ദോഹ: ഖത്തറിൽ ഇൻഷുറൻസ് പുതുക്കുന്നതിന് കൈക്കൂലി ആവശ്യപ്പെട്ട കേസിൽ തടവുശിക്ഷക്ക് വിധിക്കപ്പെട്ടതിൽ ഒരാൾ മലയാളിയെന്ന് റിപ്പോർട്ട്. കഴിഞ്ഞ ദിവസമാണ് കരാർ പുതുക്കാൻ കൈക്കൂലി ആവശ്യപ്പെട്ട കേസിൽ രണ്ട് പേർക്ക് തടവും പിഴയും കോടതി വിധിച്ചത്. ഖത്തർ ഫൗണ്ടേഷനിലെ ഇന്ത്യാക്കാരനുൾപ്പെടെയുള്ള രണ്ട് ഉദ്യോഗസ്ഥർക്കാണ് ശിക്ഷ എന്നായിരുന്നു ആദ്യം പുറത്ത് വന്ന റിപ്പോർട്ട്.

ശിക്ഷിക്കപ്പെട്ട ഇന്ത്യക്കാരനായ നാരായൺ മനു ആറ്റിങ്ങൽ സ്വദേശിയെന്നാണ് സൂചന. നാരയൺ മനുവിനൊപ്പം ശിക്ഷ ലഭിച്ച ഫൈസൽ അൽ ഹുജൈരി എന്ന ഖത്തരിയാണ്. ഇരുവർക്കും അഞ്ച് വർഷം തടവും 30 ലക്ഷം റിയാൽ പിഴയും കോടതി വിധിച്ചത്. രണ്ടുപേരും ചേർന്ന് പിഴ അടയ്ക്കണം. കുറ്റം തെളിഞ്ഞതോടെ ഇരുവരേയും സർവീസിൽ നിന്ന് പിരിച്ചുവിട്ടു.

ഖത്തർ ഫൗണ്ടേഷൻ ധനകാര്യവിഭാഗത്തിൽ പെയ്‌മെന്റ് ഡയറക്ടർ ആയിരുന്നു നാരായൺ. ഫൈസൽ ഹജീരി ധനകാര്യ വിഭാഗം ഡയറക്ടറാണ്. നാരായണിനെ ശിക്ഷാകാലാവധിക്ക് ശേഷം നാടു കടത്താനും വിധിച്ചിട്ടുണ്ട്.

ഖത്തർ ഫൗണ്ടേഷന് ഹെൽത്ത് ആൻഡ് ലൈഫ് ഇൻഷുറൻസ് നൽകിയിരുന്ന ഫ്രഞ്ച് കമ്പനിയായ എ.എക്‌സ്.എ.യുടെ റീജ്യണൽ മാനേജറോട് പദ്ധതി പുതുക്കാനായി കൈക്കൂലി ചോദിച്ചതാണ് കേസ്. കരാർ പുതുക്കാനായി രണ്ട് ദശലക്ഷം റിയാലാണ് നാരായൺ ആവശ്യപ്പെട്ടത്. തങ്ങളുടെ കമ്പനി കൈക്കൂലി നൽകില്ലെന്ന് ഇൻഷുറൻസ് കമ്പനിയുടെ സിഇഒ. അറിയിച്ചു. ഇദ്ദേഹം വിവരം ഖത്തർ സിഐഡി.യെ അറിയിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്.