വാഷിങ്ടൻ ഡിസി: പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നിലവിലുള്ള പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അടുത്ത നാലു വർഷം കൂടി തുടരേണ്ടതു അമേരിക്കയുടെയും ഇന്ത്യയുടേയും ആവശ്യമാണെന്ന് സൗത്ത് ഏഷ്യൻ റിപ്പബ്ലിക്കൻ കൊയലേഷൻ സ്ഥാപകനും ഡയറക്ടറുമായ ഹേമന്ത് ഭട്ട് പറഞ്ഞു. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ട്രംപും തമ്മിൽ നിലനില്ക്കുന്ന സുഹൃദ്ബന്ധം ഇരുരാജ്യങ്ങളുടെയും വിവിധ രംഗങ്ങളിലുള്ള വളർച്ചയ്ക്ക് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

പ്രസിഡന്റ് ട്രംപിന്റെ മൂന്നര വർഷത്തെ ഭരണത്തിൽ അമേരിക്കയുടെ സാമ്പത്തിക വളർച്ച അസൂയാവഹമായിരുന്നു. മഹാമാരി അമേരിക്കയെ വേട്ടയാടിയപ്പോൾ സാമ്പത്തിക നില തകർന്നു പോകാതെ പിടിച്ചു നിർത്തുന്നതിൽ ട്രംപ് വിജയിച്ചതായി ഭട്ട് അഭിപ്രായപ്പെട്ടു.

മഹാമാരിക്കു മുമ്പ് അമേരിക്കയിലെ തൊഴിലില്ലായ്മയുടെ തോത് റെക്കാർഡ് കുറവായിരുന്നുവെന്നും (3.8 ശതമാനം) എന്നാൽ മഹാമാരി വന്നതോടെ അത് 14.7 ശതമാനമായി വർധിച്ചതിൽ ട്രംപിനെ കുറ്റപ്പെടുത്താനാവില്ലെന്നും അദ്ദേഹം പറഞ്ഞു. രാജ്യാന്തര തലങ്ങളിൽ അമേരിക്കയുടെ താല്പര്യത്തിന് മുൻഗണന നൽകി ട്രംപ് സ്വീകരിച്ച നിലപാടുകൾ ധീരമായിരുന്നു. മഹാമാരി അമേരിക്കയിൽ പ്രകടമായതോടെ ചൈനയിലേക്കും, ചൈനയിൽ നിന്നും യാത്രാനിരോധനം ഏർപ്പെടുത്തിയതിലൂടെ രോഗത്തെ നിയന്ത്രിക്കാൻ കഴിഞ്ഞതായും ഭട്ട് പറഞ്ഞു.