തിരുവനന്തപുരം: പതിനൊന്നു കോടി രൂപയിലധികംവരുന്ന പാട്ടക്കുടിശിക അടച്ചില്ലെങ്കിൽ ട്രിവാൻഡ്രം ടെന്നീസ് ക്ലബ്ബ് ഏറ്റെടുക്കുമെന്നു സർക്കാർ. പാട്ടക്കുടിശികയുടെ 0.2 ശതമാനം ഈടാക്കി പാട്ടം പുതുക്കിനൽകാമെന്ന മുൻ സർക്കാരിന്റെ ഉത്തരവ് റദ്ദാക്കും.

ക്ലബ്ബ് ഏറ്റെടുക്കാനുള്ള റവന്യൂവകുപ്പിന്റെ നിർദേശത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ അംഗീകാരം നൽകി. ഫയൽ മന്ത്രിസഭയുടെ പരിഗണനയ്ക്കു സമർപ്പിക്കാനും നിർദേശിച്ചു. ഇതിനായി ലാൻഡ് റവന്യൂ കമ്മിഷണറെ ചുമതലപ്പെടുത്താമെന്ന റവന്യൂമന്ത്രിയുടെ നിർദേശവും മുഖ്യമന്ത്രി അംഗീകരിച്ചു.

തിരുവനന്തപുരം നഗരഹൃദയത്തിൽ കവടിയാർ കൊട്ടാരത്തിന് സമീപമാണ് നാല് ഏക്കർ 27 സെന്റ് വരുന്ന ടെന്നീസ് ക്ലബ്ബ്. സർക്കാർ പാട്ടത്തിന് നൽകിയ ഭൂമിയാണിത്. ദീർഘകാലമായി പാട്ടക്കുടിശ്ശിക അടയ്ക്കാത്തതിനാൽ കുടിശ്ശിക പെരുകി 11.09 കോടി രൂപയിലെത്തി.

ഈ തുകയുടെ 0.2 ശതമാനം ഈടാക്കിയും വിപണിവിലയുടെ അഞ്ചുശതമാനം വാർഷികനിരക്കിൽ 30 വർഷത്തേക്ക് പാട്ടം പുതുക്കിനൽകാമെന്ന ഉത്തരവാണ് യു.ഡി.എഫ്. സർക്കാർ ഇറക്കിയത്. ഓരോ മൂന്നുവർഷം കൂടുന്തോറും പാട്ടം പുതുക്കണമെന്നും വ്യവസ്ഥചെയ്തിരുന്നു.

പാട്ടക്കുടിശ്ശിക തീർക്കുംവരെ ക്ലബ്ലിന്റെ കൈവശമുള്ള ഭൂമിയുടെ ഉപയോഗം മാറ്റരുതെന്നും സർക്കാരിന്റെ മുൻകൂർ അനുമതിയില്ലാതെ കൈമാറ്റം ചെയ്യരുതെന്നുമുള്ള വ്യവസ്ഥയോടെ ഭൂമി പതിച്ചുനൽകാനായിരുന്നു തീരുമാനം. കുടിശ്ശിക അടയ്ക്കാതെവന്നതിനാൽ ഈ ഉത്തരവ് നടപ്പായില്ല.

മുൻസർക്കാരിന്റെ അവസാനകാലത്തെ തീരുമാനങ്ങൾ പുനഃപരിശോധിച്ച മന്ത്രിസഭാ ഉപസമിതിയാണ് ക്ലബ്ബിന്റെ സ്ഥലം ഏറ്റെടുക്കണമെന്ന നിർദ്ദേശം മുന്നോട്ടുവെച്ചത്. കുടിശ്ശിക മുഴുവൻ ഈടാക്കാതെ പാട്ടം പുതുക്കിനൽകാനുള്ള തീരുമാനം ധനവകുപ്പിന്റെ അനുമതിയോടെയല്ലെന്നും ഉപസമിതി കണ്ടെത്തിയിരുന്നു.

1937-ൽ കേണൽ ജി.വി.രാജാ സ്ഥാപിച്ച ക്ലബ്ബ്. തലസ്ഥാനനഗരത്തിന്റെ പ്രമുഖ അടയാളങ്ങളിലൊന്ന്. പഴയ രാധാപുരക്കുന്ന് ഏറ്റെടുത്താണ് ജി.വി.രാജാ ടെന്നീസ് ക്ലബ്ബാക്കിയത്. ആദ്യം ചെറിയ കെട്ടിടവും കളിയിടവുമായി തുടങ്ങി. പിന്നീട്, സർക്കാർ സ്ഥലം പാട്ടത്തിനുവാങ്ങി വിപുലീകരിച്ചു. 1951-ൽ നിലവിലുള്ള രൂപത്തിലേക്ക് വിപുലപ്പെടുത്തി. അന്ന് 1,07,457 രൂപയായിരുന്നു ചെലവ്. ഒമ്പത് ടെന്നീസ് കോർട്ടുകളും സ്യൂട്ടുകളും ബാറുമൊക്കെയായി വിപുലമായ സൗകര്യങ്ങൾ ഇവിടെയുണ്ട്.

ദേശീയ, അന്തർദേശീയ ടെന്നീസ് മത്സരങ്ങൾക്ക് വേദികൂടിയാണ് ക്ളബ്ബ്. കുട്ടികളെ ടെന്നീസ് പരിശീലിപ്പിക്കുന്നതിലും കായികരംഗത്തേക്കു കൊണ്ടുവരുന്നതിലും നടത്തുന്ന പ്രവർത്തനം മികവുറ്റത്. സാമ്പത്തികബുദ്ധിമുട്ടുള്ള കുട്ടികൾക്ക് സൗജന്യപരിശീലനവും നൽകും.

ക്ലബ്ബിൽ അംഗത്വത്തിന് രണ്ടര ലക്ഷമാണ് ഫീസ്. പണമല്ല, സമൂഹത്തിലെ സ്ഥാനമാണ് അംഗത്വത്തിനുള്ള യഥാർഥ യോഗ്യത. എക്സിക്യുട്ടീവ് കമ്മിറ്റിയിൽ രണ്ടുപേർ എതിർത്താൽ പുതുതായി അപേക്ഷിക്കുന്നവർക്ക് അംഗമാകാൻ കഴിയില്ല.