ആന്റിഗ്വ: പാക്കിസ്ഥാനെതിരായ രാജ്യാന്തര ട്വന്റി20 മത്സരത്തിനിടെ വെസ്റ്റിൻഡീസ് വനിതാ ടീമിലെ രണ്ടു താരങ്ങൾ കുഴഞ്ഞുവീണു. പാക്കിസ്ഥാൻ - വെസ്റ്റിൻഡീസ് രണ്ടാം ട്വന്റി20 മത്സരത്തിനിടെയാണ് സംഭവം. 10 മിനിറ്റിന്റെ ഇടവേളയിലാണ് വിൻഡീസ് താരങ്ങളായ ഷിനേൽ ഹെന്റി, ഷെഡിൻ നേഷൻ എന്നിവർ കുഴഞ്ഞുവീണത്.

മത്സരത്തിൽ വിൻഡീസിനെതിരെ പാക്കിസ്ഥാൻ ബാറ്റു ചെയ്യുമ്പോഴാണ് സംഭവം. ഉടനെ ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ ഇരുവരുടെയും ആരോഗ്യനില മെച്ചപ്പെട്ടിരിക്കുന്നുവെന്ന് വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് അധികൃതർ അറിയിച്ചു.

ഷിനേൽ ഹെന്റിയാണ് ആദ്യം കുഴഞ്ഞുവീണത്. പാക്കിസ്ഥാൻ ഇന്നിങ്‌സിലെ നാലാം ഓവറിലാണ് ഹെന്റി തളർന്നു വീണത്. സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻ വിൻഡീസ് ടീമിലെ സഹതാരങ്ങൾ ഓടിയെത്തി. ടീം ഫിസിയോയുടെ പ്രാഥമിക പരിശോധനകൾക്കുശേഷം താരത്തെ സ്‌ട്രെച്ചറിലാണ് പുറത്തേക്കു കൊണ്ടുപോയത്.

മത്സരം പുനരാരംഭിച്ച് അധികം വൈകും മുൻപ് നേഷനും കുഴഞ്ഞുവീണു. പ്രാഥമിക ചികിത്സ നൽകിയശേഷം നേഷനെയും ആശുപത്രിയിലേക്കു മാറ്റി. ഇരുവർക്കും ബോധം തെളിഞ്ഞതായും ആരോഗ്യനില മെച്ചപ്പെട്ടെന്നും ക്രിക്കറ്റ് വെസ്റ്റിൻഡീസ് പിന്നീട് ട്വീറ്റ് ചെയ്തു.

'ഷിനേൽ ഹെന്റി, ഷെഡീൻ നേഷൻ എന്നിവർ ആശുപത്രിയിൽ നിരീക്ഷണത്തിൽ തുടരുകയാണ്. ഇരുവർക്കും ബോധം തെളിഞ്ഞിട്ടുണ്ട്. ആരോഗ്യനിലയും മെച്ചപ്പെട്ടു' വിൻഡീസ് ബോർഡ് അറിയിച്ചു.

ഇടയ്ക്ക് മഴ കൂടി തടസപ്പെടുത്തിയതോടെ പൂർത്തിയാക്കാനാകാതെ പോയ മത്സരത്തിൽ വിൻഡീസ് മഴനിയമപ്രകാരം ഏഴു റൺസിന് വിജയിച്ചു. കുഴഞ്ഞുവീണ താരങ്ങൾക്ക് പകരക്കാരെ ഇറക്കിയാണ് മത്സരം പൂർത്തിയാക്കിയത്. ആദ്യം ബാറ്റു ചെയ്ത വിൻഡീസ് നിശ്ചിത 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 125 റൺസാണെടുത്തത്. 20 പന്തിൽ 30 റൺസെടുത്ത കിസിയ നൈറ്റ് കഴിഞ്ഞാൽ വിൻഡീസിനായി കൂടുതൽ റൺസെടുത്തത് നേഷനാണ്. 33 പന്തിൽ രണ്ടു ഫോറും ഒരു സിക്‌സും സഹിതം 28 റൺസ്.

പാക്കിസ്ഥാൻ 18 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 103 റൺസെടുത്തു നിൽക്കെയാണ് മഴ മത്സരം തടസപ്പെടുത്തിയത്. ഇതോടെ ഡക്ക് വർത്ത് ലൂയിസ് നിയമപ്രകാരം വെസ്റ്റ് ഇൻഡീസ് ഏഴ് റൺസിന് ജയിച്ചതായി പ്രഖ്യാപിച്ചു.മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ വിൻഡീസ് രണ്ട് ജയവുമായി പരമ്പര സ്വന്തമാക്കി. നാളെയാണ് മൂന്നാം ട്വന്റി-20 മത്സരം.