കൊച്ചി: പന്തീരങ്കാവ് യുഎപിഎ കേസിൽ താഹ ഫൈസലിന്റെ ജാമ്യം റദ്ദാക്കി ഹൈക്കോടതി. അലൻ ഷുഹൈബിന് ജാമ്യത്തിൽ തുടരാം. പ്രായവും, മാനസിക സ്ഥിതിയും കണക്കിൽ എടുത്താണ് അലന്റെ ജാമ്യം തുടരാൻ അനുമതി നൽകുന്നതെന്ന് കോടതി വ്യക്തമാക്കി. എൻഐഎ സമർപ്പിച്ച അപ്പീലിലാണ് വിധി. തെളിവുകൾ പരിശോധിക്കാതെയാണ് പ്രതികൾക്ക് ജാമ്യം അനുവദിച്ചത് എന്നായിരുന്നു എൻഐഎയുടെ വാദം. തുടർപഠനവും ചികിത്സയും കണക്കിലെടുത്താണ് അലന്റെ ജാമ്യം റദ്ദാക്കാതിരുന്നത്.

താഹയോട് ഉടൻ കീഴടങ്ങണമെന്ന് ഹൈക്കോടതി നിർദ്ദേശം നൽകി. ഒരു വർഷത്തിനുള്ളിൽ വിചാരണ നടത്തണമെന്നും കോടതി പറഞ്ഞു. പ്രഥമദൃഷ്ട്യ കേസില്ല എന്ന കീഴ്‌ക്കോടതി വിധി അപ്പീലിൽ റദ്ദാക്കി.  ഈ സാഹചര്യത്തിൽ ദേശീയ അന്വേഷണ ഏജൻസി സുപ്രീംകോടതിയെ സമീപിക്കാനും സാധ്യതയുണ്ട്. അലനും ജാമ്യത്തിന് അർഹതയില്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് എൻഐഎ.

അലൻ ഷുഹൈബിൽ നിന്ന് പിടിച്ചെടുത്ത ലഘുരേഖകൾ യുഎപിഎ നിലനിൽക്കാൻ പര്യാപ്തമായ തെളിവ് അല്ല. പ്രതിയുടെ പ്രായവും കണക്കിലെടുക്കുന്നുവെന്നും ഹൈക്കോടതി പറഞ്ഞു. ഹൈക്കോടതി ജാമ്യം റദ്ദാക്കിയ വിധിയിൽ പ്രതികരിക്കാനില്ലെന്ന് അലന്റെ കുടുംബം വ്യക്തമാക്കി. പിന്നീട് പ്രതികരിക്കാമെന്ന് ത്വാഹയുടെ കുടുംബം പ്രതികരിച്ചു അലൻ ഷുഹെബിന്റെ കുടുംബവും പ്രതികരണങ്ങൾ നടത്തിയിട്ടില്ല.

2019 നവംബർ ഒന്നിനാണ് ഇരുവരെയും മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അലനെയും താഹയേയും പന്തീരാങ്കാവ് പൊലീസ് അറസ്റ്റു ചെയ്തത്. അറസ്റ്റ് ചെയ്ത് ഒരു മാസത്തിനുള്ളിൽ കേസ് അന്വേഷണം എൻഐഎ ഏറ്റെടുക്കുകയായിരുന്നു.പ്രതികൾ കോഴിക്കോട് സെഷൻസ് കോടതിയിലും ഹൈക്കോടതിയിലും ജാമ്യാപേക്ഷ നൽകിയിരുന്നെങ്കിലും അന്വേഷണത്തെ ബാധിക്കുമെന്ന് എതിർവാദം ഉയർന്നതോടെ കോടതികൾ ജാമ്യം തള്ളിയിരുന്നു.

തുടർന്ന് എൻഐഎ കോടതിയിൽ സമർപ്പിച്ച ഹർജിയിലെ വാദങ്ങൾ പരിഗണിച്ച് എൻഐഎ കോടതി ഇരുവർക്കു കഴിഞ്ഞ സെപ്റ്റംബറിൽ ജാമ്യം അനുവദിച്ചത്. അറസ്റ്റ് ചെയ്ത് 10 മാസവും ഒമ്പതു ദിവസവും പിന്നിട്ട ശേഷമാണ് കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നത്. ഇതിനെതിരെ ഹൈക്കോടതിയെ സമീപിക്കുകയായിരു്‌നു എൻഐഎ. ഇതാണ് ഭാഗീകമായി ഹൈക്കോടതി അംഗീകരിച്ചത്. ഈ സാഹചര്യത്തിൽ അലനെതിരെ സുപ്രീംകോടതിയെ എൻഐഎ സമീപിക്കും.