രു വർഷം നീണ്ട യാത്രാ തടസ്സങ്ങൾ നീങ്ങി ന്യൂസിലന്റ് ഓസ്‌ട്രേലിയ യാത്രാക്കാർക്ക് ഇനി ക്വാറന്റെയ്ൻ ഇല്ലാതെ യാത്ര ചെയ്യാം. ഇന്ന് മുതൽ ഇരുരാജ്യങ്ങൾക്കുമിടയിലെ യാത്രാ തടസ്സങ്ങൾ നീങ്ങിയതോടെ ആയിരക്കണക്കിന് യാത്രക്കാർക്ക് സ്‌ന്തോഷനിമിഷമാണ് സമ്മാനിച്ചത്.ന്യൂസിലാന്റിലേക്കുള്ള ആദ്യത്തെ യാത്രാ വിമാനങ്ങൾ വിമാനത്താവളങ്ങളിൽ എത്തിയപ്പോൾ പുഞ്ചിരിയും കണ്ണീരുമായാണ് പലരും സ്വീകരിച്ചത്.


സിഡ്നിയിൽ നിന്നുള്ള ജെറ്റ്സ്റ്റാർ വിമാനം തിങ്കളാഴ്ച ഉച്ചയ്ക്ക് 12.30 ന് മുമ്പാണ് വന്നിറങ്ങിയത്, തുടർന്ന് വല്ലിങ്ടണിൽ ഒരു എയർ ന്യൂസിലാന്റ് വിമാനം ഉച്ചയ്ക്ക് 1.30 ഓടെ ലാന്റ് ചെയ്‌തോടെ നിരവധി യാത്രക്കാരാണ് ഇരുരാജ്യങ്ങൾക്കുമിടയിൽ യാത്ര ചെയ്തത്.

കോവിഡ് വ്യാപനം രൂക്ഷമായതിന് പിന്നാലെയാണ് ഓസ്ട്രേലിയയും ന്യൂസിലന്റുമായുള്ള അതിർത്തി അടച്ചത്. അതിർത്തി അടച്ച് 400 ദിവസങ്ങൾക്ക് ശേഷമാണ് ഓസ്ട്രേലിയയിൽ നിന്നുള്ള ആദ്യ വിമാനം തിങ്കളാഴ്ച ന്യൂസിലന്റിൽ എത്തിയത്.ഓസ്ട്രേലിയയുമായി യാത്രാ ബബ്ബിൾ ഉടൻ സാധ്യമാക്കുമെന്ന് ന്യൂസിലന്റ് പ്രധാനമന്ത്രി ജസിന്ത ആർഡീൻ രണ്ടാഴ്ച മുൻപ് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഓസ്ട്രേലിയക്കാർക്കായി ന്യൂസിലാന്റ് അതിർത്തി തുറന്നത്.

ഓസ്ട്രേലിയയിൽ നിന്ന് ക്വാറന്റൈൻ ഇല്ലാതെ ഇനി ന്യൂസിലന്റിലേക്ക് യാത്ര ചെയ്യാം. എന്നാൽ പഴയ രീതിയിലായിരിക്കില്ല ഇനിയുള്ള യാത്ര.ന്യൂസിലന്റിൽ എത്തിയ ശേഷം ന്യൂസിലന്റ് അധികൃതർക്ക് നിങ്ങളെ എങ്ങനെ ബന്ധപ്പെടാമെന്ന കാര്യം അറിയിക്കണം
വിമാനത്തിൽ മാസ്‌ക് ധരിക്കണംNZ COVID Tracer ആപ്പ് ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കണം.മാത്രമല്ല ഫ്‌ളൂവോ ജലദോഷമോ ഉള്ളവർക്ക് യാത്രചെയ്യാൻ അനുവാദം നൽകില്ലെന്ന് ജസിന്ത ആർഡീൻ അറിയിച്ചു.

രോഗവ്യാപനം തടയാനുള്ള കരുതൽ നടപടികൾ എന്ന നിലയിൽ വിമാനത്താവളങ്ങളിൽ ശരീര താപനില പരിശോധന നടത്തുമെന്നും, ഓസ്ട്രേലിയയിൽ നിന്നുള്ള യാത്രക്കാരെ വിമാനത്താവളത്തിൽ വച്ച് മറ്റ് രാജ്യങ്ങളിൽ നിന്നെത്തുന്നവരുമായി സമ്പർക്കം പുലർത്താൻ അനുവദിക്കില്ലെന്നും ജസിന്ത വ്യക്തമാക്കി.ക്വണ്ടസ്, ജെറ്റ്സ്റ്റാർ, എയർ ന്യൂസിലന്റ് എന്നീ വിമാനകമ്പനികൾ ട്രാൻസ് ടാസ്മാൻ ബബ്ബിളിൽ പങ്കുചേരുമെന്ന് അറിയിച്ചിട്ടുണ്ട്.

എന്നാൽ ഒക്ടോബർ 31 നു ശേഷം മാത്രമേ വിർജിൻ ഓസ്‌ട്രേലിയ ന്യൂസിലന്റ് സർവീസുകൾ പുനരാരംഭിക്കുകയുള്ളു.അതേസമയം ന്യൂസിലന്റിലേക്ക് യാത്ര ചെയ്യാൻ കോവിഡ് വാക്സിൻ നിർബന്ധമല്ല.