മനില: ആസിയാൻ 50 ാം വാർഷിക ഉച്ചകോടിക്ക് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും നാളെ ഉഭയകക്ഷി ചർച്ച നടത്തും. മനിലയിൽ സോഫിടെൽ ഫിലിപ്പൈൻ പ്ലാസ ഹോട്ടലിൽ ഉച്ച കഴിഞ്ഞ് ഒരുമണിക്കാണ് കൂടിക്കാഴ്ച.ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി മാൽകം ടേൺബുൾ, ജാപ്പനീസ് പ്രധാനമന്ത്രി ഷിൻസോ ആബേ, ന്യൂസിലൻഡ് പ്രധാനമമന്ത്രി ജാസിൻഡ ആൾഡേൺ, ബ്രൂണെ സുൽത്താൻ ഹസനാൽ ബോൽകിയ തുടങ്ങിയവരുമായും മോദി കൂടിക്കാഴ്ച നടത്തുന്നുണ്ട്.

ഞായറാഴ്ച ഉച്ചയ്ക്ക് ഇന്ത്യൻ സമയം 2.30 നാണ് മോദി ഫിലിപ്പൈൻസിൽ എത്തുന്നത്.ആസിയാന്റെ 50ാ ം വാർഷികത്തോടനുബന്ധിച്ച് ഫിലിപ്പൈൻസ് പ്രസിഡന്റ് റോഡ്രിഗോ ഡ്യൂട്ടേർട്ട് ഒരുക്കുന്ന പ്രത്യേക ആഘോഷത്തിലാണ് മോദി ആദ്യം പങ്കെടുക്കുക.31 ാം ആസിയാൻ ഉച്ചകോടിയോടനുബന്ധിച്ച് 15 ാമത് ആസിയാൻ ഇന്ത്യ ഉച്ചകോടി, 12 ാമത് കിഴക്കനേഷ്യ ഉച്ചകോടി എന്നിവയിലും മോദി പങ്കടുക്കും.എന്നാൽ മോദി-ട്രംപ് കൂടിക്കാഴ്ചയാണ് ഫിലിപ്പൈൻസ് സന്ദർശനത്തിന്റെ മുഖ്യആകർഷണം.വൈറ്റ് ഹൗസിൽ കൂടിക്കാഴ്ച നടത്തി നാലരമാസത്തിന് ശേഷമാണ് ഇരുവരും വീണ്ടും കണ്ടുമുട്ടുന്നത്.

വെള്ളിയാഴ്ച നടന്ന അപെക് ഉച്ചകോടിയിൽ ഇന്ത്യയുടെ സാമ്പത്തിക വളർച്ചാനിരക്കിന്റെ പുരോഗതിയിൽ ട്രംപ് സന്തുഷ്ടി പ്രകടിപ്പിച്ചിരുന്നു.പാക്കിസ്ഥാനും, ചൈനയും ലക്ഷ്യമിട്ടുള്ള ദക്ഷിണേഷ്യതന്ത്രത്തിന് ട്രംപ് ഭരണകൂടം രൂപം നൽകിയതിന്റെ പശ്ചാത്തലത്തിലാണ് ഇരുനേതാക്കളുടെയും കൂടിക്കാഴ്ച.