വാഷിങ്ടൻ : ജഡ്ജി ബ്രെട്ട് കാവനോ സുപ്രീം കോടതി ജഡ്ജിയായി ചുമതലയേറ്റതിനെ തുടർന്ന് ഒഴിവുവന്ന ഡിസി സർക്യൂട്ട് കോടതി ജഡ്ജി സ്ഥാനത്തേക്ക് ഇന്ത്യൻ അമേരിക്കൻ പ്രഫസർ നയോമി റാവുവിന്റെ (44) പേര് പ്രസിഡന്റ് ട്രംപിന്റെ സജീവ പരിഗണനയിൽ. നിയമനവുമായി ബന്ധപ്പെട്ടു പ്രസിഡന്റ് ട്രംപ് നയോമിയെ ഇതിനകം തന്നെ ഇന്റർവ്യു നടത്തി കഴിഞ്ഞതായി ഔദ്യോഗിക അറിയിപ്പിൽ പറയുന്നു.

അമേരിക്കയിലെ സുപ്രീം കോടതി കഴിഞ്ഞാൽ തൊട്ടടുത്ത പ്രധാന കോടതിയാണ് ഡിസി സർക്യൂട്ട് കോടതി. നയോമിയുടെ നിയമനം സ്ഥിരീകരിക്കപ്പെടുകയാണെങ്കിൽ പാർസി ജൂറിസ്റ്റിൽ നിന്നും ഡിസി സർക്യൂട്ട് കോടതിയിൽ എത്തുന്ന ആദ്യ ജഡ്ജിയായിരിക്കും ഇവർ.

ട്രംപുമായുള്ള അഭിമുഖം തൃപ്തികരമല്ലെങ്കിലും ന്യൂനപക്ഷ വിഭാഗത്തിൽ നിന്നും ഒരു വനിതയെ നിയമിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ട്രംപുമായുള്ള അടുത്ത വൃത്തങ്ങൾ വെളിപ്പെടുത്തി. നറുക്ക് വീഴുന്നത് നയോമിക്കു തന്നെയായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വൈറ്റ് ഹൗസ് മാനേജ്മെന്റ് ആൻഡ് ബജറ്റ് ഓഫിസിൽ ഇൻഫർമേഷൻ ആൻഡ് റഗുലറ്ററി ഓഫിസിന്റെ ചുമതല വഹിച്ചിരുന്ന നയോമി ഇന്ത്യയിൽ നിന്നുള്ള പാർസി ഡോക്ടർമാരായ സറിൻ റാവു , ജഹംഗീർ റാവു ദമ്പതിമാരുടെ മകളാണ്.

യൂണിവേഴ്സിറ്റി ഓഫ് ഷിക്കാഗോ ലോ കോളജിലാണു നിയമ വിദ്യാഭ്യാസം പൂർത്തീകരിച്ചത്. മുൻ വൈറ്റ് ഹൗസ് കോൺസൽ ഡോൺ മെഗനാണ് നയോമിയുടെ പേര് പ്രസിഡന്റ് ട്രംപിനു സമർപ്പിച്ചത്.