ന്യൂഡൽഹി: മൂന്നുവട്ടം തലാഖ് ചൊല്ലിയാൽ വിവാഹ ബന്ധം വേർപെടുത്താമെന്ന മുസ്ലിം വ്യക്തിനിയമം ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് കാട്ടി മുസ്ലിം സ്ത്രീ സുപ്രീം കോടതിയിൽ. ഹൗറ സ്വദേശിയായ ഇസ്രത്ത് ജഹാൻ സമർപ്പിച്ച ഹർജി ഫയലിൽ സ്വീകരിച്ച സുപ്രീം കോടതി കേസ് വാദത്തിനായി മാറ്റിവച്ചു.

ഏകപക്ഷീയമായി വിവാഹ മോചനം അനുവദിക്കുന്ന ട്രിപ്പിൾ തലാഖിനെതിരെ സുപ്രീം കോടതി സ്വമേധയാ കേസ്സെടുത്ത് വാദം കേട്ടുവരവെയാണ് ഇസ്രത്ത് ജഹാൻ കോടതിയിൽ എത്തുന്നത്. തലാഖിന് വിധേയരായ ഷയറ ബാനുവും മറ്റുസ്ത്രീകളും മുസ്ലിം വനിതാ സംഘടനകളും തലാഖിന്റെ സാധുതയെ ചോദ്യം ചെയ്ത് സുപ്രീം കോടതിയിൽ കക്ഷിചേർന്നിരുന്നു. എന്നാൽ, സുപ്രീം കോടതിക്ക് ഇക്കാര്യത്തിൽ ഇടപെടാൻ അവകാശമില്ലെന്നാണ് അഖിലേന്ത്യാ മുസ്ലിം വ്യക്തിനിയമ ബോർഡിന്റെ നിലപാട്. എന്നാൽ, ട്രിപ്പിൾ തലാഖ് ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശങ്ങൾക്ക് വിരുദ്ധമാണെന്ന ഇസ്രത്ത് ജഹാന്റെ ഹർജി കേസിൽ നിർണായകമാകുമെന്നാണ് സൂചന.

ഭരണഘടനയിൽ മൗലികാവകാശം ഉറപ്പുനൽകുന്ന വിവിധ വകുപ്പുകളുടെ ലംഘനമാണ് ട്രിപ്പിൾ തലാഖെന്ന് ഹർജിക്കാരി ആരോപിക്കുന്നു. നിയമപ്രകാരമുള്ള വിവാഹബന്ധം വേർപെടുത്തൽ പോലെ ട്രിപ്പിൾ തലാഖിനെയും നിയമവിധേയമാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. ഉത്തരാഖണ്ഡ് സ്വദേശിയായ ഷയറ ബാനുവും ട്രിപ്പിൾ തലാഖിന് വിധേയരായ മറ്റ് സ്ത്രീകളും രാഷ്ട്രവാദി മുസ്ലിം മഹിളാ സംഘും തലാഖിന്റെ നിയമസാധുതയെയാണ് കോടതിയിൽ ചോദ്യം ചെയ്യുന്നത്. അന്തസ്സോടെ ജീവിക്കാനുള്ള മൗലികാവകാശത്തെയാണ് തലാഖ് ഇല്ലാതാക്കുന്നതെന്ന് ഇസ്രത്ത് ജഹാൻ പറയുന്നു. ഭർതൃഗൃഹത്തിൽനിന്നുള്ള പുറംതള്ളലാണ് തലാഖിലൂടെ സ്ത്രീ നേരിടുന്നത്. ഇത് ജീവിക്കാനുള്ള അവകാശമാണ് ഇല്ലാതാക്കുന്നത്.

തലാഖിലൂടെ ബന്ധം വേർപെടുത്തിയെങ്കിലും ഇസ്രത്് ഭർതൃഗൃഹം വിട്ടുപോകാൻ തയ്യാറായിട്ടില്ല. കടുത്ത ഭീഷണികൾക്കിടെ ജീവൻ പോലും അപകടത്തിലാക്കിയാണ് ഇസ്രത്ത് അവിടെ കഴിയുന്നത്. എന്നാൽ, ഏഴിനും 12-നും മധ്യേ പ്രായമുള്ള തന്റെ നാലുമക്കളെ ഭർത്താവിന്റെ ബന്ധുക്കൾ വീട്ടിൽനിന്നും കൊണ്ടുപോയതായും അവരെക്കുറിച്ച് വിവരമില്ലെന്നും ഹർജിയിൽ ഇസ്രത്ത് ബോധിപ്പിക്കുന്നു.