ലണ്ടൻ: ബ്രിട്ടനിൽ കോവിഡ് വ്യാപനത്തിന് നാമമാത്രമായ വർദ്ധനവ് ഉണ്ടാകുന്നുണ്ടെങ്കിലും അത് കാര്യമാക്കാനില്ല എന്നാണ് ഈ രംഗത്തെ വിദഗ്ദർ പറയുന്നത്. രോഗവ്യാപന ഗ്രാഫ് തിരശ്ചീന രേഖയായി മാറാൻ തുടങ്ങിയിരിക്കുന്നു. ഇന്നലെ 29,612 പേർക്കാണ് പുതിയതായി കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞയാഴ്‌ച്ചയിലെ കണക്കുമായി താരതമ്യം ചെയ്യുമ്പോൾ വെറും 1 ശതമാനത്തിന്റെ വർദ്ധനവ് മാത്രമാണ് ഉണ്ടായിരിക്കുന്നത്. അതേസമയം, പ്രതിദിന കണക്കുകളേക്കാൾ കൂടുതൽ വിശ്വാസയോഗ്യമായ പ്രതിവാര ശരാശരിയാണെങ്കിൽ ജൂലായ് അവസാനത്തിനു ശേഷം ഇതാദ്യമായി കുറയുവാനും ആരംഭിച്ചു.

ഇന്നലെ 104 കോവിഡ് മരണങ്ങളാണ് ബ്രിട്ടനിൽ രേഖപ്പെടുത്തിയത്. കഴിഞ്ഞ ആഴ്‌ച്ചയിലെ കണക്കുമായി താരതമ്യം ചെയ്യുമ്പോൾ 12.6 ശതമാനത്തിന്റെ കുറവാണ് അനുഭവപ്പെട്ടത്. കൃത്യമായ കണക്കുകൾ ലഭ്യമല്ലെങ്കിലും, ചികിത്സതേടി ആശുപത്രികളിൽ എത്തുന്ന രോഗികളുടെ എണ്ണത്തിലും കുറവുണ്ടാകുന്നു എന്ന് തന്നെയാണ് റിപ്പോർട്ടുകൾ പറയുന്നത്. കൊവിഡിനൊപ്പം ജീവിക്കുവാനും, രോഗം ഗുരുതരമാകാതെ നോക്കാനും ഒരു മാർഗ്ഗം ലഭിച്ച സാഹചര്യത്തിൽ സമ്പൂർണ്ണ ലോക്ക്ഡൗൺ എന്നത് ഇനി നീതീകരിക്കാവുന്ന ഒന്നല്ല എന്ന് ശാസ്ത്രജ്ഞ പറഞ്ഞതിനു തൊട്ടുപിന്നാലെയാണ് ഈ പുത്യ കണക്കുകൾ പുറത്തുവരുന്നത്.

ഭാവിയിലെ കോവിഡ് നിയന്ത്രണം, രോഗം പിടിപെടാനും അത് ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുവാനും ഇടയുള്ള വിഭാഗങ്ങളെ കേന്ദ്രീകരിച്ചുള്ളതാകണം എന്നാണ് യൂണിവേഴ്സിറ്റി കോളേജ് ലണ്ടനിലെ പകർച്ചവ്യാധി വിദഗ്ദനായ പ്രൊഫസർ ആൻഡ്രൂ ഹേവാർഡ് പറയുന്നത്. കഴിഞ്ഞ മാസം തന്നെ ഇംഗ്ലണ്ടിൽ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ പൂർണ്ണമായും പിൻവലിച്ചിരുന്നു. കുറച്ചു ദിവസങ്ങൾക്ക് മുൻപ് വെയിൽസും സ്‌കോട്ട്ലാൻഡും സമാനമായ നടപടികൾ സ്വീകരിച്ചിരുന്നു. ഇതോടെ ബ്രിട്ടൻ സാധാരണ ജീവിതത്തിലേക്ക് മടങ്ങാൻ തുടങ്ങുകയാണ്.

രാജ്യത്തെ പ്രമുഖ കൊറോണ വൈറസ് വിദഗ്ദനായ സർ ആൻഡ്രൂ പൊള്ളാർഡ് ഒരുപടി കൂടി മുന്നോട്ട് പോയിരിക്കുകയാണ്. കോവിഡ് ലക്ഷണങ്ങൾ ഇല്ലാത്തവർ സാധാരണയായ കോവിഡ് പരിശോധനകൾക്ക് വിധേയരാകേണ്ടതില്ല എന്നാണ് അദ്ദേഹം പറയുന്നത്. ജോയിന്റ് കമ്മിറ്റി ഓൺ വാക്സിനേഷൻ ആൻഡ് ഇമ്മ്യുണൈസേഷൻ ചെയർമാൻ കൂടിയായ സർ ആൻഡ്രൂ ഇതുമായി ബന്ധപ്പെട്ട നിയമം കൊണ്ടുവരണമെന്ന് എം പിമാരോട് ആവശ്യപ്പെടുകയും ചെയ്തു.

വ്യാപകമായ ഒരു പകർച്ച വ്യാധി എന്നതിൽ നിന്നും ഒരു സാധാരണ പകർച്ചവ്യാധി എന്ന നിലയിലേക്ക് കോവിഡ് ചുരുങ്ങുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പരക്കെയുള്ള രോഗവ്യാപനം ഇനി ഉണ്ടാകില്ലെന്നു അതിനാൽ തന്നെ വിപുലമായ ഒരു ജനതതിയെ ലക്ഷ്യം വച്ചുള്ള നിയന്ത്രണങ്ങൾക്ക് പ്രസക്തിയില്ലെന്നും അദ്ദേഹം പറയുന്നു. അതേ സമയം സമൂഹ പ്രതിരോധം അഥവാ ഹേർഡ് ഇമ്മ്യുണിറ്റി എന്നത് ഒരു മൂഢസ്വപനം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. വാക്സിൻ എടുത്തവർക്കും കോവിഡ് പിടിപെടാം. രോഗത്തിന്റെ കാഠിന്യം കുറയ്ക്കുക മാത്രമാണ് വാക്സിൻ ചെയ്യുന്നത് എന്നും അദ്ദേഹം പറഞ്ഞു.