് വിളമ്പിയപ്പോൾ, കറിയിൽ ഉപ്പിനോടൊപ്പം എലിവിഷം ചേർത്ത് ഉറക്കിക്കിടത്തിയ അമ്മയുടേയും കേരളത്തിൽ...

മരണ മുഖത്ത് സ്നേഹത്തിന്റെ ഹൃദ്യഗീതം പാടി യാത്ര പറഞ്ഞിറങ്ങിയ ഈ വല്ല്യുപ്പയും, പേരക്കുട്ടിയും മരണത്തിലും മനുഷ്യത്വത്തിന്റെ അനശ്വര ഓളം തീർക്കുകയായിരുന്നു...