ആലപ്പുഴ: നിയമസഭ തിരഞ്ഞെടുപ്പിൽ കായംകുളം മണ്ഡലത്തിലെ വോട്ട് ചോർച്ചയിൽ സിപിഎം നേതൃത്വത്തിനെതിരെ തുറന്നടിച്ച് യു പ്രതിഭ എംഎൽഎ. തനിക്കെതിരെ കുതന്ത്രം മെനഞ്ഞവർ പാർട്ടിയിലെ സർവ്വസമ്മതരായ് നടക്കുന്നു. ഹാ കഷ്ടം എന്നല്ലതെ എന്ത് പറയാൻ. കുതന്ത്രം മെനയുന്ന നേതാക്കന്മാരെ നിങ്ങൾ ചവറ്റുകുട്ടയിൽ ആകുന്ന കാലം വിദൂരമല്ല. കണക്ക് ചോദിക്കാതെ ഒരു കാലവും കടന്നു പോകില്ലെന്നും യു പ്രതിഭ തന്റെ ഫേസ്‌ബുക്ക് കുറിപ്പിൽ പറയുന്നു.

അമ്പലപ്പുഴ തെരഞ്ഞെടുപ്പ് വോട്ട് ചോർച്ചയും തർക്കങ്ങളും പാർട്ടിയിൽ ചർച്ച ആയിട്ടും കായംകുളത്തെ വോട്ട് ചോർച്ച പരിശോധിക്കപ്പെട്ടില്ലെന്നും തനിക്കെതിരെ കുതന്ത്രം മെനഞ്ഞവർ പാർട്ടിയിൽ സർവ്വ സമ്മതരായി നടക്കുകയാണെന്നുമാണ് ഫേസ്‌ബുക്കിലൂടെ പ്രതിഭയുടെ വിമർശനം.

''തന്നെ തോൽപ്പിക്കാൻ ശ്രമിച്ച പ്രാദേശിക മാധ്യമ പ്രവർത്തകനെ ഏരിയാ കമ്മിറ്റിയുടെ അറിവോടെ ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റിയിൽ എടുത്തു. അത് ദുരൂഹമാണ്. ഏതെങ്കിലും നേതാക്കന്മാരാണ് ഈ പാർട്ടിയെന്ന് വിശ്വസിക്കുന്നില്ല. ആലപ്പുഴ സിപിഎം സമ്മേളനത്തിന് ശേഷമാണ് പ്രതിഭയുടെ പ്രതികരണമെന്നത് ശ്രദ്ധേയമാണ്.

നിയമസഭാ തെരഞ്ഞെടുപ്പിൽ കായംകുളം മണ്ഡലത്തിലെ വോട്ട് ചോർച്ച ആരും അന്വേഷിച്ചില്ല. അമ്പലപ്പുഴ തെരഞ്ഞെടുപ്പ് ചർച്ചയായപ്പോൾ പോലും കായംകുളത്തെ വോട്ട് ചോർച്ച എങ്ങും ചർച്ചയായില്ലെന്നും ഏറ്റവും കൂടുതൽ വോട്ട്ചോർന്നുപോയത് കായംകുളത്തു നിന്നാണെന്നും പ്രതിഭയുടെ കുറിപ്പിൽ കുറ്റപ്പെടുത്തുന്നു.

ഫേസ് ബൂക്ക് കുറിപ്പിന്റെ പൂർണ രൂപം

നമ്മുടെ പാർക്ക് ജംഗ്ഷൻ പാലം നിർമ്മാണം പുരോഗമിക്കുന്നു. കഴിഞ്ഞദിവസംപോസ്റ്റ് ഷിഫ്റ്റിംഗുമായി ബന്ധപ്പെട്ട ചില തടസ്സങ്ങൾ എന്റെ ശ്രദ്ധയിൽ തന്നിരുന്നു.അത് പരിഹരിച്ചിട്ടുണ്ട്. ഓരോ വികസനം ചെയ്യുമ്പോഴും ഈ നാട്ടിലെ സാധാരണക്കാരായ ജനങ്ങളുടെ മുഖമാണ് എനിക്ക് സംതൃപ്തി നൽകുന്നത്എന്നെ കൊണ്ട് സാധ്യമായതൊക്കെ ഇനിയും കായംകുളത്തിനായ് ചെയ്യും.

തെരഞ്ഞെടുപ്പു കാലത്ത് കായംകുളത്തെ ചിലർക്കെങ്കിലും ഞാൻ അപ്രിയയായ സ്ഥാനാർത്ഥിയായിരുന്നു. എന്നാൽ താഴെത്തട്ടിലുള്ള സാധാരണ സഖാക്കളും ജനങ്ങളും കൂടെ നിന്നു.അഭിമാനകരമായി നമ്മൾക്ക് ജയിക്കാൻ കഴിഞ്ഞു. ബോധപൂർവമായി തന്നെ എന്നെ തോൽപ്പിക്കാൻ മുന്നിൽ നിന്ന് നയിച്ച പ്രാദേശിക മാധ്യമ പ്രവർത്തകൻ പാർട്ടി ഏരിയ കമ്മിറ്റി തീരുമാനപ്രകാരം ഹോസ്പിറ്റൽ മാനേജ്‌മെന്റ് കമ്മിറ്റിയിൽ വന്നതുംദുരൂഹമാണ്. ഏതെങ്കിലും നേതാക്കന്മാരാണ് ഈ പാർട്ടി എന്ന് ഞാൻ വിശ്വസിക്കുന്നില്ല.

അമ്പലപ്പുഴ തെരഞ്ഞെടുപ്പ് ചർച്ചയായപ്പോൾ പോലും കായംകുളത്തെ വോട്ട് ചോർച്ച എങ്ങും ചർച്ചയായില്ല. ഏറ്റവും കൂടുതൽ വോട്ട്‌ചോർന്നുപോയത് കായംകുളത്തു നിന്നാണ്. കേരള നിയമസഭയിൽ കായംകുളത്തെ ആണ് അഭിമാനപൂർവം പ്രതിനിധീകരിക്കുന്നത്. എനിക്കെതിരെ കുതന്ത്രം മെനഞ്ഞവർ പാർട്ടിയിലെ സർവ്വസമ്മതരായ് നടക്കുന്നു.ഹാ കഷ്ടം എന്നല്ലതെ എന്ത് പറയാൻ.2001ൽ കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ പൂർണ്ണ മെമ്പറായിപ്രവർത്തനം ആരംഭിച്ച എനിക്ക് .ഇന്നും എന്നും എന്റെ പാർട്ടിയോട് ഇഷ്ടം..കുതന്ത്രം മെനയുന്ന നേതാക്കന്മാരെ നിങ്ങൾ ചവറ്റുകുട്ടയിൽ ആകുന്ന കാലം വിദൂരമല്ല..കണക്ക് ചോദിക്കാതെ ഒരു കാലവും കടന്നു പോകില്ല..