ത്രികോണ പ്രണയകഥയിൽ എല്ലായ്‌പ്പോഴും കാമുകനുവേണ്ടി മത്സരിക്കയും പോരടിക്കുകയും ചെയ്യുന്ന കാമുകിമാരാകും ഉണ്ടാവുക. എന്നാൽ, ജോസഫ് ഫ്രീനിയുടെ കാര്യത്തിൽ അങ്ങനെയല്ല സംഭവിച്ചത്. ജോസഫിനും കാമുകി കാത്തി അച്ചിസണിനും ഒരേസമയത്താണ് മറ്റൊരു യുവതിയോട് പ്രണയം തോന്നിയത്. ക്ലെയർ വെർഡ്യൂണെന്ന യുവതി ഇരുവരുടെയും മനസ്സ് കീഴടക്കി. തങ്ങളുടെ ഹൃദയം കവർന്ന ആ പെൺകുട്ടിയെ കൈവിടാൻ ജോസഫിനും കാത്തിക്കും മനസ്സുവന്നില്ല. അവർ അവളെക്കൂടി ജീവിതത്തിലേക്ക് കൂട്ടി.

നോർത്ത് യോർക്‌സിലെ ജോസഫിന്റെ വീട്ടിൽ അവർ മൂവരും ഒരുമിച്ചാണ്. ജോസഫും കാത്തിയും ക്ലെയറും. ജോസഫിനോടുള്ളതുപോലെ, കാത്തിയും ക്ലെയറും അനുരാഗത്തിൽ. ഒരു കട്ടിലിൽ അവർ മൂവരും അന്തിയുറങ്ങുന്നു. സ്‌നേഹം പങ്കുവെക്കുന്നു. ക്രിസ്മസിനും പുതുവർഷത്തിനും വലന്റൈൻസ് ദിനത്തിലുമൊക്കെ തന്റെ പോക്കറ്റിൽനിന്ന് സമ്മാനങ്ങൾക്കായി ചെലവിടുന്ന തുക ഇരട്ടിച്ചതൊഴിച്ചാൽ, ബാക്കിയെല്ലാം ആനന്ദകരമാണെന്നാണ് ജോസഫിന്റെ അഭിപ്രായം.

കഴിഞ്ഞവർഷം ജനുവരിയിലാണ് ജോസഫും കാത്തിയും പ്രണയത്തിലായത്. അവരുടെ ഡേറ്റിങ് മുന്നോട്ടുപോകവെ, ഒരുദിവസം ഇരുവരും ക്ലെയറിനെ കണ്ടു. ജോസഫിനും കാത്തിക്കും ഒരേസമയം ക്ലെയറിനോട് പ്രണയം തോന്നി. അവരത് പരസ്പരം പറഞ്ഞു. പിന്നീട്, ക്ലെയറിനോടും. തങ്ങളുടെ ജീവിതത്തിലേക്ക് കടന്നുവരാൻ ആഗ്രഹമുണ്ടോ എന്ന് ചോദിച്ചപ്പോൾ, ത്രികോണ പ്രണയത്തിന് ക്ലെയറിനും സമ്മതം. എ്ട്ടുമാസമായി കാമുകനും കാമുകിമാരും സ്വസ്ഥമായി ജീവിക്കുന്നു.

വളരെ ആരോഗ്യകരമായ ബന്ധമാണ് തങ്ങളുടേതെന്ന് ജോസഫ് പറയുന്നു. കാമുകനെ പങ്കുവെയ്‌ക്കേണ്ടിവരുന്നുവെന്ന അസൂയയോ നിരാശയോ തങ്ങളുടെ ബന്ധത്തിലില്ലെന്ന് കാത്തിയും ക്ലെയറും പറയുന്നു. ഇന്നേവരെ അനുഭവിച്ചിട്ടില്ലാത്ത ആനന്ദമെന്നാമ് ക്ലെയർ ഇതിനെ വിശേഷിപ്പിക്കുന്നത്. ഒരു പങ്കാളിയെന്നതിനെക്കാൾ ആസ്വാദ്യകരമാണ് ഒന്നിലേറെ പങ്കാളികൾ ഉണ്ടായിരിക്കുന്നതെന്നും അവർ അഭിപ്രായപ്പെടുന്നു.

ലീഡ്‌സ് സർവകലാശാലയിലെ ഫിസിക്‌സ് വിദ്യാർത്ഥികളാണ് മൂവരും. ജീവിതത്തിലെ ചെലവ് അവർ മൂവരും പങ്കുവെക്കുന്നു. മിക്കവാറും രാത്രികളിൽ ഒരുമിച്ചാണ് ഉറക്കം. ആർക്കെങ്കിലും ഒരാൾക്ക് രാവിലെ നേരത്തെ ഉണർന്ന് പോകുകയോ മറ്റെന്തെങ്കിലും അടിയന്തര ജോലിയുണ്ടെങ്കിലോ മാത്രമേ മറ്റൊരു മുറിയിലേക്ക് ഉറങ്ങാൻ പോകാറുള്ളൂവെന്ന് ക്ലെയർ പറഞ്ഞു. ജോലികൾ പങ്കുവെച്ചും പരസ്പരം സഹായിച്ചും ഈ മൂവർ കുടുംബം മുന്നോട്ടുപോവുകയാണ്.