അലഹബാദ്: മുത്തലാഖ് ഭരണഘടനാ വിരുദ്ദമെന്ന് അലഹാബാദ് ഹൈക്കോടതി. മുസ്ലിം സ്ത്രീകളുടെ അവകാശങ്ങൾക്ക് മേലുള്ള കടന്നുകയറ്റമാണ് ഇതെന്നും കോടതി വ്യക്തമാക്കി. വ്യക്തി നിയമബോർഡുകൾ ഭരണഘടനയ്ക്ക് മുകളിലല്ലെന്നും കോടതി. ദേശീയ തലത്തിൽ ഏകീകൃത സിവിൽകോഡും മുത്തലാഖും ചർച്ചയായ സാഹചര്യത്തിലാണ് നിർണായകമായ കോടതി വിധി ഉണ്ടായിരിക്കുന്നത്.

മുസ്ലിം സ്ത്രീകൾക്ക് ഇന്ത്യൻ ഭരണഘടന അവകാശങ്ങൾ അനുവദിച്ച് നൽകിയിട്ടുണ്ട്.ഈ അവകാശങ്ങൾ ലംഘിക്കുന്നതാണ് മുത്തലാഖ്. ഭരണഘടനക്ക് അനുസൃതമായിട്ടായിരിക്കണം വ്യക്തി നിയമ ബോർഡുകൾ പ്രവർത്തിക്കേണ്ടതെന്നും കോടതി വ്യക്തമാക്കി.

മുത്തലാഖ് ചോദ്യം ചെയ്തുള്ള സമാന ഹർജികൾ സുപ്രീംകോടതിയുടേയും പരിഗണനയിലുണ്ട്. ഹർജിയിൽമേൽ കോടതിയിൽ വാദം നടക്കുകയാണ്. ഈ പശ്ചാത്തലത്തിൽ അലഹബാദ് ഹൈക്കോടതി വിധിക്ക് വലിയ പ്രാധാന്യമുള്ളതായാണ് നിയമ വിദഗ്ധരുടെ വിലയിരുത്തൽ.

മുത്തലാഖിനെതിരെ സുപ്രീംകോടതിയിൽ കേസ് ഇപ്പോഴും നിലനിൽക്കുന്നുണ്ട്. അന്ന് ലിംഗ സമത്വത്തിന് എതിരാണ് മുത്തലാക്കെന്ന ആരോപണം ശക്തമായി ഉയർന്നിരുന്നു. അതേസമയ മുത്തലാഖിനെ അനുകൂലിച്ചു കൊണ്ടുള്ള നിലപാടാണ് ഓൾ ഇന്ത്യ മുസ്ലിം പേഴ്‌സണൽ ബോർഡ് കൈക്കൊണ്ടത്.

കേസിൽ മുസ്ലിം വ്യക്തിനിയമ ബോർഡ് സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു. മുത്തലാഖ് മതാചാരത്തിന്റെ ഭാഗമാണെന്ന നിലപാടാണ് മുസ്ലിം വ്യക്തിനിയമ ബോർഡ് സ്വീകരിച്ചിരുന്നത്. എന്നാൽ മുത്തലാഖ് നിർത്തലാക്കണമെന്ന് കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടിരുന്നു.