ഫ്ളോറിഡ: നവംബർ ആറിനു നടക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പിൽ ഫ്ളോറിഡയിലെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ആവേശം പകരുന്നതിനു ഒബാമയും ട്രമ്പും പ്രചാരണത്തിനെത്തുന്നു. ഗവർണ്ണർ, യു.എസ് സെനറ്റ് സീറ്റുകളിലേക്ക് നടക്കുന്ന സുപ്രധാന തെരഞ്ഞെടുപ്പുകൾ ഇരു പാർട്ടികൾക്കും ജീവന്മരണ പോരാട്ടമാണ്. നവംബർ ആദ്യവാരമാണ് ഇരുവരുടേയും സന്ദർശനം.

20 വർഷം മുമ്പ് ഡമോക്രാറ്റുകളിൽ നിന്നും, റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയായിരുന്ന ജെബ് ബുഷ് പിടിച്ചെടുത്ത ഗവർണ്ണർ സ്ഥാനം തിരിച്ചുപിടിക്കാൻ ഡമോക്രാറ്റിക് പാർട്ടി കച്ചമുറുക്കുമ്പോൾ, ഗവർണ്ണർ സ്ഥാനം നിലനിർത്തുന്നതിനുള്ള തന്ത്രങ്ങൾ മെനയുകയാണ് റിപ്പബ്ലിക്കൻ പാർട്ടി.

റിപ്പബ്ലിക്കൻ ഗവർണറായ റിക്ക് സ്‌കോട്ട് യു.എസ് സെനറ്റിലേക്ക് മത്സരിക്കുമ്പോൾ, ഡമോക്രാറ്റിക് പാർട്ടിയുടെ നിലവിലുള്ള സെനറ്റർ ബിൽ നെൽസൺ സീറ്റ് നിലനിർത്തുന്നതിനു ശരിക്കും വിയർപ്പൊഴുക്കേണ്ടി വരും. യു.എസ് സെനറ്റിൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് നിർണ്ണായ ഭൂരിപക്ഷം നേടിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഫ്ളോറിഡയിലെ ജനസമ്മതനായ ഗവർണ്ണർ റിക്ക് സ്‌കോട്ടിനെ രംഗത്തിറക്കിയിരിക്കുന്നത്. 2016-ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഫ്ളോറിഡ പ്രസിഡന്റ് ട്രമ്പിനെയാണ് പിന്തുണച്ചത്.

ഫ്ളോറിഡ ഗവർണ്ണർ സ്ഥാനാർത്ഥി റോൺ ഡിസാന്റിസിന് (റിപ്പബ്ലിക്കൻ) ശക്തമായ വെല്ലുവിളിയുയർത്തുന്നത് തലഹാസി മേയർ ആൻഡ്രൂ ജില്ലനാണ് (ഡമോക്രാറ്റിക്). റിപ്പബ്ലിക്കൻ ഗവർണർ സ്ഥാനം ഒഴിയുന്ന റിക്ക് സ്‌കോട്ടിനെ യു.എസ് സെനറ്റിലേക്കും, റോണിനെ ഗവർണർ സ്ഥാനത്തേക്കും വിജയിപ്പിക്കുന്നതിന് ട്രമ്പിനാകുമോ എന്നു കാത്തിരുന്ന് കാണേണ്ടിവരും. ഫ്ളോറിഡയിൽ ഒബാമയ്ക്കുള്ള ജനസമ്മതി വോട്ടാക്കി ഗവർണ്ണർ സ്ഥാനം ആൻഡ്രൂവിനും, സെനറ്റ് സീറ്റ് ബിൽ നെൽസണും നേടിയെടുക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ഡമോക്രാറ്റിക് പാർട്ടി കരുക്കൾ നീക്കുന്നത്.