ദുബായ്: ബിനോയി കോടിയേരിക്ക് ദുബായ് പൊലീസിന്റെ യാത്രാവിലക്ക്. ബിനോയ് കോടിയേരിയെ ദുബായ് വിമാനത്താവളത്തിൽ അധികൃതർ തടഞ്ഞു വെച്ചു. ജാസ് ടൂറിസം കമ്പനി നൽകിയ ചെക്കുകേസുമായി ബന്ധപ്പെട്ടാണ് നടപടി. പ്രശ്‌നം ഒത്തു തീർപ്പാക്കുള്ള ശ്രമങ്ങൾ പൊളിഞ്ഞതോടെയാണ് കോടിയേരിയുടെ മകൻ ദുബായിൽ കുടുങ്ങിയത്.

നേരത്തെ ദുബായി പൊലീസിന്റെ ക്ലീൻചിറ്റും സൽസ്വഭാവ സർട്ടിഫിക്കറ്റും ബിനോയിക്ക് ഗുണം ചെയ്തില്ലെന്ന് വ്യക്തമാക്കുന്നതാണ് നടപടി. ജാസ് ടൂറിസം കമ്പനി നൽകിയ ചെക്കു കേസിൽ ദുബായ് പൊലീസ് നൽകിയ നിർദ്ദേശത്തെ തുടർന്ന് ദുബായ് വിമാനത്താവളത്തിൽ വെച്ച് എമിഗ്രേഷൻ അധികൃതരാണ് തടഞ്ഞുവെച്ചത്. അതേസമയം കേസുമായി ബന്ധപ്പെട്ട രേഖകൾ ഒന്നും തനിക്ക് ലഭിച്ചില്ലെന്ന് ബിനോയി വിശദീകരിച്ചു.

ബിനോയ് പണം തിരിച്ചുകൊടുക്കാത്തതിനെ തുടർന്ന് ജാസ് ടൂറിസം കമ്പനിയുടെ ഉടമ അൽ മർസൂഖി നൽകിയ പരാതിയിലാണ് നടപടി. കഴിഞ്ഞയാഴ്ചയാണ് മർസൂഖി ദുബായ് പൊലീസിൽ പരാതി നൽകിയത്. ചെക്ക് കേസെടുത്തതോടെ ബിനോയിയെ ദുബായ് വിമാനത്താവളത്തിൽ തടയുകയായിരുന്നു. 30 ലക്ഷം ദിർഹം വായ്പ നൽകിയിട്ട് 20 ലക്ഷം ദിർഹമാണ് തിരിച്ചുനൽകിയത്. ബാക്കി 10 ലക്ഷം ദിർഹം തിരിച്ചുനൽകാത്തതാണ് പരാതിക്ക് ഇടയാക്കിയത്. വായ്പ നൽകിയതിന് ഈടായി നൽകിയ ചെക്ക് ഹാജരാക്കിയാണ് മർസൂഖി കേസ് നൽകിയത്. ഇതോടെ കേസ് ഒത്തുതീർപ്പാകാത്ത പക്ഷം ബിനോയിക്ക് നാട്ടിലേക്ക് മടങ്ങാനാകില്ല.