- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
തുടക്കത്തിൽ രവികുമാറിന്റെ ഇരട്ടപ്രഹരം; അഞ്ചു വിക്കറ്റുമായി നടുവൊടിച്ച് രാജ് ബാവ; ജെയിംസ് റ്യൂവിന്റെ ചെറുത്ത് നിൽപ്പ്; അണ്ടർ-19 ലോകകപ്പ് ഫൈനലിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് 190 റൺസ് വിജയലക്ഷ്യം

ബാർബഡോസ്: അണ്ടർ-19 ലോകകപ്പ് ഫൈനലിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് 190 റൺസ് വിജയലക്ഷ്യം. ഫൈനലിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട് ഇന്ത്യൻ പേസാക്രമണത്തിന് മുന്നിൽ 44.5 ഓവറിൽ 189 റൺസിന് എല്ലാവരും പുറത്തായി. അഞ്ചു വിക്കറ്റെടുത്ത രാജ് ബവയുടേയും നാല് വിക്കറ്റെടുത്ത രവി കുമാറിന്റേയും ബൗളിങ്ങാണ് ഇംഗ്ലണ്ടിനെ വരിഞ്ഞുമുറുക്കിയത്.
95 റൺസെടുത്ത ജെയിംസ് റ്യൂ ആണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറർ. ഒരു ഘട്ടത്തിൽ 61-6ലേക്കും 91-7ലേക്കും കൂപ്പു കുത്തിയ ഇംഗ്ലണ്ടിനെ വാലറ്റക്കാരൻ ജെയിംസ് സെയിൽസിനെ കൂട്ടുപിടിച്ച് റ്യൂ നടത്തിയ പോരാട്ടമാണ് ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്. ഇന്ത്യക്കായി അഞ്ച് വിക്കറ്റ് വീഴ്‌ത്തിയ മീഡിയം പേസർ രാജ് ബാവയും നാലു വിക്കറ്റ് വീഴ്‌ത്തിയ ഇടം കൈയൻ പേസർ രവി കുമാറും ബൗളിംഗിൽ തിളങ്ങി.
ഇന്നിങ്‌സിലെ രണ്ടാം ഓവറിൽ ഓപ്പണർ ജേക്കബ് ബെഥലിനെ(2) വിക്കറ്റിന് മുന്നിൽ കുടുക്കിയ രവികുമാറാണ് ഇംഗ്ലണ്ടിനെ ആദ്യം ഞെട്ടിച്ചത്. ഇംഗ്ലണ്ട് സ്‌കോർ ബോർഡിൽ നാലു റൺസെ അപ്പോഴുണ്ടായിരുന്നുള്ളു. തന്റെ രണ്ടാം ഓവറിൽ ഇംഗ്ലണ്ട് നായകൻ ടോം പ്രെസ്റ്റിനെ(0)ബൗൾഡാക്കി രവികുമാർ ഏൽപ്പിച്ച കനത്ത പ്രഹരത്തിൽ നിന്ന് കരകയറാൻ ഇംഗ്ലണ്ട് ശ്രമിച്ചെങ്കിലും രാജ് ബാവക്ക് മുന്നിൽ തകർന്നടിഞ്ഞു
ഓപ്പണറായ ജോർജ് തോമസ് തകർത്തടിച്ചതോടെ ഇംഗ്ലണ്ട് ടീം സ്‌കോർ രണ്ടക്കം കടന്നു. 30 പന്തിൽ 27 റൺസെടുത്ത തോമസ് അപകടകാരിയാകുന്നതിനിടെ നൽകിയ അനായാസ ക്യാച്ച് ഇന്ത്യ കൈവിട്ടെങ്കിലും തൊട്ടുപിന്നാലെ തോമസിനെ ക്യാപ്റ്റൻ യാഷ് ദുള്ളിന്റെ കൈകളിലെത്തിച്ച് രാജ് ബാവ ആദ്യ വിക്കറ്റ് നേടി. ഈ സമയം ഇംഗ്ലണ്ട് സ്‌കോർ 37-3 എന്ന നിലയിലായിരുന്നു. അധികം വൈകാതെ വില്യം ലക്സ്റ്റൺ(4), നേരിട്ട ആദ്യ പന്തിൽ ജോർജ് ബെൽ(0), റെഹാൻ അഹമ്മദ്(10) എന്നിവരെ വീഴ്‌ത്തി രാജ് ബാവ ഇംഗ്ലണ്ടിന്റെ തകർച്ചയുടെ ആക്കം കൂട്ടി.
61-6ലേക്കും 91-7ലേക്കും കൂപ്പുകുത്തിയ ഇംഗ്ലണ്ട് 100 കടക്കില്ലെന്ന് ഒരു ഘട്ടത്തിൽ തോന്നിച്ചെങ്കിലും വാലറ്റക്കാരെ കൂട്ടുപിടിച്ച് ജെയിംസ് റ്യൂ നടത്തിയ പോരാട്ടമാണ് ഇംഗ്ലണ്ടിനെ ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്. റെഹാൻ അഹമ്മദ്(10), അലക്‌സ് ഹോർട്ടൺ(10) എന്നിവർക്കൊപ്പം ചെറിയ കൂട്ടുകെട്ടുകളുണ്ടാക്കിയ റ്യൂ ഒമ്പതാമനായി ക്രീസിലെത്തിയ ജെയിംസ് സെയിൽസിനൊപ്പം 93 റൺസിന്റെ കൂട്ടുകെട്ടുയർത്തി ഇംഗ്ലണ്ടിനെ കരകയറ്റി. 116 പന്തിൽ 95 റൺസെടുത്ത റ്യൂ അർഹിച്ച സെഞ്ചുറിക്ക് അഞ്ച് റൺസകലെ വീണു.
രവി കുമാറിനെ സിക്‌സടിച്ച് സെഞ്ചുറിയിലെത്താനുള്ള ശ്രമം ബൗണ്ടറിയിൽ കൗശൽ ടാംബെക്ക് അനായാസ ക്യാച്ചായി കൈയിലെത്തിയെങ്കിലും കൈയിൽ തട്ടി തെറിച്ച പന്തിനെ വീണ്ടും പറന്നു പിടിച്ച പാണ്ഡെ ഇംഗ്ലണ്ട് 200 കടക്കില്ലെന്ന് ഉറപ്പിച്ചു, റ്യൂ മടങ്ങിയതിന് പിന്നാലെ തോമസ് ആസ്പിൾവാളിനെ അതേ ഓവറിൽ രവി കുമാർ മടക്കി. തൊട്ടുത്ത ഓവറിൽ ജോഷ്വ ബോയ്ഡനെ വീഴ്‌ത്തി രാജ് ബാവ അഞ്ച് വിക്കറ്റ് പൂർത്തിയാക്കി. 9.5 ഓവറിൽ 31 റൺസ് വഴങ്ങിയാണ് രാജ് ബാവ അഞ്ച് വിക്കറ്റെടുത്തത്. ഒമ്പതോവറിൽ 34 റൺസിന് രവി കുമാര്ഡ നാലു വിക്കറ്റെടുത്തു. കൗശൽ ടാംബെ ഒരു വിക്കറ്റെടുത്തു.
നേരത്തെ ടോസ് നേടി ഇംഗ്ലണ്ട് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. സെമിയിൽ ഓസ്‌ട്രേലിയയെ തകർത്ത ടീമിൽ മാറ്റങ്ങളൊന്നുമില്ലാതെയാണ് ഇന്ത്യ കിരീടപ്പോരാട്ടത്തിലും ഇറങ്ങുന്നത്. അഫ്ഗാനിസ്ഥാനെ സെമിയിൽ തോൽപ്പിച്ച ഇംഗ്ലണ്ട് ടീമിലും മാറ്റങ്ങളൊന്നുമില്ല. തോൽവി അറിയാതെയാണ് ഇന്ത്യയും ഇംഗ്ലണ്ടും ഫൈനൽവരെ എത്തിയത്. .


