ന്യൂഡൽഹി: ഡൽഹിയിലെ ദേശീയപാതയിൽ ട്രക്കുകൾക്കു സുപ്രീം കോടതിയുടെ നിരോധനം. മലിനീകരണ നിയന്ത്രണത്തിനാണു സുപ്രധാന നിർദ്ദേശവുമായി സുപ്രീംകോടതി രംഗത്തെത്തിയത്. ദേശീയപാത 2, 10, 58, സംസ്ഥാന പാത 57 എന്നിവയിലൂടെ വ്യാവസായികാവശ്യത്തിലുള്ള ട്രക്കുകൾ ഡൽഹി വഴി പോകുന്നതിന് നിരോധനമേർപ്പെടുത്തിയാണ് ഉത്തരവ്.

ഫരീദാബാദ്, പൽവാൾ, ഗസ്സിയാബാദ്, ബാഗ്പത്ത് എന്നിവിടങ്ങളിൽ നിന്നുള്ള ട്രക്കുകൾക്കാണു നിരോധനം വരുന്നത്. ജയ്പൂരിൽ നിന്ന് ഡൽഹിയിലേക്കുള്ള ദേശീയപാത എട്ടിലൂടെയും പഞ്ചാബ്, ഹരിയാന, മറ്റ് വടക്കൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിൽ നിന്ന് കുണ്ഡ്‌ലി വഴി ഡൽഹിയിലേക്കുള്ള ദേശീയപാത ഒന്നിലൂടെയും ട്രക്കുകൾ കടക്കുന്നത് നിരോധിച്ച ഡിസംബർ 16 വിധിക്ക് ശേഷമാണ് രണ്ടാമത് സുപ്രധാന വിധി. ഉത്തരവ് നടപ്പാക്കാൻ കേന്ദ്ര സർക്കാറിനെക്കൂടാതെ ഡൽഹി, ഉത്തർപ്രദേശ്, ഹരിയാന സർക്കാറുകൾക്കും ദേശീയപാതാ അഥോറിറ്റി, ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ എന്നിവയ്ക്കും സുപ്രീംകോടതി ബെഞ്ച് നിർദ്ദേശം നൽകി. ഡൽഹിയിലെ മുഴുവൻ ടാക്‌സികളും മാർച്ച് 31ന് മുമ്പ് സി.എൻ.ജിയിലേക്ക് മാറണമെന്ന മുൻ ഉത്തരവിൽ മാറ്റമില്ലെന്നും ചീഫ് ജസ്റ്റിസ് ടി.എസ് ഠാക്കൂർ, ജസ്റ്റിസ് എ.കെ സിക്രി എന്നിവരുടെ ബെഞ്ച് അറിയിച്ചു.